ഫെയ്‌സ്ബുക്കിനെ ആക്രമിക്കില്ലെന്ന് ഹാക്കര്‍ ഗ്രൂപ്പ്‌

Posted on: 25 Jan 2012


-സ്വന്തം ലേഖകന്‍




ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ആക്രമിക്കപ്പെടുമോ എന്ന ആകാംക്ഷയിലായിരുന്നു പലരും. ഹാക്കര്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പായ അനോണിമസ് പക്ഷേ, നയം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന് ആക്രമിക്കാന്‍ തങ്ങള്‍ക്ക് പരിപാടിയില്ല. അനോണിമസുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച പോസ്റ്റു ചെയ്യപ്പെട്ട ഒരു യൂട്യൂബ് വീഡിയോ വഴിയാണ്, ജനവരി 28 ന് ഫെയ്‌സ്ബുക്ക് ആക്രമിക്കാന്‍ അനോണിമസ് തീരുമാനിച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. അമേരിക്കയിലെ പകര്‍പ്പവകാശ നിയമത്തിനെതിരെ നടക്കുന്ന ഓണ്‍ലൈന്‍ പ്രതികരണത്തിന്റെ ഭാഗമാണ് ഈ ആക്രമണവുമെന്ന് വീഡിയോ പറഞ്ഞിരുന്നു.

സൊപ (SOPA), പിപ്പ (PIPA) എന്നീ വിവാദ നിയമങ്ങള്‍ പരിഗണിക്കുന്നത് യു.എസ്.കോണ്‍ഗ്രസ് നിര്‍ത്തിവെച്ചെങ്കിലും
, ആ നിയമങ്ങള്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ക്യാമ്പയിന്‍ അവസാനിച്ചിട്ടില്ല. അതിന്റെ തുടര്‍ച്ചയായാണ് ഫെയ്‌സ്ബുക്കിനെ ആക്രമിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.


'ഹല്ലോ, ജനങ്ങളെ. ഞങ്ങള്‍ അനോണിമസ് ആണ്'-വീഡിയോയില്‍ കമ്പ്യൂര്‍ട്ടര്‍ നിര്‍മിത ശബ്ദം പറയുന്നു. 'സമയമെത്തിയിരിക്കുന്നു. അനോണിമസും, എന്നുവെച്ചാല്‍ ജനങ്ങളും യു.എസ്. സര്‍ക്കാരും തമ്മിലൊരു പോരാട്ടാം ആരംഭിച്ചിരിക്കുന്നു. സൊപ, പിപ്പ നിയമങ്ങള്‍ യു.എസ്.കോണ്‍ഗ്രസ് നീട്ടിവെച്ചു എന്നത് നമ്മുടെ ഇന്റര്‍നെറ്റ് അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നില്ല'.

ഇക്കാര്യങ്ങള്‍ പ്രസ്താവിച്ച ശേഷം വീഡിയോയില്‍ ഇങ്ങനെ പറയുന്നു-'ഫെയ്‌സ്ബുക്കിന് 60000 സെര്‍വറുകളുണ്ട് എന്നത് നേരാണ്. പക്ഷേ, എങ്കിലും അതിനെ വീഴ്ത്താന്‍ കഴിയും. ഇക്കാര്യത്തിന് അനോണിമസിന് ജനങ്ങളുടെ സഹായം വേണം. പ്രത്യേകിച്ചും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്നവരുടെ സഹായം'.

എന്നാല്‍, തിങ്കളാഴ്ച ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട് അധികം കഴിയുംമുമ്പ് തന്നെ, @AnonOps എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍, ഫെയ്‌സ്ബുക്ക് ആക്രമിക്കാന്‍ അനോണിമസിന് ഒരു പദ്ധതിയുമില്ലെന്ന സന്ദേശം പ്രത്യപ്പെട്ടു. അനോണിമസ് എന്ന ഹാക്കര്‍ ഗ്രൂപ്പിന്റെ ആധികാരിക ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നാണിതെന്ന് കരുത്തപ്പെടുന്നു.

'വീണ്ടും ഞങ്ങള്‍ പറയുന്നു, ഞങ്ങള്‍ ഫെയ്‌സ്ബുക്ക് ആക്രമിക്കില്ല. മാസ് മീഡിയ കള്ളം പറയുന്നു'-ഇതായിരുന്നു ട്വിറ്റര്‍ സന്ദേശം. യൂട്യൂബ് വീഡിയോയില്‍ പറയുന്നത് കള്ളമാണെന്നും, ഈ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കുന്ന ട്വിറ്റര്‍ സന്ദേശം വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഫെയ്‌സ്ബുക്ക് ആക്രമിക്കാന്‍ അനോണിമസ് ഉദ്ദേശിക്കുന്നു എന്ന് കാണിച്ച് മുമ്പും ഇതുപോലെ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
TAGS:


Stories in this Section