ചൊവ്വയില്‍ 'നീര്‍ച്ചാല്‍': ക്യൂരിയോസിറ്റിയും തെളിവു നല്‍കി

Posted on: 28 Sep 2012




ഫ്ലോറിഡ: നാസയുടെ ക്യൂരിയോസിറ്റി പര്യവേക്ഷണ പേടകം ചൊവ്വയില്‍ പണ്ട് ജലപ്രവാഹമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഭൂമിയിലേക്കയച്ചു.

ആഗസ്ത് ആറിന് ക്യൂരിയോസിറ്റി ചൊവ്വയില്‍ ചെന്നിറങ്ങിയ സ്ഥലത്തിന്റെ സുവ്യക്ത ചിത്രങ്ങളാണ് കഴിഞ്ഞദിവസം ഭൂമിയിലെത്തിയത്. നേരത്തേ ഒരു അരുവി അതിലൂടെ ഒഴുകിയിരുന്നു എന്നതിന്റെ സൂചനകളാണ് ചിത്രത്തില്‍നിന്ന് ലഭിക്കുന്നത്.

ഇവിടത്തെ പാറകള്‍ ജലപ്രവാഹം കാരണം തേഞ്ഞും മണ്ണൊലിപ്പിനെനേരിട്ടും ശോഷിച്ചതാണ്. ഇടയ്ക്കുള്ള കല്ലുകള്‍ ഭൂമിയിലെ അരുവിയിലെ കല്ലുകളെപ്പോലെ ഉരുണ്ടിരിക്കുകയാണ്.


ഒരുകാലത്ത് ചൊവ്വയില്‍ നദികളുണ്ടായിരുന്നു എന്നതിന്റെ സുവ്യക്ത സൂചനകളാണിതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ് ഈ പാറകള്‍. ഏറെക്കാലം ഇവിടെ വെള്ളമുണ്ടായിരുന്നു എന്നാണ് കരുതുന്നതെന്ന് നാസ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ചൊവ്വയിലെ വരണ്ടുണങ്ങിയ നീര്‍ച്ചാലുകളുടെ ചിത്രങ്ങള്‍ ആ ഗ്രഹത്തെ വലംവെക്കുന്ന പേടകങ്ങള്‍ നേരത്തേ തന്നെ പകര്‍ത്തിയിട്ടുണ്ട്. ഒരുകാലത്ത് ചൊവ്വ ജലസമൃദ്ധമായിരുന്നു എന്നതിന്റെ സൂചനയാണതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍നിന്നു തന്നെ നീര്‍ച്ചാലുകളുടെ ചിത്രമെടുക്കുന്നത് ആദ്യമാണ്.
TAGS:


Stories in this Section