സൈബര്‍ ക്രിമിനലുകള്‍ 'സ്മാര്‍ട്ടാ'കുന്നു

Posted on: 24 Feb 2011


-സ്വന്തം ലേഖകന്‍



സംശയം തോന്നുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ച് കുഴപ്പത്തില്‍ ചാടരുത്. കമ്പ്യൂട്ടര്‍ സുരക്ഷ ഉറപ്പാക്കാന്‍ ലഭിക്കാറുള്ള ഉപദേശങ്ങളിലൊന്നാണിത്. ദുഷ്ടപ്രോഗ്രാമുകളില്‍ (മാല്‍വെയറുകള്‍) നിന്നും വൈറസുകളില്‍ നിന്നും രക്ഷപ്പെടാനാണ് കുഴപ്പമുള്ള സൈറ്റുകള്‍ ഒഴിവാക്കാന്‍ പറയാറുള്ളത്. എന്നാല്‍, സൂക്ഷിക്കുക. സൈബര്‍ ക്രിമിനലുകള്‍ കൂടുതല്‍ വിദഗ്ധമായി കാര്യങ്ങള്‍ ചെയ്യാനാരംഭിച്ചിരിക്കുന്നു. സുരക്ഷിതമെന്ന് കരുതുന്ന സൈറ്റുകളെയാണത്രെ ഇപ്പോള്‍ ക്രിമിനലുകള്‍ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ 'കാസ്‌പെര്‍സ്‌കി' (Kaspersky)യാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഒളിപ്പിച്ചു വെച്ച സൈറ്റുകളുടെ സംഖ്യ, മൂവായിരത്തില്‍ ഒന്ന് എന്ന കണക്കിനാണെന്ന് കാസ്‌പെര്‍സ്‌കി പറയുന്നു. 2010 ല്‍ വെബ്ബ് ആക്രമണത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. 580 മില്യണ്‍ ആക്രമണങ്ങള്‍ നടന്നതായാണ് കണക്ക്.

സിനിമകളുടെയും ഗാനങ്ങളുടെയും വ്യാജകോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിയമവിരുദ്ധ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ് സാധാരണഗതിയില്‍ സൈബര്‍ ക്രിമിനലുകളുടെ ഇരയായിരുന്നത്. വിശ്വസനീയമായ സൈറ്റുകളെ ക്രിമിനലുകള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഷോപ്പിങിനും ഓണ്‍ലൈന്‍ ഗെയിമിങിനുമായുള്ള സൈറ്റുകളാണ് ഇപ്പോള്‍ ദുഷ്ടപ്രോഗ്രാമുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതത്രേ.

സുരക്ഷാപഴുതുകളുള്ള വെബ്ബ് സെര്‍വറുകളിലൂടെയാണ്, ഇത്തരം സൈറ്റുകളിലേക്ക് അതിന്റെ ഉടമസ്ഥരറിയാതെ ദുഷ്ടപ്രോഗ്രമുകളെ കുടിയിരുത്തുന്നതത്രേ. സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകളിലേക്ക് അവരറിയാതെ അതെത്തും. അങ്ങനെയാണവ പ്രചരിപ്പിക്കുന്നതെന്ന് കാസ്‌പെര്‍സ്‌കി ലാബിലെ റാം ഹെര്‍ക്കനായ്ഡു പറഞ്ഞു.

ആരും തിരിച്ചറിയാത്ത വിധം ഒരു ഹൃസ്വ ജാവാ കോഡ് വെബ്‌സൈറ്റുകളിലേക്ക് കടത്തിവിടുകയാണ് ക്രിമിനലുകള്‍ ചെയ്യുക. നിങ്ങള്‍ ആ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, ആരുടെയും ശ്രദ്ധയില്‍ പെടാതെ ജാവാസ്‌ക്രിപ്ട് പ്രവര്‍ത്തിക്കും. അത് ദുഷ്ടപ്രോഗ്രാമിലേക്ക് ഉപഭോക്താവിനെ തിരിച്ചു വിടും.

നിയമവിരുദ്ധ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയാല്‍ സാധാരണഗതിയില്‍ അപകടം ഒഴിവാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍, ദുഷ്ടപ്രോഗ്രാം സൃഷ്ടിക്കുന്നവരുടെ ശ്രദ്ധയിപ്പോള്‍ വിശ്വസനീയമായ സൈറ്റുകളിലേക്ക് തിരിയുകയാണ്-ഹെര്‍ക്കനായ്ഡു മുന്നറിയിപ്പ് നല്‍കുന്നു. 2010 ലുണ്ടായ വെബ്ബ് ആക്രമണങ്ങളുടെ സംഖ്യയിലെ വര്‍ധന, ഈ ഭീഷണി വര്‍ധിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തയിടെ പുറത്തുവിട്ട കണക്ക് പ്രകാരം, സൈബര്‍ ആക്രമണങ്ങള്‍ മൂലം സമ്പദ്ഘടനയ്ക്ക് പ്രതിവര്‍ഷം 27 ബില്യണ്‍ പൗണ്ടാണ് നഷ്ടമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ദുഷ്ടപ്രോഗ്രാമുകള്‍ക്ക് ഇരയായെന്ന് യൂറോപ്യന്‍ യൂണിയന്റെ ഗവേഷകര്‍ വെളിപ്പെടുത്തിയിരുന്നു.


Stories in this Section