പ്രോ നിരയിലേക്ക് എല്‍ജിയും

Posted on: 14 Jul 2011


-പി.എസ്.രാകേഷ്‌





ക്യൂവെര്‍ട്ടി കീപാഡുള്ള ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പേരിനൊപ്പം 'പ്രോ' കൂടി ചേര്‍ക്കണമെന്ന നിയമമുണ്ടോ എന്നറിയില്ല. പക്ഷേ കമ്പനികളെല്ലാം കൃത്യമായി അതു പാലിക്കുന്നുണ്ട്. 'ഡ്രോയ്ഡ് പ്രോ' എന്ന ക്യുവെര്‍ട്ടി ആന്‍ഡ്രോയ്ഡ് മോഡലിറക്കിക്കൊണ്ട് മോട്ടറോളയാണ് ഈ ട്രെന്‍ഡിന് തുടക്കമിട്ടത്. പിന്നീട് 'ഗാലക്‌സി പ്രോ'യുമായി സാംസങ് രംഗത്തുവന്നു. ഏറ്റവുമൊടുവിലിതാ 'ഒപ്ടിമസ് പ്രോ' എന്ന പുത്തന്‍ ഫോണുമായി എല്‍ജിയും വിപണിയിലെത്തിക്കഴിഞ്ഞു. എല്‍ജി ഒപ്ടിമസ് പ്രോ സി660 എന്ന മുഴുവന്‍പേരുള്ള ഈ സ്മാര്‍ട്‌ഫോണ്‍ ഇറ്റലിയിലാണ് ആദ്യമിറങ്ങിയത്.

നിരന്തരം മെസേജുകള്‍ അയക്കുന്നവര്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്ക് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ക്യുവെര്‍ട്ടി കീപാഡുകള്‍. പൊതുേവ സ്മാര്‍ട്‌ഫോണുകളില്‍ ടച്ച്‌സ്‌ക്രീന്‍ മാത്രമേ ഉണ്ടാകാറുള്ളു. ടച്ച്‌സ്‌ക്രീനിനൊപ്പം കീപാഡ് കുടിയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറെ ഉണ്ടെന്നു മനസിലാക്കിയാവാം എല്‍ജിയും ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്.

ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് പ്രോയ്ക്ക് 2.8 ഇഞ്ച് ക്യൂവിജിഎ സ്‌ക്രീനാണുള്ളത്. കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൂന്ന് മെഗാപിക്‌സല്‍ ക്യാമറ എന്നിവയും ഒപ്ടിമസ് പ്രോയിലുണ്ട്. പഴയമട്ടിലുള്ള കാന്‍ഡിബാര്‍ ആകൃതിയിലുള്ള ഫോണ്‍ പോക്കറ്റില്‍ കൊള്ളാന്‍ എളുപ്പമായിരിക്കും.

കാഴ്ചയില്‍ സാംസങ് ഗാലക്‌സി പ്രോയിനോടും മോട്ടറോള ആന്‍ഡ്രോയ്ഡ് പ്രോയോടും നല്ല സാമ്യമുണ്ട് ഒപ്ടിമസ് പ്രോയ്ക്ക്. 800 മെഗാഹെര്‍ട്‌സ് പ്രൊസസറും 150 എംബി ഇന്റേണല്‍ മെമ്മറിയുമാണ് ഒപ്ടിമസ് പ്രോയിലുള്ളത്.

മള്‍ട്ടിഫോര്‍മാറ്റ് വീഡിയോ പ്ലെയര്‍, ഓഡിയോ പ്ലെയര്‍, വയര്‍ലെസ് ലാന്‍, സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്കുള്ള ഈസി ആക്‌സസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഫോണിന്റെ സിവശേഷതകളാകുന്നു.

ഇറ്റലിയില്‍ 169 യൂറോ (ഏതാണ്ട് 12,500 രൂപ)യ്ക്കാണ് എല്‍ജി ഒപ്ടിമസ് പ്രോ വില്‍ക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ഈ ഫോണിന് വില ഇനിയും കുറയാനിടയുണ്ട്. എല്‍ജി ഇതിനു മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച ഒപ്ടിമസ് 2എക്‌സ്, ഒപ്ടിമസ് ബ്ലാക്ക് എന്നീ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നില്ല. മൂന്നാമത്തെ സ്മാര്‍ട്‌ഫോണെങ്കിലും ഇന്ത്യയില്‍ ഹിറ്റാക്കണമെന്ന തീരുമാനത്തില്‍ എല്‍ജി വില വെട്ടിക്കുറയ്ക്കുമെന്ന് സൂചനയുണ്ട്. പതിനായിരം രൂപ റേഞ്ചിലുള്ള സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ ഏറെ വിറ്റഴിക്കപ്പെടുന്നതെന്ന വസ്തുതയും വില കുറയ്ക്കാന്‍ എല്‍ജിയെ പ്രേരിപ്പിച്ചേക്കും.



Stories in this Section