ഗാലക്‌സി എസ് 4 ഉടന്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'യാകും

Posted on: 29 Apr 2013




സാംസങ് അതിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. താമസിയാതെ 'മെയ്ഡ് ഇന്‍ ഇന്ത്യ' ടാഗ് ഗാലക്‌സി എസ് 4 ല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാലക്‌സി എസ് 4 സാംസങ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 'ഉടന്‍ ഞങ്ങളുടെ നോയിഡ ഫാക്ടറിയില്‍ എസ് 4 ന്റെ നിര്‍മ്മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്' - സാംസങ് മൊബൈല്‍ ആന്‍ഡ് ഡിജിറ്റല്‍ ഇമേജിങിന്റെ ഇന്ത്യന്‍ മേധാവി വിനീറ്റ് തനേജ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 14 ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കപ്പെട്ട ഗാലക്‌സ് എസ് 4
ന്റെ 16 ജിബി വകഭേദം 41,500 രൂപയ്ക്കാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

ഇന്ത്യയില്‍ ആവശ്യക്കാര്‍ക്കെല്ലാം ഗാലക്‌സി എസ് 4 ഉടന്‍ നല്‍കാന്‍ പറ്റാത്ത സ്ഥിതിയിലാണ് കമ്പനി. ഈ സാഹചര്യത്തില്‍ ഗാലക്‌സ് എസ് 4 ഇവിടെ തന്നെ നിര്‍മിക്കുന്നത്, രാജ്യത്ത് ആ സൂപ്പര്‍ഫോണിന്റെ ലഭ്യത വര്‍ധിപ്പിക്കും.

നവീനമായ ഇമേജിങ് സവിശേഷതകളുള്ള ഗാലക്‌സി എസ് 4, ആംഗ്യങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഫോണാണ്. അഞ്ചിഞ്ച് ഫുള്‍ എച്ച്.ഡി.സൂപ്പര്‍ അമോലെഡ് ടച്ച്‌സ്‌ക്രീനാണ് എസ് 4 ലേത്. 13 മെഗാപിക്‌സല്‍ മുഖ്യ ക്യാമറയും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയും ഉള്ള എസ് 4, എട്ട് കോര്‍ പ്രൊസസറുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണാണ്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങിനാണ് മേധാവിത്വം എങ്കിലും, ആപ്പിള്‍, ബ്ലാക്ക്ബറി, നോക്കിയ തുടങ്ങിയവയില്‍ നിന്നുള്ള മത്സരം വര്‍ധിച്ചു വരികയാണ്.

ഐ.ഡി.സി.യുടെ കണക്ക് പ്രകാരം 2012 ല്‍ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി ഏതാണ്ട് 21.8 കോടിയായി വളര്‍ന്നു. ഒറ്റ വര്‍ഷംകൊണ്ട് 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

2012 ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞതില്‍ 1.63 കോടി യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ്. എണ്ണത്തില്‍ കുറവാണെങ്കിലും, ഈ വിഭാഗം രേഖപ്പെടുത്തിയത് 48 ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം 340-360 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിയുമെന്നാണ് പ്രവചനം.

ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 30.3 ശതമാനമാണ് സാംസങിന്റെ വിഹിതം. 2012 ല്‍ 21.58 കോടി സ്മാര്‍ട്ട്‌ഫോണ്‍ യൂണിറ്റുകള്‍ കമ്പനി വിറ്റു. ആഗോളവിപണിയില്‍ രണ്ടാംസ്ഥാനത്തുള്ള ആപ്പിളിന്റെ വിപണി വിഹിതം 19.1 ശതമാനമാണ്. 13.59 കോടി ഫോണുകള്‍ 2012 ല്‍ ആപ്പിള്‍ വിറ്റതായി ഐ.ഡി.സി.പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
TAGS:


Stories in this Section