സോണിയുടെ പേഴ്‌സണല്‍ ത്രീഡി വ്യൂവര്‍

Posted on: 25 Sep 2011


-ഷെരീഫ് വെണ്ണക്കോട്‌




ഡിജിറ്റല്‍ യുഗത്തിലെ പുത്തന്‍ സാധ്യതകളിലൊന്നാണ് ത്രീഡി. ഈ സങ്കേതം നേരത്തെതന്നെ നിലവിലുണ്ടെങ്കിലും അത് ഇത്രയും ജനകീയമായി മാറിയത് ഡിജിറ്റല്‍ സങ്കേതങ്ങളുടെ വരവോടെയാണ്. മുന്‍കാലങ്ങളില്‍ തിയേറ്ററുകള്‍ മാത്രം കുത്തകയാക്കിവെച്ചിരുന്ന ഈ ത്രീഡി കാഴ്ച, ഇപ്പോള്‍ ടിവിയിലേക്കും കമ്പ്യൂട്ടറിലേക്കും മൊബൈല്‍ ഫോണിലേക്കുമെല്ലാം ചേക്കേറുകയാണ്. പ്രത്യേക കണ്ണടയില്ലാതെ തന്നെ ത്രീഡി അനുഭവം ആസ്വദിക്കാമെന്ന നിലയും ആയി.

ഈ പുതിയ സാഹചര്യം മുതലാക്കാനാണ് പല കമ്പനികളുടെയും ശ്രമം. സോണിയാണ് അതിന് മുന്നിലുള്ളത്. ഈ ത്രീഡി അനുഭവത്തെ മനുഷ്യരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ത്രീഡി വൈസര്‍ (3D visor) എന്ന ഉപകരണവുമായാണ് സോണി രംഗത്തെത്തിയിട്ടുള്ളത്. തലയില്‍ അനായാസം ഘടിപ്പിക്കാവുന്നതാണ് ഈ ഉപകരണം. മറ്റുള്ളവര്‍ക്ക് ശല്യമാവാതെ ഇയര്‍ഫോണിലൂടെ സംഗീതം ആസ്വദിക്കുന്നതുപോലെ, സ്വകാര്യമായി വീഡിയോ, വീഡിയോഗെയിം എന്നിവ കാണാന്‍ ഇത്തരം വൈസറുകള്‍ സഹായിക്കും.


കണ്ണിന് തൊട്ടുമുന്‍പിലാണ് സ്‌ക്രീന്‍ എങ്കിലും അത് കാഴ്ചക്കാരന് അറിയാത്ത രീതിയിലാണ് സംവിധാനം. 0.7 ഇഞ്ച് വലിപ്പം മാത്രമുള്ള സ്‌ക്രീനുകളാണ് ഇതിലുള്ളതെങ്കിലും, 62 അടി വലിപ്പമുള്ള സ്‌ക്രീന്‍ 20 മീറ്റര്‍ അകലെ നിന്ന് കാണുന്ന അനുഭവമാണ് ത്രീഡി വൈസര്‍ പ്രദാനം ചെയ്യുക. സോണിയുടെ സ്വന്തം OLED സ്‌ക്രീനാണ് ത്രീഡി വൈസറില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ ക്ലാരിറ്റിയിലുള്ള ത്രീമാനചിത്രങ്ങള്‍ക്ക് പുറമെ ഇയര്‍ഫോണ്‍ വഴിയുള്ള ഇതിന്റെ ശബ്ദസംവിധാനവും മികച്ചതാണ്.

ബ്ലൂറേ ഡിസ്‌ക്, പ്ലേസ്റ്റേഷന്‍ തുടങ്ങിയ ഡിവൈസുകളിലേക്ക് ബന്ധിപ്പിച്ചാണ് ത്രീഡി വൈസറില്‍ ചിത്രങ്ങളും വീഡിയോ ഗെയിമുകളും ലഭ്യമാക്കുന്നത്. ശബ്ദം, ദൃശ്യങ്ങള്‍, ഗെയിമുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍, ബ്ലൂറേ ഡിസ്്ക്, പ്ലേസ്റ്റേഷന്‍ തുടങ്ങിയവയിലേക്ക് കണക്ട് ചെയ്യാനുള്ള സൗകര്യം എന്നിവ അടങ്ങിയതാണ് ഈ ഉപകരണം.


420 ഗ്രാം മാത്രം ഭാരമുള്ള ഈ ത്രീഡി വൈസര്‍ തലയില്‍ വെച്ചാല്‍ അതൊരു ഭാരമായി തോന്നുകയേയില്ല. മറ്റുള്ളവര്‍ക്ക് ശല്യമാവാത്ത രീതിയില്‍ സിനിമ, വീഡിയോ ഗെയിം തുടങ്ങിയവ ത്രിമാനരൂപത്തില്‍ ആസ്വദിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

തലച്ചോറിന്റെ വളര്‍ച്ചക്ക് ഇത്തരം കാഴ്ചകള്‍ തടസ്സമാവാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായത്തെത്തുടര്‍ന്ന് 15 വയസ്സിന് താഴെയുള്ളവര്‍ പേഴ്‌സണല്‍ ത്രീഡി വ്യൂവര്‍ ഉപയോഗിക്കരുതെന്ന് കമ്പനി നിര്‍ദ്ദേശിക്കുന്നുണ്ട്. അതുപോലെ യാത്രാവേളകളിലെ ഇതിന്റെ ഉപയോഗവും കമ്പനി നിരുത്സാഹപ്പെടുത്തുന്നു. നവംബറോടെ ജപ്പാനില്‍ പുറത്തിറങ്ങുന്ന ഈ ത്രീഡി വ്യൂവര്‍ (HMZ-T1 personal 3D viewer) ഇന്ത്യയിലെത്താന്‍ പിന്നെയും കാക്കേണ്ടി വരും. 60,000 യെന്‍ അഥവാ 783 ഡോളറാണ് (ഏതാണ്ട് 40000 രൂപ) ഇതിന് ജപ്പാനില്‍ വിലയിട്ടിരിക്കുന്നത്.


TAGS:
personal 3d viewer  |  3d visor  |  3d technology  |  sony 


Stories in this Section