ഗൂഗിള്‍ പ്ലസിന്റെ പേരില്‍ വ്യാജസന്ദേശം പരക്കുന്നു

Posted on: 06 Jul 2011


-സ്വന്തം ലേഖകന്‍



ഗൂഗിള്‍ പ്ലസിന്റെ പ്രധാനപ്രശ്‌നം ഇതാണ്-അതില്‍ കയറണമെങ്കില്‍ നിങ്ങളെ ആരെങ്കിലും ക്ഷണിക്കണം. ആദ്യകാലത്ത് ജിമെയില്‍ അക്കൗണ്ട് ലഭിക്കാന്‍ വേണ്ടിയിരുന്നതും ഇതാണ്.

ഈ അവസരം മുതലെടുക്കാന്‍ സൈബര്‍ ക്രിമനലുകള്‍ രംഗത്തെത്തിയിരിക്കുന്നതായി 'സോഫോസ്' (Sophos) മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ പ്ലസില്‍ ചേരൂ എന്ന് ക്ഷണിക്കുന്ന വ്യാജസന്ദേശങ്ങള്‍ (സ്പാംമെയില്‍) പ്രചരിക്കുന്നു എന്നാണ് മുന്നറിയിപ്പ്.

ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സേവനം പരീക്ഷണാര്‍ഥം രംഗത്തെത്തിയിട്ട് ഒരാഴ്ചയാകുന്നതേയുള്ളു. എന്നായിരിക്കും അതിന്റെ പബ്ലിക്ക് ലോഞ്ചിങ് എന്നതിനെപ്പറ്റി ഗൂഗിള്‍ ഒരു സൂചനയും നല്‍കിയിട്ടില്ല (ജൂലായ് 31 ന് അതുണ്ടാകുമെന്ന് ചില നിരീക്ഷകര്‍ പ്രവചിക്കുന്നു).


ഈ സാഹചര്യത്തില്‍ ഗൂഗില്‍ പ്ലസില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ട് പലര്‍ക്കും വ്യാജസന്ദേശമെത്തുന്നു എന്നാണ് സോഫോസ് റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിള്‍ പ്ലസില്‍ ഇതിനകം അംഗമായിക്കഴിഞ്ഞ ഏതെങ്കിലും സുഹൃത്തിന്റെ ക്ഷണമെന്ന രീതിയിലാണ് സന്ദേശമെത്തുക. പക്ഷേ, ക്ലിക്ക് ചെയ്താല്‍ വയാഗ്ര പോലുള്ള ഉത്തേജന ഔഷധങ്ങള്‍ വില്‍ക്കുന്ന ഒരു സൈറ്റിലേക്കാണ് എത്തുക.


ഗൂഗിള്‍ പ്ലസില്‍ ചേരാന്‍ കഴിയാതെ അക്ഷമരായിരിക്കുന്ന പല ഗൂഗിള്‍ ആരാധകരും ഈ കെണിയില്‍ വീഴുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് കുബുദ്ധികള്‍ കെണിയൊരുക്കിയിരിക്കുന്നത്.
TAGS:
google+  |  social network  |  spam  |  computer security 


Stories in this Section