ഐപാഡ് മിനിയോട് ഏറ്റുമുട്ടാന്‍ ഗാലക്‌സി നോട്ട് 8.0

Posted on: 24 Feb 2013


-സ്വന്തം ലേഖകന്‍




ആപ്പിളിന്റെ ഐപാഡ് മിനിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ സാംസങിന്റെ പുതിയ ടാബ്‌ലറ്റ് രംഗത്തെത്തി. സ്‌ക്രീന്‍ വലിപ്പം എട്ടിഞ്ചുള്ള 'ഗാലക്‌സി നോട്ട് 8.0 ആണ് ഐപാഡ് മിനിക്ക് വെല്ലുവിളിയാകാന്‍ സാംസങ് അവതരിപ്പിച്ചത്.

7.9 ഇഞ്ച് വലിപ്പമുള്ള ഐപാഡ് മിനിയില്‍ നിന്ന് ഗാലക്‌സി നോട്ട് 8.0 (Galaxy Note 8.0) നുള്ള പ്രകടമായ വ്യത്യാസം, അതിന് സ്റ്റൈലസ് ഉണ്ട് എന്നതാണ്. മാത്രമല്ല, അത് പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.1.2 ജല്ലി ബീന്‍ പ്ലാറ്റ്‌ഫോമിലാണ്. സംസങ് വികസിപ്പിച്ച ടച്ച്‌വിസ് (TouchWiz) ഫീച്ചറും നോട്ട് 8.0 ന് കരുത്തേകും.

ഇതിന് മുമ്പ് സാംസങ് അവതരിപ്പിച്ചിട്ടുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെല്ലാം ഏഴിഞ്ചോ പത്തിഞ്ചോ വലിപ്പമുള്ളവയായിരുന്നു.

സാംസങിന്റെ ജനപ്രീതിയാര്‍ജിച്ച ഗാലക്‌സി നോട്ട് കുടുംബത്തില്‍പെട്ടതാണ് പുതിയ ടാബ്‌ലറ്റ്. എസ് പെന്‍ സ്റ്റൈലസ് (S Pen stylus) അതിനുണ്ട്. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഗാലക്‌സി നോട്ട് 8.0 സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.


ഗാലക്‌സി നോട്ട് 8.0 ന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 1280 x 800 ആണ്. 1.6 GHz ക്വാഡ്‌കോര്‍ എ9 പ്രൊസസര്‍ കരുത്തുപകരുന്ന നോട്ട് 8.0 ന് 2 ജിബി റാം ഉണ്ട്. 16 ജിബി, 32 ജിബി മോഡലുകള്‍ വിപണിയിലെത്തും. മൈക്രോ എസ്ഡി സ്ലോട്ടും ടാബിലുണ്ട്.

അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് നോട്ട് 8.0 ന് പിന്നിലുള്ളത്, 1.3 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറയുമുണ്ട്. 4600 mAh ബാറ്ററി നോട്ട് 8.0 ന് ജീവന്‍ പകരുന്നു.

2013 ന്റെ രണ്ടാംപാദത്തില്‍ ലോകവിപണിയിലെത്തുന്ന ഗാലക്‌സി നോട്ട് 8.0 ന് എന്തു വിലവരും എന്നകാര്യം സാംസങ് സൂചിപ്പിച്ചിട്ടില്ല. മുഖ്യ എതിരാളിയായ ആപ്പിള്‍ ഐപാഡ് മിനിക്ക് ഇന്ത്യയില്‍ 21,900 രൂപ മുതലാണ് വില.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സാംസങിന് ഒന്നാമതെത്താന്‍ സാധിച്ചെങ്കിലും, ടാബ്‌ലറ്റ് രംഗത്ത് ആപ്പിള്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. സാംസങും ആമസോണും ഗൂഗിളുമൊക്കെ ഇറക്കിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നന്നായി വിറ്റുപോകുന്നുവെങ്കിലും, ആപ്പിള്‍ ഐപാഡിന്റെ ജനപ്രീതിയെ കടത്തിവെട്ടാന്‍ അവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണില്‍ മാത്രം 229 ലക്ഷം ഐപാഡുകള്‍ വിറ്റഴിഞ്ഞപ്പോള്‍, ആമസോണിന്റെ 46 ലക്ഷം ടാബ്‌ലറ്റുകളും, സാംസങിന്റെ 76 ലക്ഷം ടാബ്‌ലറ്റുകളുമാണ് ചെലവായതെന്ന് കനാലിസ് ഗവേഷണ സ്ഥാപനം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
TAGS:


Stories in this Section