കമ്പ്യൂട്ടര്‍ സുരക്ഷ : ഡിജിറ്റല്‍ ഉറുമ്പുകള്‍ രക്ഷകരാകുമോ

Posted on: 05 Jun 2011


-ഷെരീഫ് വെണ്ണക്കോട്‌




കൂട്ടത്തോടെ ആക്രമിക്കുക-ഇതാണ് ഉറുമ്പുകളുടെ രീതി. ഉറുമ്പുകളില്‍ ഒരെണ്ണം അപകടം മണത്താല്‍, അത് പുറപ്പെടുവിക്കുന്ന രാസസന്ദേശം മനസിലാക്കി മറ്റ് ഉറുമ്പുകള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു. പ്രകൃതി ഉറുമ്പുകള്‍ക്ക് നല്‍കിയിട്ടുള്ള ഈ സവിശേഷത മുതലാക്കി, കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് പുതിയ വഴി തുറക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. കമ്പ്യൂട്ടര്‍ സുരക്ഷയ്ക്ക് ആന്റിവൈറസ് പ്രോഗ്രാമുകളെ ആശ്രയിക്കുന്നതിന് പകരം, ഡിജിറ്റല്‍ ഉറുമ്പുകളെ രംഗത്തിറക്കുക എന്നതാണ് പുതിയ സമീപനം.

ഭാവിയെ സ്വാധീനിക്കാന്‍ പോന്ന പത്ത് കണ്ടെത്തലുകളിലൊന്നായി 'സയന്റിഫിക് അമേരിക്കന്‍' മാഗസിന്‍ വിശേഷിപ്പിച്ച ഈ സങ്കേതം, നോര്‍ത്ത് കരോലിനയില്‍ വേക്ക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റി, പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറി എന്നിവിടങ്ങളിലെ ഗവേഷകരാണ് വികസിപ്പിക്കുന്നത്. നാഷണല്‍ ലബോറട്ടറിയിലെ ഗ്ലിന്‍ ഫിങ്ക്, വേക്ക് ഫോറസ്റ്റിലെ എറിന്‍ ഫുല്‍പ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘം വര്‍ഷങ്ങളായി 'ഡിജിറ്റല്‍ ഉറുമ്പു'കളെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

വേക്‌ഫോറസ്റ്റിലെ എറിക് ഫ്രേസര്‍ എഴുതിയ ലേഖനത്തില്‍ ഉറുമ്പുകളുടെ രീതി അനുകരിക്കുന്നതിനെപ്പറ്റി വിശദീകരിക്കുന്നത് ഇങ്ങനെയാണ് - 'പ്രകൃതിയില്‍ ഉറുമ്പുകള്‍ തങ്ങളുടെ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഭീഷണി നേരിടാന്‍ കൂട്ടമായിആക്രമിക്കുകയും, വിജയത്തിന് ശേഷം പെട്ടെന്നു തന്നെ തങ്ങളുടെ പതിവ് പ്രവര്‍ത്തികളിലേക്ക് തിരിയുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തന രീതി ഞങ്ങള്‍ കമ്പ്യൂട്ടര്‍ ലോകത്തേക്ക് കൊണ്ടുവരികയാണ്'.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ഉപയോഗമെങ്കിലും, പ്രധാനമായും നെറ്റ്‌വര്‍ക്കുകളെയാണ് പുതിയ സങ്കേതം ലക്ഷ്യമാക്കുന്നത്. 64 കമ്പ്യൂട്ടറുകളടങ്ങിയ നെറ്റ്‌വര്‍ക്കില്‍ ഡിജിറ്റല്‍ ഉറുമ്പുകളെ ഗവേഷകര്‍ ഇപ്പോള്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുകയാണ്.

മൂന്ന് തലത്തിലായാണ് ഡിജിറ്റല്‍ ഉറുമ്പുകള്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുക. താഴേത്തട്ടിലുള്ളത് ഡിജിറ്റല്‍ ഉറുമ്പുകളാണ്. അതൊരു സോഫ്ട്‌വേറാണ്. കമ്പ്യൂട്ടര്‍ കോഡുകളിലൂടെ ചുറ്റിനടന്ന് എന്തെങ്കിലും ദുഷ്ടപ്രോഗ്രാമിന്റെയോ (മാള്‍വേര്‍), വൈറസിന്റെയോ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കലാണ് ഇവയുടെ ജോലി.

എവിടെയെങ്കിലും അസാധാരണത്വം തോന്നിയാല്‍, യഥാര്‍ത്ഥ ഉറുമ്പുകള്‍ വിവരങ്ങള്‍ കൈമാറുന്നതുപോലെ, ഉടന്‍ തന്നെ മറ്റുള്ളവയ്ക്ക് മുന്നറിയിപ്പ് നല്‍കും. ഉടന്‍ കൂടുതല്‍ ഡിജിറ്റല്‍ ഉറുമ്പുകള്‍ ആ പ്രദേശത്തേക്ക് എത്തുകയും വിശദമായി പരിശോധിച്ച് മുകള്‍ത്തട്ടിലേക്ക് വിവരം കൈമാറുകയും ചെയ്യും. തങ്ങളുടെ ആശയം പൂര്‍ണമായി പ്രവര്‍ത്തിപഥത്തിലെത്തുമ്പോള്‍, 3000 വ്യത്യസ്തയിനം ഡിജിറ്റല്‍ ഉറുമ്പുകള്‍ വ്യന്യസിക്കപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.

ഡിജിറ്റല്‍ ഉറുമ്പുകള്‍ കൈമാറുന്ന വിവരം രണ്ടാമത്തെ തലത്തിലേക്കാണ് എത്തുക. അവിടെ 'സ്വയംഭരണാധികാരമുള്ള' സെന്റിനല്‍ (Sentinel) ആ വിവരം വിശകലനം ചെയ്യുന്നു. തുടര്‍നടപടി വേണമോ എന്ന് നിശ്ചയിക്കുന്നത് ഈ തലത്തിലാണ്. ഉറുമ്പുകള്‍ നല്‍കുന്ന വിവരം തെറ്റാണെന്ന് തോന്നിയാല്‍ അത് നശിപ്പിക്കുകയും, വിവരം ശരിയാണെങ്കില്‍ ഡ്യൂപ്ലിക്കേറ്റുകള്‍ നിര്‍മിച്ച് ഡിജിറ്റല്‍ ഉറുമ്പുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നത് സെന്റിനലാണ്. ശൃംഗലയിലെ ഓരോ കമ്പ്യൂട്ടറിനും ഓരോ സെന്റിനലിനെയാണ് നിയോഗിക്കുക. ഡിജിറ്റല്‍ ഉറുമ്പുകളുടെ തലവനായ സര്‍ജന്റിന് വിവരം എത്തിക്കുക എന്ന ജോലിയും സെന്റിനലിന്റേതാണ്.

ഏറ്റവും മുകള്‍ത്തട്ടിലെ നിയന്ത്രണം കൈയാളുക സെര്‍ജന്റ് (Sergeant) ആണ്. ഒരു ഓട്ടോമാറ്റിക് മാനേജരാണ് സെര്‍ജന്റ്. സെന്റിനലുകള്‍ എത്തിക്കുന്ന വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോക്താവിനെ അറിയിക്കുക സെര്‍ജന്റാണ്.

കമ്പ്യൂട്ടറുകളെയും നെറ്റ്‌വര്‍ക്കുകളെയും ആക്രമിക്കുന്ന ഏതുരീതിയിലുള്ള വൈറസ്, ട്രോജന്‍, മാള്‍വേര്‍ പ്രോഗ്രാമുകളെയും കണ്ടെത്തി നശിപ്പിക്കാന്‍ കഴിവുള്ളതാണ് ഡിജിറ്റല്‍ ഉറുമ്പുകളെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ആന്റിവൈറസുകളുടെ പ്രവര്‍ത്തനത്തില്‍ നിന്ന് തികച്ചും വിത്യസ്തമാണ് ഇവയുടെ രീതി. ആന്റിവൈറസുകള്‍ കമ്പ്യൂട്ടറുകളുടെ വേഗം കുറയ്ക്കും. എന്നാല്‍, ഡിജിറ്റല്‍ ഉറുമ്പുകളുടെ പ്രവര്‍ത്തനം അത്തരം പ്രശ്‌നം ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

പുതിയ മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി രോഗാണുക്കള്‍ കൈവരിക്കും പോലെ, ഈ ഉറുമ്പുകളെയും മറികടക്കുന്ന 'ഉറുമ്പു തീനി'കളെ നിര്‍മിക്കാന്‍ കുബുദ്ധികള്‍ക്ക് കഴിയില്ലേ എന്ന് സംശയിക്കുന്നവരും കുറവല്ല.

-shareefe2002@gmail.com


Stories in this Section