ആന്‍ഡ്രോയിഡ് ഫോണുണ്ടോ, എങ്കില്‍ സി.പി.യു. വേണ്ട

Posted on: 23 Feb 2012


-പി.എസ്.രാകേഷ്‌




ഡ്യുവല്‍ കോര്‍ പ്രൊസര്‍, ഒരു ജിബി റാം, 512 എംബി റോം... കമ്പ്യൂട്ടറുകളുടെ സ്‌പെസിഫിക്കേഷനെക്കുറിച്ചാണ് പറയുന്നതെന്ന് കരുതുന്നുവര്‍ക്ക് തെറ്റി. നമ്മുടെ പോക്കറ്റുകളില്‍ കൊള്ളുന്ന സ്മാര്‍ട്‌ഫോണിന്റെ ഉള്ളിലുള്ള കാര്യങ്ങളാണിത്. ഹാര്‍ഡ്‌വേര്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ പരസ്പരം കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍. ലാപ്‌ടോപ്പുകളോടും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളോടുമാണ് പുതുഫോണുകള്‍ ശക്തി പരീക്ഷിക്കുന്നത്. ഒരു ലാപ്‌ടോപ്പിനേക്കാള്‍ ഹാര്‍ഡ്‌വേര്‍ കരുത്തും സോഫ്ട്‌വേര്‍, മള്‍ട്ടിമീഡിയ സൗകര്യങ്ങളുമുള്ളതാണ് ഇന്നിറിങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളും. പിന്നെയെന്തിനാണ് ആളുകള്‍ സ്മാര്‍ട്‌ഫോണും ലാപ്‌ടോപ്പും ഒരുമിച്ചുകൊണ്ടുനടക്കുന്നത്, ഏതെങ്കിലും ഒന്നുപോരേ കൈയില്‍?

ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് പ്രമുഖ സോഫ്ട്‌വേര്‍ കമ്പനിയായ കാനോണിക്കല്‍ ലിമിറ്റഡ്. ലിനക്‌സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാതാക്കളാണ് കാനോണിക്കല്‍. കമ്പനി ഏറ്റവുമൊടുവില്‍ പുറത്തിറക്കിയിട്ടുള്ള 'ഉബുണ്ടു ഫോര്‍ ആന്‍ഡ്രോയിഡ്' സോഫ്ട്‌വേര്‍, ആന്‍ഡ്രോയിഡ് ഒഎസുള്ള ഫോണുകളെ കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു.

കമ്പ്യൂട്ടര്‍ മോണിട്ടറുമായി ഈ സോഫ്ട്‌വേറുള്ള സ്മാര്‍ട്‌ഫോണ്‍ കണക്ടുചെയ്താല്‍ ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഡെ്‌സ്‌ക്‌ടോപ്പ് സ്‌ക്രീനില്‍ തെളിഞ്ഞുവരും. ഒരു കീബോര്‍ഡും മൗസും കൂടിയുണ്ടെങ്കില്‍ ശരിക്കും കമ്പ്യൂട്ടര്‍ പോലെ ഈ സംവിധാനം പ്രവര്‍ത്തിക്കും. സിപിയുവിന്റെ ധര്‍മം സ്മാര്‍ട്‌ഫോണ്‍ ഏറ്റെടുത്തുകൊള്ളുമെന്നര്‍ഥം.

ഫോണിലുള്ള മുഴുവന്‍ ഡാറ്റയും ഡെസ്‌ക്‌ടോപ്പിലൂടെ ആക്‌സസ് ചെയ്യാനാകും. ഫോണിലെ വീഡിയോകള്‍ കമ്പ്യൂട്ടറില്‍ കാണാം. ഫോണിലുള്ള നമ്പറുകളിലേക്ക് സ്‌കൈപ്പ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ഡെസ്‌ക്‌ടോപ്പിലൂടെ സംസാരിക്കാനുമാകും. ഇന്റര്‍നെറ്റ് ബ്രൗസിങിനായി ഫയര്‍ഫോക്‌സ്, ക്രോം എന്നീ ബ്രൗസറുകളും ഇതിലുണ്ട്. ഡെസ്‌ക്‌ടോപ്പിലേക്ക് കണക്ട് ചെയ്യുമ്പോള്‍ ഫോണില്‍ സെറ്റ് ചെയ്തുവെച്ചിരിക്കുന്ന അതേ ബുക്ക്മാര്‍ക്കുകളും വെബ്ഹിസ്റ്ററിയും ലഭിക്കുമെന്നതും ഇതിന്റെ സൗകര്യമാണ്.

കമ്പ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍ മേഖലകളില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ 'ഉബുണ്ടു ഫോര്‍ ആന്‍ഡ്രോയിഡ്' സോഫ്ട്‌വേറി'ന് സാധിക്കുമെന്ന് കാനോണിക്കല്‍ സ്ഥാപകന്‍ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് അവകാശപ്പെടുന്നു. ഓരോ ജീവനക്കാര്‍ക്കും പ്രത്യേകം ലാപ്‌ടോപ്പുകള്‍ കൊടുക്കുന്നതിനുപകരം കമ്പനികള്‍ക്ക് ഇനിയൊരു ആന്‍ഡ്രോയിഡ് ഫോണ്‍ മാത്രം നല്‍കിയാല്‍ മതിയാകും. സിപിയുവിന്റെയും പ്രത്യേകം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെയുമൊക്കെ ചെലവ് ലാഭിക്കാം. ക്ലൗഡ് സമ്പ്രദായത്തിലൂടെ പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനിക്കാവശ്യമായ പ്രോഗ്രാമുകളൊക്കെ ഇതിലൂടെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം. യാത്രകള്‍ക്കിടയില്‍ എവിടെനിന്നെങ്കിലും ഒരു മോണിട്ടര്‍ തപ്പിപ്പിടിച്ചാല്‍ സ്വന്തം കമ്പ്യൂട്ടര്‍ പോലെ അതുപ്രവര്‍ത്തിപ്പിക്കാം.

2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷന്‍ തൊട്ടുള്ള ഏത് ആന്‍ഡ്രോയിഡ് ഫോണിലും 'ഉബുണ്ടു ഫോര്‍ ആന്‍ഡ്രോയിഡ്' സോഫ്റ്റ്‌വെയര്‍' പ്രവര്‍ത്തിക്കും. ഒരു ജിഗാഹെര്‍ട്‌സ് എങ്കിലുമുള്ള ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എം.ബി. റാമും വേണമെന്നുമാത്രം. കമ്പ്യൂട്ടര്‍ മോണിറ്ററിന് വീഡിയോ ഔട്ട്‌ലെറ്റ് നല്‍കാന്‍ എച്ച്ഡിഎംഐ ഔട്ട്പുട്ട്, വയര്‍ലെസ് മൗസും കീബോര്‍ഡും പ്രവര്‍ത്തിപ്പിക്കാന്‍ യുഎസ്ബി എന്നിവയും അത്യാവശ്യമാണ്.

ഉബുണ്ടു ഫോര്‍ ആന്‍ഡ്രോയിഡ്' സോഫ്ട്‌വേര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യഫോണ്‍ ഏതു കമ്പനിയാണ് പുറത്തിറക്കുകയെന്ന കാര്യം വ്യക്തമാക്കാന്‍ ഷട്ടില്‍വര്‍ത്ത് തയ്യാറായില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഈ സങ്കേതമുള്ള ഫോണുകള്‍ വിപണിയിലെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സോഫ്ട്‌വേറിന്റെ പൂര്‍ണവികസനത്തിനായി അല്പം കൂടി ജോലികള്‍ ബാക്കിയുണ്ടെന്ന് ഷട്ടില്‍വര്‍ത്ത് സൂചിപ്പിച്ചു. സോഫ്റ്റ്‌വെയര്‍ സുരക്ഷിത്വത്തിന്റെ കാര്യത്തിലാണ് കാര്യമായി ശ്രദ്ധിക്കാനുള്ളത്. പക്ഷേ ലിനക്‌സ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അക്കാര്യത്തില്‍ ആശങ്കകള്‍ക്കൊന്നും വകയില്ലെന്നും ഷട്ടില്‍വര്‍ത്ത് പറഞ്ഞു.

സ്മാര്‍ട്‌ഫോണിനെ സിപിയു ആക്കിക്കൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന ആശയം പുതിയതൊന്നുമല്ലെന്നതാണ് രസകരമായ വസ്തുത. ആന്‍ഡ്രോയിഡിന്റെ ഇറങ്ങാന്‍ പോകുന്ന 5.0 വെര്‍ഷനില്‍ ഈ സൗകര്യമുണ്ടാകുമെന്ന് നേരത്തേതന്നെ വാര്‍ത്തകള്‍ വന്നതാണ്. പാഡ്‌ഫോണ്‍, ട്രാന്‍സ്‌ഫോര്‍മര്‍ എന്നീ ലാപ്‌ടോപ്പുകളില്‍ അസ്യുസ് കമ്പനി ഈ സംവിധാനം നേരത്തേ അവതരിപ്പിച്ചുകഴിഞ്ഞു. ലാപ്‌ഡോക്ക് എന്ന പേരില്‍ മോട്ടറോളയും ഇതു മുമ്പേ കൊണ്ടുവന്നിരുന്നു. എന്നാല്‍ അവയെല്ലാം കാശുകൊടുത്തു വാങ്ങേണ്ട ഹാര്‍ഡ്‌വേറുകളായിരുന്നു. എന്നാല്‍ അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ മുടക്കി മോണിട്ടറും കീബോര്‍ഡും മൗസും വാങ്ങിയാല്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണുടമയ്ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാനാകും എന്നതാണ് ഉബുണ്ടു ഫോര്‍ ആന്‍ഡ്രോയിഡ്' സംവിധാനത്തിന്റെ പ്രയോജനം.
TAGS:


Stories in this Section