ഐക്യു-ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ : വാര്‍ത്ത വ്യാജം

Posted on: 03 Aug 2011


-സ്വന്തംലേഖകന്‍




മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിനിലവാരം കുറവാണെന്ന് പഠനത്തില്‍ തെളിഞ്ഞു എന്നത്, വിദഗ്ധമായി കെട്ടിച്ചമച്ച വ്യാജവാര്‍ത്തയാണെന്ന് സൂചന.

അപ്ടിക്വാന്റ് (ApTiquant) എന്ന കനേഡിയന്‍ കമ്പനി നടത്തിയ പഠനത്തിന്റെ ഫലം ലോകമാധ്യമങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, അത്തരമൊരു കമ്പനി തന്നെയുണ്ടോ എന്ന സംശയത്തിലാണ് ഇപ്പോള്‍ മാധ്യമലോകം!

കമ്പനിയുടെ വെബ്‌സൈറ്റ് കഴിഞ്ഞ മാസം മാത്രമാണ് തട്ടിക്കൂട്ടിയതെന്നും, അതില്‍ സ്റ്റാഫ് അംഗങ്ങളെന്നു പറഞ്ഞ് നല്‍കിയിട്ടുള്ള ചിത്രങ്ങള്‍ ഫ്രഞ്ച് ഗവേഷണ കമ്പനിയായ 'സെന്‍ട്രല്‍ ടെസ്റ്റി' (Central Test) ന്റെ സൈറ്റില്‍ നിന്ന് കോപ്പി ചെയ്താണെന്നും ബി.ബി.സി.നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

തങ്ങളുടെ സ്റ്റാഫിന്റെ ചിത്രങ്ങളാണ് ആപ്ടിക്വാന്റ് ഉപയോഗിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ ടെസ്റ്റ് അധികൃതരും സ്ഥിരീകരിച്ചു. എന്നാല്‍, പേരുകള്‍ മാറ്റിയിട്ടുണ്ട്. മാത്രമല്ല, ബന്ധപ്പെടാനുള്ള ചില ഈമെയിലുകളല്ലാതെ ഒറ്റ ഫോണ്‍ നമ്പറും ആപ്ടിക്വാന്റിന്റെ സൈറ്റില്‍ നല്‍കിയിട്ടില്ല.

ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യമായി ഐക്യു ടെസ്റ്റിന് അവസരം നല്‍കി നടത്തിയ പഠനത്തില്‍, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിനിലവാരം കുറവാണെന്ന് കണ്ടതായി കഴിഞ്ഞ ദിവസമാണ് ആപ്ടിക്വാന്റ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. വിശദമായ വിവരങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു.

സി.എന്‍.എന്‍, ടെലഗ്രാഫ് തുടങ്ങി ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ആപ്ടിക്വാന്റിന്റെ കണ്ടെത്തല്‍ പ്രാധാന്യത്തെടെ റിപ്പോര്‍ട്ടു ചെയ്യുകയുമുണ്ടായി.

ക്രോം, ഫയര്‍ഫോക്‌സ്, സഫാരി മുതലായ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവരുടെ ഐക്യു കുറവാണെന്ന കണ്ടെത്തല്‍, എക്‌സ്‌പ്ലോറര്‍ ഉപയോക്താക്കളെ കോപാകുലരാക്കിയിരുന്നു. അവര്‍ കമ്പനിക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ഭീഷണി മുഴക്കിയ കാര്യം 'മാതൃഭൂമി' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആപ്ടിക്വാന്റിന്റെ കണ്ടെത്തലിനെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ലബോറട്ടറിയിലെ പ്രൊഫസര്‍ ഡേവിഡ് സ്പീഗല്‍ഹാള്‍ട്ടര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. പഠനഫലം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപഭോക്താക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് താന്‍ കരുതുന്നതായി പ്രൊഫ.സ്പീഗല്‍ഹാള്‍ട്ടര്‍ പറയുകയുണ്ടായി.

ദുഷ്ടപ്രോഗ്രാമുകളും മറ്റും പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നന്നവരാണ് മറ്റ് സൈറ്റുകളില്‍ നിന്ന് ചിത്രങ്ങളും മറ്റും കോപ്പിചെയ്ത്, വ്യാജവിവരങ്ങള്‍ നല്‍കി തട്ടിപ്പ് നടത്താറുള്ളത്. ഇത്തരമൊരു വ്യാജസൈറ്റ് തട്ടിക്കൂട്ടുക വളരെ എളുപ്പമാണെന്ന്, കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'സോഫോസി'ന്റെ കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലി ബി.ബി.സിയോട് പറഞ്ഞു.
TAGS:
internet explorer  |  ie  |  aptiquant  |  iq  |  browsers 


Stories in this Section