സൗഹൃദക്കൂട്ടായ്മ: മൈക്രസോഫ്ടിന്റെ പരീക്ഷണം

Posted on: 21 Dec 2011


-ബി.എസ്. ബിമിനിത്‌




so.cl എന്നെഴുതിയാല്‍ സോഷ്യല്‍ എന്ന് വായിക്കണം. പേര് സൂചിപ്പിക്കുന്നതുപോലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തന്നെയാണ് ഇത്. കൂണുപോലെ മുളച്ചുപൊങ്ങുന്ന ഡൂക്കിരി സൗഹൃദക്കൂട്ടായ്മാ വെബ്‌സൈറ്റുകളുടെ കൂട്ടത്തില്‍ ഇത് പെടുത്തരുത്. കാരണം മൈക്രോസോഫ്റ്റിന്റെ ഫ്യൂച്ചര്‍ സോഷ്യല്‍ എക്‌സ്പീരിയന്‍സ് ലാബ് (FUSE Lab) തയ്യാറാക്കി പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതാണ് ഈ പുത്തന്‍ സൗഹൃദ വെബ്‌സൈറ്റ്.

ഫെയ്‌സ്ബുക്കും
ഗൂഗിള്‍ പ്ലസ്സുമൊക്കെ മത്സരിച്ച് മുന്നേറുന്ന ലോകത്ത് പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് തുടങ്ങുന്നു എന്നു കേട്ടാല്‍ ഇവരിലാരുടെ ശത്രുവായിരിക്കുമെന്നാണ് ആദ്യം തോന്നുക. രണ്ടുപേരുടേയും ശത്രുവല്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, ഫെയ്‌സ്ബുക്കും ട്വിറ്ററുമായി സഹകരിച്ചാണ് തുടക്കമെന്നതും കൗതുകമാണ്.

വിദ്യാര്‍ഥികളുടെ ഗവേഷണ മേഖലയില്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാല്‍ തുടക്കത്തില്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ so.cl ലഭ്യമാകൂ എന്നുമാണ് ഫ്യൂസ് ലാബ് അറിയിച്ചത്. ഫെയ്‌സ്ബുക്ക് പണ്ട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുടങ്ങിയതാണ്, പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലേക്കും കോളേജുകളിലേക്കും പടര്‍ന്ന് ലോകം കീഴടക്കിയ കാര്യം ഇവിടെ ഓര്‍ക്കാം.

ആശയങ്ങളും വെബ്‌സൈറ്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യത്തോടെയാണ് so.cl ആരംഭിച്ചത്. അതായത് നെറ്റുവഴി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള ഒരിടം. bing.com ന്റെ സഹായത്തോടെ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം, കമ്യൂണിറ്റികളുണ്ടാക്കി ആളെക്കൂട്ടാനും വീഡിയോ ചാറ്റ് റൂമുകളുണ്ടാക്കാനുമുള്ള സംവിധാനങ്ങള്‍ എന്നിവയുണ്ട്. ഈ സേവനങ്ങളില്‍ ഗൂഗിള്‍ പ്ലസുമായി വിദൂരസാമ്യം കാണാം.

പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം എന്നതുകൊണ്ടുതന്നെ തത്കാലം പൊതുജനങ്ങള്‍ക്ക് വിലക്കുണ്ട്. ഫെയ്‌സ്ബുക്ക് ഐഡിയുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിടാം, സമയമാവുമ്പോള്‍ അവര്‍ ക്ഷണക്കത്തയയ്ക്കും. പൊതുജനങ്ങള്‍ക്കിടയിലേക്കിറങ്ങട്ടെ, എന്നിട്ട് പറയാം so.cl വിപ്ലവം എങ്ങനെയായിരിക്കുമെന്ന്.

-biminith@techchillies.in
TAGS:


Stories in this Section