ഭാവിതാരമായി വിന്‍ഡോസ് ഫോണ്‍ 7

Posted on: 12 Aug 2011


-പി.എസ്.രാകേഷ്‌



കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മറുപേരായി മൈക്രോസോഫ്റ്റ് വാണരുളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മൈക്രോസോഫ്റ്റിനെയും അതിന്റെ മുതലാളിയായിരുന്ന ബില്‍ഗേറ്റ്‌സിനെയും ഇന്ന് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. കമ്പ്യൂട്ടറുകളില്‍ നിന്ന് മൊബൈല്‍ഫോണുകളിലേക്ക് ചിറകുവിരിക്കാനുള്ള ശ്രമം മൈക്രോസോഫ്റ്റ് ഏറെക്കാലമായി തുടങ്ങിയിട്ട്. 1990 കളുടെ മധ്യത്തില്‍ തന്നെ വിന്‍ഡോസ് സി.ഇ. എന്ന പേരിലൊരു മൊബൈല്‍ഫോണ്‍ ഒഎസ് കമ്പനി നിര്‍മിച്ചിരുന്നു. സ്മാര്‍ട്‌ഫോണുകളുടെ ആദിമരൂപമായ പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകളിലും പാംടോപ്പ് കമ്പ്യൂട്ടറുകളിലുമൊക്കെ ഉപയോഗിക്കപ്പെട്ട വിന്‍ഡോസ് സി.ഇ. പക്ഷേ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.

ആദ്യപ്രതികരണം മോശമായ മേഖലകളില്‍ പണവും സമയവും ചെലവഴിക്കുന്ന ശീലം ബില്‍ ഗേറ്റ്‌സിനില്ലാത്തതിനാല്‍ മൊബൈല്‍ ഒഎസുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് കാര്യമായി ആലോചിച്ചില്ല. ഏറെക്കാലം കഴിഞ്ഞ് ബോധോദയമുണ്ടായി വിന്‍ഡോസ് മൊബൈല്‍ പ്ലാറ്റ്‌ഫോം കമ്പനി രംഗത്തെത്തിച്ചെങ്കിലും അത് അധികമാരെയും ആകര്‍ഷിച്ചില്ല. പിന്നീട് ഈ രംഗത്ത് മൈക്രോസോഫ്ട് ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിച്ചത്, വിന്‍ഡോസ് ഫോണ്‍ 7 എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമുമായാണ്. അപ്പോഴേക്കും പക്ഷേ, മൊബൈല്‍ മേഖല ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐഒഎസ്) ചേര്‍ന്ന് വിഭജിച്ചെടുത്തിരുന്നു.

2010 ല്‍ പുറത്തിറക്കിയ വിന്‍ഡോസ് ഫോണ്‍ 7 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളുടെ ശതമാനക്കണക്കുകേട്ടാല്‍ ആരും ചിരിക്കും. രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഐഡിസി (ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍) യുടെ കണക്ക് പ്രകാരം 2011 ല്‍ 5.5 ശതമാനം മാത്രമാണ് വിന്‍ഡോസ് ഫോണ്‍ 7 ന്റെ വിപണി വിഹിതം. അതിലും എത്രയോ മുന്നിലാണ് ആന്‍ഡ്രോയിഡും (39.5 ശതമാനം), ഐഒഎസും (15.7 ശതമാനവും) മറ്റും.

ഇപ്പോള്‍ വിന്‍ഡോസ് ഫോണ്‍ 7 പിന്നിലായിരിക്കാം. എന്നാല്‍, എക്കാലവും അങ്ങനെയായിരിക്കുമെന്ന് കരുതേണ്ടെന്ന് ഐഡിസി പ്രവചിക്കുന്നു. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്ന വിന്‍ഡോസ് 7 ന്റെ പുതിയ വെര്‍ഷന്‍ (മാംഗോ) ആഗോളതലത്തില്‍ വന്‍സ്വീകാര്യത നേടുമെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. ഐഡിസിയുടെ ഗവേഷണറിപ്പോര്‍ട്ട് പ്രകാരം 2015 ഓടുകൂടി സ്മാര്‍ട്‌ഫോണ്‍ വിപണിയുടെ 20.9 ശതമാനം സ്വന്തമാക്കി വിന്‍ഡോസ് ഫോണ്‍ 7 രണ്ടാം സ്ഥാനത്തെത്തും. ആന്‍ഡ്രോയിഡ് മാത്രമേ അന്ന് വിന്‍ഡോസിന് മുന്നിലുണ്ടാകൂ. വെറുതെപറയുകയല്ല, എന്തുകൊണ്ട് വിന്‍ഡോസ് ഫോണ്‍ 7 വിപണി കീഴടക്കും എന്നതിന് വ്യക്തമായ കാരണങ്ങളും ഐഡിസി നിരത്തുന്നുണ്ട്്.

നോക്കിയ എന്ന കരുത്തന്‍ പങ്കാളി


നോക്കിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഇനി വിന്‍ഡോഡ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമാകും കരുത്തുപകരുകയെന്ന കാര്യം ഇതിനകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞതാണ്. ആഗോളതലത്തില്‍ നോക്കിയയ്ക്ക് ഇത് മോശം കാലമായിരിക്കാം. പക്ഷേ, നോക്കിയ എന്ന ബ്രാന്‍ഡ് നാമത്തിന്റെ സ്വാധീനം ലോകമൊട്ടാകെയുളള വിപണികളിലുണ്ട്. അങ്ങനെയൊന്നും പെട്ടെന്നില്ലാതാകുന്നതല്ല നോക്കിയ ജനങ്ങളില്‍ സൃഷ്ടിച്ച വിശ്വാസം. മികച്ച സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കി വിപണി പിടിക്കാന്‍ നോക്കിയ പൊരുതുകയാണ്. അതിന്റെ ഗുണം മൈക്രോസോഫ്റ്റിനും ലഭിക്കുമെന്നുറപ്പ്. മൈക്രോസോഫ്റ്റിനുള്ളത്ര വിപുലമായ വിപണനശൃംഖല നോക്കിയയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഏറെ കരുത്തോടെ മുന്നോട്ടുപോകും. ആപ്പിളിന്റെ പക്കലുള്ളത്ര ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ വിന്‍ഡോസ് ഫോണിന്റെ കാര്യത്തിലില്ലെങ്കിലും, വിന്‍ഡോസ് മൊബൈല്‍ ഡെവലപ്പര്‍മാര്‍ ലോകത്ത് ഇഷ്ടംപോലെയുണ്ട്. വിന്‍േഡാസ് ഫോണ്‍ 7 ഒന്നു പച്ചപിടിക്കുന്നുവെന്നു കണ്ടാല്‍ അവര്‍ക്കു വേണ്ട ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാനായി സോഫ്ട്‌വേര്‍ കമ്പനികള്‍ സ്വമേധയാ രംഗത്തുവരും.

ക്ലൗഡ് സമ്മാനിക്കുന്ന മേല്‍കൈ


സോഫ്ട്‌വേറുകളും പ്രോഗ്രാമുകളും മുഴുവന്‍ സെര്‍വറുകളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം വിളിച്ചുപയോഗിക്കാനാകുന്ന ക്ലൗഡ് കമ്പ്യൂട്ടിങിന് പ്രചാരം ഏറുകയാണ്. ഈ സാഹചര്യവും വിന്‍ഡോസ് ഫോണ്‍ 7 ന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. സ്മാര്‍ട്‌ഫോണുകളില്‍ ആപ്പിളും ഗൂഗിളും ക്ലൗഡ് കമ്പ്യൂട്ടിങ് നടപ്പിലാക്കിക്കഴിഞ്ഞു. ആപ്പിളിന്റെ ഐക്ലൗഡ് സേവനമാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ മാക്ബുക്ക് ആയിരിക്കണമെന്നുണ്ട്. അല്ലാതെ ഐഫോണും വിന്‍ഡോസ് കമ്പ്യൂട്ടറും ഒരുമിച്ച് ഐക്ലൗഡില്‍ പ്രവര്‍ത്തിക്കില്ല. ഐക്ലൗഡിനു വേണ്ടി മാത്രം ആളുകള്‍ മാക്ക്ബുക്ക് സ്വന്തമാക്കാനിടയില്ല. നേരെമറിച്ച് വിന്‍ഡോസിന്റെ ഓഫീസ് 365 എന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം സ്വീകരിച്ചാല്‍ നിങ്ങളുടെ കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണുമെല്ലാം ഒരേപോലെ പ്രവര്‍ത്തിക്കും. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിലെ ഡാറ്റ മുഴുവന്‍ സ്മാര്‍്ട്‌ഫോണിലേക്ക് കൊണ്ടുവരണമെന്നുള്ളവര്‍ വിന്‍ഡോസ് ഫോണ്‍ 7 പ്ലാറ്റ്‌ഫോമുള്ള ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് വ്യക്തം.

ഉപയോഗത്തിലെ സൗകര്യം


നൂറായിരം ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ് സൗകര്യമാണ് ഐഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡ് അതിന്റെ മിമിക്രി പതിപ്പും. എന്നാല്‍ ആപ്ലിക്കേഷനുകളുശട പെരുപ്പമല്ല ഉപയോഗത്തിലുള്ള സൗകര്യമാണ് വിന്‍ഡോസ് ഫോണ്‍ 7 ന്റെ ഏറ്റവും വലിയ സവിശേഷത. കൊച്ചുകുട്ടികള്‍ക്കുപോലും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളുടെ ചുവടുപിടിച്ചാണ് വിന്‍ഡോസ് ഫോണ്‍ 7 ന്റെയും പ്രവര്‍ത്തനം. വിന്‍ഡോസ് ഫോണ്‍ 7 ലെ പീപ്പിള്‍ ഹബ് എന്ന സൗകര്യം തന്നെ ഏറ്റവും പറ്റിയ ഉദാഹരണം. പീപ്പിള്‍ ഹബ് വഴി ആളുകളുടെ കോണ്‍ടാക്റ്റ് നമ്പറുകള്‍ മാത്രമല്ല അവരിപ്പോള്‍ എന്തു ചെയ്യുന്നുവെന്നുകൂടി വ്യക്തമാകും. ഫെയ്‌സ്ബുക്കും ട്വിറ്ററുമായുള്ള ഇന്റഗ്രേഷനിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഇത്തരം ഒരുപാടു സവിശേഷതകള്‍ വിന്‍ഡോസ് ഫോണ്‍ 7 ലുണ്ട്. അവയൊക്കെ ജനങ്ങളെ ആകര്‍ഷിക്കാന്‍ േപാന്നവയാണെന്നതില്‍ സംശയം വേണ്ട.

വിന്‍ഡോസ് ഫോണ്‍ 7 ന് അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ടെങ്കില്‍ അതു പൂര്‍ണമായി മുതലാക്കാന്‍ മൈക്രോസോഫ്റ്റിനാകുമോ എന്ന് ആശങ്കപ്പെടുന്നവരേറെയുണ്ട്്. വിപണിയുടെ വേഗത്തിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതിനുമൊക്കെ മൈക്രോസോഫ്റ്റ് കാട്ടാറുള്ള കുപ്രസിദ്ധമായ അമാന്തം തന്നെ പ്രധാന കാരണം. കമ്പ്യൂട്ടര്‍ ഒഎസുകളുടെ പുതിയ വെര്‍ഷന്‍ അവതരിപ്പിക്കാന്‍ വിന്‍ഡോസ് വര്‍ഷങ്ങളെടുക്കാറുണ്ട്. എന്നാല്‍ അതേ രീതി മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും സ്വീകരിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. മാസങ്ങള്‍ക്കുള്ളില്‍ പുതിയ വെര്‍ഷനുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ആന്‍ഡ്രോയിഡ് വിപണി പിടിച്ചത്.

2008 സപ്തംബര്‍ 23 നാണ് ആന്‍ഡ്രോയ്ഡ് 1.0 പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെട്ടതെന്നോര്‍ക്കുക. മൂന്നുവര്‍ഷം തികയുംമുമ്പ് 1.5, 1.6, 2.0, 2.1, 2.2, 2.3, 3.0 എന്നീ വെര്‍ഷനുകള്‍ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.0 (ഐസ്‌ക്രീം സാന്‍വിച്ച്) വെര്‍ഷന്‍ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യപ്പെടും. സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും എന്നതാണ് ഐസ്‌ക്രീം സാന്‍വിച്ചിന്റെ സവിശേഷത.

പുതിയ വെര്‍ഷനുകള്‍ അവതരിപ്പിക്കുന്നതിനും അതു പ്രചരിപ്പിക്കുന്നതിലും േൈക്രോസോഫ്റ്റ് ഇപ്പോഴും പുറകില്‍ തന്നെയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മാങ്കോ. വിന്‍ഡോസ് ഫോണ്‍ 7 ഒഎസിന്റെ ഏറ്റവും പുതിയ വെര്‍ഷനായ മാങ്കോ ഈ വര്‍ഷം മേയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍ മാങ്കോയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. ഈ വര്‍ഷം അവസാനമാകുമ്പോഴേ അതു സംഭവിക്കൂ എന്നാണറിയുന്നത്.

ആപ്ലിക്കേഷനുകളുടെ എണ്ണപ്പെരുപ്പത്തിന്റെ കാര്യത്തിലും വിന്‍ഡോസ്‌ഫോണ്‍ എത്രയോ പുറകിലാണ്. അഞ്ചുലക്ഷത്തിലേറെ ആപ്ലിക്കേഷനുകള്‍ (ആപ്‌സ്) സ്വന്തമായുളള ഐഫോണ്‍ ആപ്‌സ് റ്റോറാണ് ഇക്കാര്യത്തില്‍ സമ്പന്നം. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ രണ്ടരലക്ഷം ആപ്‌സുണ്ട്. വിന്‍ഡോസ് ഫോണിന്റെ പക്കല്‍ ആകെയുളളത് 20,000 ആപ്‌സ് മാത്രം. ബ്ലാക്ക്‌ബെറിക്കുപോലും 25,000 ആപ്‌സ് സ്വന്തമായുണ്ടെന്നറിയുമ്പോഴേ വിന്‍ഡോസിന്റെ ദാരിദ്ര്യം വ്യക്തമാകൂ.

കച്ചവടത്തിന്റെ മര്‍മമറിയുന്ന മൈക്രോസോഫ്റ്റ് ഈ പ്രതിസന്ധികളെയെല്ലാം മറികടന്ന് മുന്നേറുമെന്നുതന്നെ ഐഡിസി റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. ഈ പ്രവചനം സത്യമാകുമോയെന്ന് കാലമാണ് തെളിയിക്കേണ്ടത്.
TAGS:
windows phone 7  |  microsoft  |  nokia  |  android  |  ios  |  mobile os  |  mobile market 


Stories in this Section