പാടുന്നത് പാറശ്ശാല പൊന്നമ്മാള്‍; പ്രായം 91
Posted on: 23 Aug 2015
ടി.രാമാനന്ദകുമാര്‍
തിരുവനന്തപുരം: വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തിന്റെ അകത്തേമുറിയില്‍ രാവിലെയും വൈകീട്ടും ശുദ്ധസംഗീതം കേള്‍ക്കാം. പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞയായ പാറശ്ശാല ബി.പൊന്നമ്മാള്‍ ഇവിടെ പാടുന്നു; 91-ാം വയസ്സിലും സംഗീതം പഠിപ്പിക്കുന്നു. പാറശ്ശാല പൊന്നമ്മാളുടെ നാദവൈഭവത്തിന് എന്നും നിത്യമധുരം.
സംഗീതം തേടിയുള്ള യാത്രയായിരുന്നു പാറശ്ശാല പൊന്നമ്മാളുടേത്. ആറുപതിറ്റാണ്ട് നീണ്ട യാത്രയ്ക്കിടയില്‍ എത്രയെത്ര സംഗീതക്കച്ചേരികള്‍, അവാര്‍ഡുകള്‍. കര്‍ണാടക സംഗീതരംഗത്തെ പ്രഗത്ഭരെല്ലാം അവര്‍ക്ക് പക്കമേളത്തിന് തുണച്ചു. ശിഷ്യരായ പ്രമുഖ സംഗീതജ്ഞരുടെ നിര നീളെ.
പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ല്‍ ജനിച്ച പൊന്നമ്മാള്‍ ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിരുന്നു പ്രാരംഭപഠനം. ചിത്തിരതിരുനാള്‍ രാജാവിന്റെ പിറന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംഗീതമത്സരത്തില്‍ 15-ാം വയസ്സില്‍ ഒന്നാംസമ്മാനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താവ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും അവര്‍ ഒന്നാംറാങ്കോടെ പാസ്സായി. പ്രസിദ്ധ സംഗീതജ്ഞന് പാപനാശം ശിവനില്‍നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്.
18-ാം വയസ്സില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്കൂളില്‍ സംഗീതാധ്യാപികയായ പൊന്നമ്മാള്‍ തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആര്.എല്‍.വി. സംഗീത കോളേജിന്റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ.രാമചന്ദ്രന്, ഡോ. ഓമനക്കുട്ടി, എം.ജി.രാധാകൃഷ്ണന്, കുമാരകേരള വര്‍മ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ.വി.പി.നമ്പൂതിരി വരെ സംഗീതത്തില്‍ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവര്‍ നിരവധിയാണ്. ഇപ്പോഴും ദിവസേന മൂന്നുമണിക്കൂര്‍ അവര്‍ ഇടറാത്ത നാദത്തില്‍ സംഗീതം പഠിപ്പിക്കുന്നുണ്ട്.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കുണ്ട്. 2006 ലെ നവരാത്രി സംഗീതോത്സവത്തിലെ തുടക്കം ഇപ്പോഴും തുടരുന്നു. തമിഴ്നാട്ടിലും കേരളത്തിലും 75 വര്‍ഷമായി പൊന്നമ്മാളുടെ കച്ചേരികള്‍ക്ക് നിറഞ്ഞ ആസ്വാദകരുണ്ട്. സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്കുട്ടിനായര്, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില് അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.
2009ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങി 30ലേറെ അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരേതനായ ആര്. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം, ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനായ മഹാദേവന് എന്നിവര്‍ മക്കളാണ്. സംഗീതോപാസനയില്‍ സംതൃപ്തമാണ് തന്റെ ജീവിതമെന്ന് പാറശ്ശാല പൊന്നമ്മാള്‍ പറയുന്നു.