Mathrubhumi Logo
  ramzan

അനുഗ്രഹീത മാസം

Posted on: 23 Sep 2008

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍
ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. അബുഹുറൈറ(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: ഭഭറംസാന്‍ മാസം വന്നാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യും. പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടും''. റംസാന്റെ പ്രഥമരാത്രിയില്‍ ഒരാള്‍ വിളിച്ചുപറയും: ഭഭനന്മ കാംക്ഷിക്കുന്ന മനുഷ്യാ... മുന്നോട്ട്. തിന്മതേടുന്ന മനുഷ്യാ... നീ നിര്‍ത്ത്. അല്ലാഹു നരകത്തില്‍നിന്ന് മോചിപ്പിക്കുന്നവര്‍ ഏറെയുണ്ട്''. ഇങ്ങനെ എല്ലാ രാത്രിയിലും വിളിച്ചുപറയും.

അല്ലാഹുവിന്റെ മറ്റു ഗ്രന്ഥങ്ങളും അവതീര്‍ണ്ണമായത് റംസാനിലാണ്. ശഅബാന്‍ 30 ദിവസം പൂര്‍ത്തിയായതുകൊണ്ടോ, 29ന് മാസപ്പിറവി കാണുന്നതുകൊണ്ടോ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകും. ഭഭപിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. പിറവി കണ്ടാല്‍ നോമ്പ് മുറിക്കുക. ആകാശം മേഘാവൃതമായാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കുക''. (നബിവചനം).

വ്രതാനുഷ്ഠാനംകൊണ്ട് വളരെ വലിയ വിഷമതകള്‍ ഉണ്ടായേക്കാവുന്ന ഘട്ടത്തിലെത്തിയ വൃദ്ധരും ആ വിധമുള്ള രോഗികളും നോമ്പനുഷ്ഠിക്കണമെന്നില്ല. ഇവരില്‍ വൃദ്ധര്‍ പിന്നീട് നോറ്റുവീട്ടേണ്ടതുമില്ല. ഒരിക്കലും ദേഭപ്പെടാത്ത രോഗം ബാധിച്ചു നോമ്പ് ഉപേക്ഷിച്ചയാളും നോറ്റു വീട്ടേണ്ടതില്ല. അത്തരക്കാര്‍ ഓരോ നോമ്പിനും പകരം നാട്ടിലെ സാധാരണ ആഹാരസാധനം 800 മി.ലി.വീതം സാധുക്കള്‍ക്ക് നല്‍കി പ്രായശ്ചിത്തം ചെയ്യണം. 132 കിലോമീറ്ററോ അതിലധികമോ ഉള്ള അനുവദനീയമായ യാത്ര ചെയ്യുന്നവര്‍ക്കും നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. എന്നാല്‍ വൈഷമ്യങ്ങളില്ലാത്ത യാത്രയാണെങ്കില്‍ അനുഷ്ഠിക്കലാണ് ഉത്തമം. യാത്രകാരണം ഉപേക്ഷിച്ച നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടണം. തങ്ങളുടെയോ കുഞ്ഞുങ്ങളുടെയോ പേരില്‍ ഭയപ്പാടുള്ള ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഉപേക്ഷിക്കാം. കുട്ടികളുടെ പേരില്‍ വിഷമമോര്‍ത്ത് നോമ്പ് ഒഴിവാക്കിയ ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഓരോ ദിവസത്തിനും 800 മി.ലി. നാട്ടിലെ സാധാരണ ആഹാരസാധനങ്ങളില്‍ നിന്ന് പ്രായശ്ചിത്തം നല്‍കേണ്ടതാണ്. അതിശക്തമായ വിശപ്പും ദാഹവും അനുഭവപ്പെട്ട് കഷ്ടപ്പെടുന്നവര്‍ക്കും ആദരണീയമെന്ന് ഗണിക്കപ്പെടുന്ന ഒരു ജീവിയെ രക്ഷിക്കാന്‍വേണ്ടിയും നോമ്പ് ഒഴിവാക്കാം. പിന്നീട് നോറ്റുവീട്ടണമെന്ന് മാത്രം.

ഖുര്‍ആന്‍ പാരായണം അധികമാക്കുക എന്നാണ് നബിവചനം. ഭഭനിങ്ങള്‍ ഖുര്‍ആന്‍ ഓതുക, അതിനെ പാരായണം ചെയ്തവര്‍ക്ക് അന്ത്യനാളില്‍ അത് ശുപാര്‍ശക്കാരനാകും''(ഹദീസ്). ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കലും വ്രതാനുഷ്ഠാനികളെ നോമ്പുതുറപ്പിക്കലും പള്ളിയില്‍ ഭജനമിരിക്കലും (ഇഅ്തിക്കാഫ്) സവിശേഷ പുണ്യമുള്ള കാര്യങ്ങളാണ്. വിശുദ്ധമാസത്തിലെ പ്രത്യേക നിസ്‌കാരമാണ് തറാവീഹ്. ഭഭവിശ്വസിച്ചും പ്രതിഫലമാഗ്രഹിച്ചും ഒരാള്‍ റമദാനില്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും.''

പാപങ്ങളില്‍ മുഴുകിജീവിക്കുന്ന മനുഷ്യസമൂഹം അവര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് കയ്യും കണക്കുമില്ല. പാപങ്ങള്‍ പേറി അവര്‍ പ്രയാണം തുടരുന്നു. ജീവിതം നിസാരമാണെങ്കിലും ധാരാളം മനുഷ്യര്‍ ധിക്കാരികളും അഹങ്കാരികളുമാകുന്നു. കാരുണ്യവാനായ അല്ലാഹു മനുഷ്യനോട് കൃപയുള്ളവനാണ്. പാപമോചനത്തിനായി അഭ്യര്‍ത്ഥിക്കുവാനാണ് മനുഷ്യനോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ജീവിതകാലം മുഴുവന്‍ പാപമോചനത്തിനിരന്നാലും ഒരുപക്ഷേ മതിയായെന്നു വരില്ല. കാരണം അത്രയും വലിയ തെറ്റാണല്ലോ പല മനുഷ്യരും ചെയ്തുകൂട്ടുന്നത്. എന്നാല്‍ പോലും നിരാശ പാടില്ല. സര്‍വ്വപാപങ്ങളും പൊറുക്കാന്‍ പറ്റിയ ധാരാളം അവസരങ്ങള്‍ അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിലേറ്റവും പ്രാധാന്യമുള്ളതാണ് ലൈലത്തുല്‍ ഖദ്ര്‍ (റമദാനിലെ ഒരു നിശ്ചിതരാവ്). കഴിഞ്ഞകാലത്തെ പല സമുദായങ്ങളിലും ആയിരത്തിലേറെ വര്‍ഷങ്ങള്‍ ജീവിച്ച് അല്ലാഹുവിനെ അനുസരിച്ചു സല്‍കര്‍മ്മങ്ങളില്‍ കഴിഞ്ഞിരുന്ന മഹാന്മാരുണ്ടായിരുന്നു. അല്ലാഹു ദീര്‍ഘായുസ്സ് നല്‍കിയ അവര്‍ക്ക് കൂടുതല്‍ പുണ്യം നേടാന്‍ അവസരമുണ്ടാക്കി. അറുപതോ എഴുപതോ വര്‍ഷം മാത്രം ജീവിക്കുന്ന നമുക്കും അത്തരത്തിലുള്ള പുണ്യങ്ങള്‍ നേടാന്‍ അവസരം അല്ലാഹു നല്‍കി. അല്‍പ്പായുസ്സുകൊണ്ട് അത്യുന്നതപദവികള്‍ നേടിയെടുക്കാന്‍ സര്‍വ്വശക്തനായ അല്ലാഹു മുഹമ്മദ് നബി(സ.അ.)യുടെ അനുയായികള്‍ക്ക് കനിഞ്ഞേകിയതാണ് നിശ്ചിതരാവ്(ലൈലത്തുല്‍ ഖദ്ര്‍). ആ രാത്രിയില്‍ അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലിറങ്ങുന്നു. റംസാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ അതിനെ പ്രതീക്ഷിക്കാന്‍ നബി(സ.) പറഞ്ഞിരിക്കുന്നു. നബി(സ.) പറഞ്ഞു: ഭഭഈ വിശുദ്ധ മാസം നിങ്ങള്‍ക്ക് സമാഗതമായിരിക്കുകയാണ്. ഇതില്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായൊരു രാത്രിയുണ്ട്. ആര്‍ക്കെങ്കിലും അതു നഷ്ടപ്പെട്ടാല്‍ അവന് അഖിലവും നഷ്ടമാണ്. അതിന്റെ പുണ്യം നിര്‍ഭാഗ്യവാന്മാര്‍ക്കല്ലാതെ നഷ്ടപ്പെടുകയില്ല.''

ആരാധനകള്‍ സ്വശരീരങ്ങളിലും ആത്മാവിലും വരുത്തുന്ന വിശുദ്ധി വഴി പൊതുസമൂഹത്തിലും നന്മയുടെ പ്രതിഫലനങ്ങള്‍ അനുഭവപ്പെടുന്നു. ഉപവാസ കാലത്തെ നിയന്ത്രണങ്ങള്‍ പരിശോധിക്കപ്പെടുക. പൊതുസമൂഹത്തിന് അതുവഴിലഭിക്കുന്ന ധാരാളം നല്ല സന്ദേശങ്ങള്‍ കാണാന്‍ കഴിയും. മാനവസമൂഹത്തിന്റെ സമാധാനവും ഐശ്വര്യവുമാണ് ഇസ്ലാം വിഭാവനം ചെയ്തിട്ടുള്ളത്. ഇസ്‌ലാമിലെ ക്രിമിനല്‍സിവില്‍ നിയമങ്ങള്‍ പരിശോധിച്ചാലും ഇതു വ്യക്തമാകും.

മനുഷ്യരുടെ ചെറിയ പ്രയാസങ്ങള്‍ പോലും പരിഹരിക്കുന്നത് ഏറെ പുണ്യമുള്ള സല്‍കര്‍മ്മമാണെന്ന് തിരുവചനമുണ്ട്. തന്റെ സഹോദരന് നല്‍കുന്ന പുഞ്ചിരിക്ക് ദാനത്തിന്റെ പദവിയാണ് പ്രവാചകന്‍ നല്‍കിയത്. മതത്തിന്റെ ശാസനകളും ആരാധനകളും സല്‍സ്വഭാവികളെ സൃഷ്ടിക്കുന്നതിന് കൂടിയുള്ളതാണ്. എന്റെ ബാഹ്യശരീരം ഭംഗിയാക്കിയപോലെ എന്റെ സ്വഭാവവും നീ ഭംഗിയാക്കണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ജനങ്ങളോടുള്ള ഇടപെടലുകള്‍ അവര്‍ക്ക് ഗുണവും സന്തോഷവും നല്‍കുന്ന വിധമാവണം.

വിശുദ്ധ റംസാനിലെ പുണ്യമുള്ള ഉപവാസം മതിയായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ പ്രായശ്ചിത്തമായി 800 മി.ലിറ്റര്‍ ധാന്യം സാധുക്കള്‍ക്ക് നല്‍കണമെന്ന കര്‍മ്മശാസ്ത്ര വിധിയില്‍നിന്ന് സമൂഹവുമായി എത്രവലിയ ബന്ധമാണ് സ്ഥാപിക്കപ്പെടേണ്ടതെന്ന് തിരിച്ചറിയാനാവും. മനുഷ്യരില്‍ നിയന്ത്രണം വരുത്തുന്നത് മറ്റുള്ളവര്‍ക്ക് ഗുണം വരാനാണ്. തിരക്കുപിടിച്ച ഒരു അങ്ങാടിയില്‍വാഹനങ്ങള്‍ക്ക് അധികാരികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഉപകാരത്തിനാണല്ലോ.

മാനവസമൂഹം വളര്‍ന്നുവലുതായി ഇപ്പോള്‍ 600 കോടിയിലധികമായി. അവര്‍ ചന്ദ്രനില്‍പോലും താമസസൗകര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ബഹിരാകാശത്തില്‍ പാറിപ്പറന്നു നടന്നുതുടങ്ങി. കരയും കടലും അതിലെ പ്രതിഭാസങ്ങളും കണ്ടെത്താനും, ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധ്യമായി. ഈ മഹാപ്രവാഹത്തിനിടയില്‍ വരാനിടയുള്ള മത്സരവും സംഘര്‍ഷങ്ങളും തടയാനോ, നീതിബോധത്തോടെ വിഷയങ്ങളെ സമീപിക്കാനോ ശുദ്ധഹൃദയങ്ങള്‍ക്കേ കഴിയൂ. അത്തരം മനസ്സുകളെയാണ് കാലം കാത്തുനില്‍ക്കുന്നത്. മനുഷ്യസമൂഹം എത്രയൊക്കെ വളര്‍ന്നാലും അവരുടെ അന്വേഷണം എത്ര ഉയര്‍ന്നാലും അവര്‍ മനുഷ്യരാണ്; അഥവാ സൃഷ്ടികളാണ്. ഉദാഹരണങ്ങളധികമാണ്. നാം ആര്‍ജ്ജിച്ച എല്ലാ സാങ്കേതിക അറിവുകളും നമ്മുടെ മുഴുവന്‍ ലാബുകളും ശ്രമിച്ചാലും ഒരുതുള്ളി ജീവരക്തം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാനാവില്ല. ഇന്ത്യയില്‍ തന്നെ വര്‍ഷത്തില്‍ 60 ലക്ഷം ബോട്ടില്‍ രക്തം ആവശ്യമാണെന്ന് അധികാരികള്‍ പറയുന്നു. സ്രഷ്ടാവായ അല്ലാഹുവിന് കീഴ്‌പ്പെടാനും നിയന്ത്രണം പാലിച്ചു സമൂഹജീവിതം സുരക്ഷിതമാക്കാനും റംസാന്‍ വിശ്വാസികള്‍ക്ക് പാഠം നല്‍കുന്നുണ്ട്.

ചിലരെങ്കിലും കടുത്ത നിയന്ത്രണം ആവശ്യമാണോ എന്ന് ചിന്തിക്കുന്നവരാണ്. വനാന്തര്‍ഭാഗങ്ങളില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കുപോലും അവരുടേതായ നിയന്ത്രിതമേഖലകളുണ്ട്. ഇഴജന്തുക്കള്‍ക്കും പറവകള്‍ക്കും സ്വയം തീര്‍ത്ത മേഖലകള്‍. കടല്‍ജീവികള്‍ക്കും നിയന്ത്രണരേഖകളുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ജീവികളുടെ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിനും, വംശനാശം ഇല്ലാതാക്കുന്നതിനുമുള്ള ദൈവനിശ്ചയങ്ങളാണ്. പ്രതിഭാസങ്ങളൊക്കെ നിയന്ത്രിതമാവണമെന്നതാണ് പ്രപഞ്ച വ്യവസ്ഥ തന്നെ. സൂര്യനും ചന്ദ്രനും നിശ്ചിത സഞ്ചാരപഥത്തിലൂടെ മാത്രം ചലിക്കുന്നതില്‍നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. പ്രാപഞ്ചിക വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ സമ്പൂര്‍ണ്ണ നാശമാണ് സംഭവിക്കുക. ഈ അടിസ്ഥാനതത്ത്വമാണ് ലോകത്തിന്റെ നിലനില്‍പ്പിന്റെ സിദ്ധാന്തം.

നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവയിലൂടെ അനിയന്ത്രിത സമൂഹത്തെ ഇല്ലാതാക്കുകയാണ് ഇസ്‌ലാം. അനിയന്ത്രിതസമൂഹത്തിന്റെ അവസാനം ഭമാസ് ഹിസ്റ്റീരിയ' (കൂട്ടഭ്രാന്ത്)യിലായിരിക്കുമെന്ന് സമൂഹശാസ്ത്രപഠനത്തിലേര്‍പ്പെട്ടവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

വ്രതം വിശുദ്ധിയാണെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. റംസാന്‍ ഒരു ആഘോഷകാലമല്ല. അതൊരു പരീക്ഷണനിരീക്ഷണനിയന്ത്രണപരിശീലന കാലമാണ്. വിശ്വാസികളുടെ ഈ ത്യാഗം വഴി പൊതുസമൂഹത്തിന് ലഭിക്കുന്നത് നന്മയുടെ സന്ദേശങ്ങളാണ്. ഓരോ റംസാനിലും ലോക മുസ്‌ലിംകള്‍ നല്‍കുന്ന ദാനംതന്നെ ഇതിനുള്ള സാക്ഷ്യമാണ്. എല്ലാ മനസ്സുകളിലും കരുണയും സഹാനുഭൂതിയും തളിര്‍ക്കുന്ന കാലമാണ് റംസാന്‍. നാവും മസ്തിഷ്‌കവും മനസ്സും നിയന്ത്രിച്ച് അല്ലാഹുവിന് കീഴ്‌പ്പെട്ട് കൂടുതല്‍ കരുത്തുനേടാന്‍ വിശ്വാസികള്‍ കഠിനശ്രമങ്ങള്‍ നടത്തുന്ന കാലം തീര്‍ച്ചയായും മാനവസമൂഹത്തിന് നന്മകള്‍ നല്‍കുന്ന സന്തോഷത്തിന്റെ നാളുകള്‍.




ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss