'പ്രിന്റര്‍ വൈറസ്' പടരുന്നു; ഇന്ത്യന്‍ കമ്പനികള്‍ക്കും ഭീഷണി

Posted on: 23 Jun 2012




ലോകത്താകമാനം പതിനായിരക്കണക്കിന് ഓഫീസ് പ്രിന്ററുകളെ ബാധിച്ച വൈറസ് ഇന്ത്യയിലും ഭീഷണി സൃഷ്ടിക്കുന്നു. ലക്ഷക്കണക്കിന് കടലാസ് ഷീറ്റുകളാണ് പ്രിന്ററുകള്‍ ഇതിന്റെ ഫലമായി പാഴാക്കിയത്.

ഒരു വിന്‍ഡോസ് വൈറസാണ് നാശംവിതച്ചത്. അമേരിക്ക, ഇന്ത്യ, യൂറോപ്പ്, തെക്കേയമേരിക്ക തുടങ്ങിയ മേഖലകളിലെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളില്‍ വൈറസ് പടര്‍ന്നതായി കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഹൈടെക് ക്രിമിനല്‍ ഗ്രൂപ്പുകള്‍ പലതവണ ഉപയോഗിച്ചിട്ടുള്ള 'മിലിസെന്‍സോ' (Milicenso) എന്ന ദുഷ്ടപ്രോഗ്രാമാണ് പ്രിന്ററുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

മിലിസെന്‍സോ ദുഷ്ടപ്രോഗ്രാം 2010 ലാണ് പ്രത്യക്ഷപ്പെട്ടതെന്ന്, പ്രിന്റര്‍ വൈറസിനെ വിശകലനം ചെയ്തുകൊണ്ട് കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ സിമാന്‍ടെക് (Symantec) പ്രസിദ്ധീകരിച്ച ബ്ലോഗില്‍ പറയുന്നു. അതിന് ശേഷം ആ വൈറസ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ പലതരത്തില്‍ മിലിസെന്‍സോ വൈറസ് ബാധിക്കാമെന്ന് സിമാന്‍ടെക് പറയുന്നു. ഈമെയില്‍ അറ്റാച്ച്‌മെന്റിന്റെ രൂപത്തിലോ, വൈറസ് ബാധിച്ച ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴോ, അല്ലെങ്കില്‍ ഒരു വ്യാജ വീഡിയോ റിക്കോര്‍ഡറിന്റെ രൂപത്തിലോ ഒക്കെ അപകടമെത്താം.

കമ്പ്യൂട്ടറിന്റെ പ്രിന്റര്‍ ക്യൂവില്‍ ഒരു ഫയല്‍ സൃഷ്ടിക്കുകയാണ് വൈറസ് ബാധയുടെ പാര്‍ശ്വഫലമെന്ന് സിമാന്‍ടെക് പറയുന്നു. തുടര്‍ന്ന് അംബന്ധം നിറഞ്ഞ പോജുകള്‍ തുടര്‍ച്ചയായി പ്രിന്റ് ചെയ്യപ്പെടാനാരംഭിക്കുന്നു. ലക്ഷക്കണക്കിന് കടലാസ് ഷീറ്റുകള്‍ ഒറ്റയടിക്ക് പാഴാകുന്നു.

മിലിസെന്‍സോ വൈറസിനെ കണ്ടെത്താനും വൈറസ് ബാധ ഒഴിവാക്കാനുമുള്ള അപ്‌ഡേറ്റുകള്‍ സുരക്ഷാസ്ഥാപനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.


Stories in this Section