
ബ്രൗസര്‍ പ്രശ്‌നത്തിന്റെ പേരില്‍ മൈക്രോസോഫ്റ്റിന് യൂറോപ്യന്‍ കമ്മീഷന്‍ 73.1 കോടി ഡോളര്‍ (3800 കോടി രൂപ) പിഴ ചുമത്തി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് അതിന്റെ സ്വന്തം ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മാത്രം പ്രോത്സാഹിപ്പിച്ചതിനാണ് പിഴ.
വിപണിയില്‍ മൈക്രോസോഫ്റ്റ് കുത്തക സ്വഭാവം കാട്ടുന്നതിനെതിരെ നടന്ന അന്വേഷണത്തിനൊടുവില്‍, ഉപയോക്താക്കള്‍ക്ക് ഇതര വെബ്ബ് ബ്രൗസറുകളും തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കാമെന്ന് 2010 മാര്‍ച്ചില്‍ കമ്പനി സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി ബ്രൗസര്‍ തിരഞ്ഞെടുക്കാനുള്ള ഒരു പോപ്പപ്പ് ചോയ്‌സ് സ്‌ക്രീനും വിന്‍ഡോസില്‍ കാട്ടിയിരുന്നു.
എന്നാല്‍, 2011 ഫിബ്രവരിയിലെ വിന്‍ഡോസ് 7 അപ്‌ഡേറ്റ് വഴി ആ ബ്രൗസര്‍ തിരഞ്ഞെടുക്കല്‍ സംവിധാനം മൈക്രോസോഫ്റ്റ് ഒഴിവാക്കി. അതൊഴിവായത് ഒരു 'സാങ്കേതിക പിഴവാ'യിരുന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
മുമ്പില്ലാത്ത നടപടിയാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റിനെതിരെ എടുത്തിരിക്കുന്നതെന്ന് യൂറോപ്പിലെ കോംപറ്റീഷന്‍ കമ്മീഷണര്‍ ജോക്വിന്‍ അല്‍മുനിയ സമ്മതിച്ചു. ഭാവിയില്‍ മറ്റ് കമ്പനികളെ ഇത്തരം 'പ്രലോഭന'ത്തില്‍ നിന്ന് തടയാന്‍ ഈ നടപടി സഹായിക്കുമെന്ന് അല്‍മുനിയ പറഞ്ഞു.
തത്ത്വത്തില്‍ മൈക്രോസോഫ്റ്റിന്റെ ആഗോളവരുമാനത്തിന്റെ പത്തുശതമാനം വരെ യൂറോപ്യന്‍ കമ്മീഷന് പിഴയിടാം. 2012 ലെ കണക്കുപ്രകാരം അത് ഏതാണ്ട് 740 കോടി ഡോളര്‍ (40,000 കോടി രൂപ) വരും.
പ്രശ്‌നത്തിന് കാരണമായ സാങ്കേതിക പിഴവിന്റെ പൂര്‍ണ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നതായി, മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ ഈ നടപടിയിലൂടെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള മറ്റ് കമ്പനികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകിയിരിക്കുകയാണെന്ന്, അഭിഭാഷകന്‍ ടോണി വുഡ്‌ഗേറ്റ് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ധാരണയിലെത്തിയ ശേഷം കമ്പനികള്‍ തടിയൂരാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല എന്ന സന്ദേശമാണ്, മൈക്രോസോഫ്റ്റിന് പിഴ ചുമത്തുക വഴി കമ്മീഷന്‍ നല്‍കിയിരിക്കുന്നത് - അദ്ദേഹം ചൂണ്ടിക്കാട്ടി.