'ദൈവ കണം' അരികെയെന്ന് ശാസ്ത്രലോകത്ത് പ്രതീക്ഷ

Posted on: 01 Jul 2012




ജനീവ: ശാസ്ത്രലോകത്തിനു പിടികൊടുക്കാതെ കഴിഞ്ഞിരുന്ന ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണത്തിനായുള്ള അന്വേഷണം ലക്ഷ്യത്തിലേക്കടുത്തതായി ശാസ്ത്രലോകത്തു പ്രതീക്ഷ പരന്നു. ഇതു സംബന്ധിച്ച ഗവേഷണവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിക്കുന്ന സെമിനാറില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷ്മകണം എന്നു കരുതപ്പെടുന്ന ഹിഗ്‌സ് ബോസോണ്‍ 'ദൈവ കണം' എന്നാണ് അറിയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍'എന്ന സൈദ്ധാന്തിക പാക്കേജിന്റെ അനിവാര്യ ഭാഗമാണത്. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുണ്ടെങ്കിലും അങ്ങനെയൊരു കണം പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല.

പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങള്‍ തേടി സേണില്‍ കണികാ പരീക്ഷണം നടത്തുന്ന രണ്ടു ശാസ്ത്രസംഘങ്ങള്‍ അതു കണ്ടെത്തുന്നതിനു തൊട്ടടുത്തെത്തിയതായി കഴിഞ്ഞ ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. ഹിഗ്‌സ് ബോസോണ്‍ കണ്ടെത്തി എന്നു പ്രഖ്യാപിക്കാന്‍ വേണ്ടത്ര തെളിവുകള്‍ കിട്ടിയിട്ടില്ലെങ്കിലും അതിന്റെ അസ്തിത്വം സംബന്ധിച്ച് ഏറെക്കുറെ വ്യക്തമായ സൂചനകള്‍ ലഭിച്ചതായാണ് അന്ന് അവര്‍ വ്യക്തമാക്കിയത്. അതിനു ശേഷം ആറു മാസം കൂടി തുടര്‍ന്ന ഗവേഷണത്തിന്റെ വിവരങ്ങളാണ് ബുധനാഴ്ച വെളിപ്പെടുത്തുക. ഡിസംബറില്‍ കിട്ടിയതിന്റെ ഇരട്ടിയിലേറെ വിവരങ്ങള്‍ ഇപ്പോള്‍ കൈവശമുണ്ടെന്ന് സേണിലെ ഗവേഷക വിഭാഗം മേധാവി സെര്‍ജിയോ ബര്‍ത്തലൂച്ചി പറഞ്ഞു.

ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിലാണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്ന വിശേഷണമുള്ള കണികാപരീക്ഷണം നടക്കുന്നത്. ഈ പരീക്ഷണത്തില്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് അരനൂറ്റാണ്ടിനിടെ അടിസ്ഥാന ഭൗതികത്തിലുണ്ടാവുന്ന ഏറ്റവും വലിയ കണ്ടെത്തലായി മാറും.

ബുധനാഴ്ചത്തെ സെമിനാറില്‍ പുതിയൊരു മൗലിക കണം കണ്ടെത്തിയതായി പ്രഖ്യാപിക്കുകയാണെങ്കില്‍പ്പോലും അതു ഹിഗ്‌സ് ബോസോണ്‍ തന്നെയാണോ എന്നു സ്ഥിരീകരിക്കാന്‍ സമയമെടുക്കും. അതുകൊണ്ടുതന്നെ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്തി എന്ന കാര്യം അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ ശാസ്ത്രജ്ഞര്‍ മുതിരില്ല എന്നാണ് കരുതുന്നത്.

ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ല്‍ സിദ്ധാന്തമവതരിപ്പിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെയും വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ ബോസിന്റെയും പേരില്‍ അറിയപ്പെടുന്ന ബോസ് ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന ബോസോണ്‍ എന്ന മൗലിക കണത്തിന്റെ കൂട്ടത്തിലാണ് അതിനു സ്ഥാനം. ഹിഗ്‌സിനോടും ബോസിനോടുമുള്ള ആദര സൂചകമായാണ് അത് ഹിഗ്‌സ് ബോസോണ്‍ എന്നറിയപ്പടുന്നത്.
TAGS:
higgs boson  |  particle physics  |  large hadron collider  |  lhc  |  god particle  |  cern 


Stories in this Section