തെങ്ങുകയറാന്‍ ആള് വേണോ ; സൈറ്റുണ്ട് സഹായിക്കാന്‍

Posted on: 05 Nov 2011


-സ്വന്തം ലേഖകന്‍



തെങ്ങുകയറാന്‍ ആളെക്കിട്ടാതെ വിഷമിക്കുന്ന കര്‍ഷകനാണോ നിങ്ങള്‍. ഒരുപക്ഷേ, 'ചങ്ങാതിക്കൂട്ട'ത്തിന്റെ വെബ്‌സൈറ്റ് നിങ്ങള്‍ക്ക് തുണയായേക്കാം. നാളികേര വികസനബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള തെങ്ങുകയറ്റക്കാരുടെ കൂട്ടായ്മയാണ് 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം'.

12 ജില്ലകളിലും ലക്ഷദ്വീപിലും തെങ്ങുകയറ്റത്തിന് പരിശീലനം ലഭിച്ചിട്ടുള്ളവരുടെ പേരും വിലാസവും മൊബൈല്‍ നമ്പറുമാണ് സൈറ്റിലുള്ളത്. നിങ്ങളുടെ സമീപത്തുള്ളത് ആരാണെന്ന് നോക്കിയിട്ട് മൊബൈലില്‍ വിളിച്ചാല്‍ മതി തേങ്ങയിടാന്‍ ആളെത്തും. സൈറ്റിന്റെ വിലാസം http://www.coconutboard.nic.in/Friends-district.htm

പരമ്പരാഗത തെങ്ങുകയറ്റതൊഴിലാളികള്‍ വന്‍തോതില്‍ രംഗം വിട്ടതോടെയുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയ്ക്കാണ്, നാളികേര വികസനബോര്‍ഡ് ചങ്ങാതിക്കൂട്ടത്തിന് രൂപംനല്‍കിയത്. തെങ്ങുകയറാന്‍ സന്നദ്ധരായ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കി തൊഴിലിന് സജ്ജമാക്കുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുക. സംസ്ഥാനത്തൊട്ടാകെ 5000 തെങ്ങുകയറ്റ തൊഴിലാളികളെ പരിശീലിപ്പിച്ച് രംഗത്തിറക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

നിലവില്‍ ഏറ്റവും കൂടുതല്‍ തെങ്ങുകയറ്റക്കാര്‍ എന്‍റോള്‍ ചെയ്തിട്ടുള്ളത് പാലക്കാട് ആണ് - 205 പേര്‍. 166 പേര്‍ ഉള്ള കണ്ണൂര്‍ ജില്ലയും 162 പേരുള്ള കാസര്‍കോഡ് ജില്ലയും തൊട്ടടുത്തുണ്ട്. എന്നാല്‍, ആലപ്പുഴയില്‍ 61 പേരാണ് ചങ്ങാതിക്കൂട്ടത്തിലുള്ളത്.

നെന്മാറ നിന്നാന്ന്, കുറച്ച് തേങ്ങയിടാനുണ്ടെന്നു പറഞ്ഞ്, സൈറ്റില്‍ പേര് ചേര്‍ത്തിട്ടുള്ള പാലക്കാട് എരുത്തേമ്പതിയിലെ ജഗദീഷിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു. അദ്ദേഹം ഇന്ന് 20 തെങ്ങിന് കൂമ്പുചീയലിനുള്ള മരുന്നടി കഴിഞ്ഞ് വീട്ടിലെത്തിയതേയുള്ളൂ. നെന്മാറ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ ജഗദീഷിന് നിരാശ. 'അത്രയും അകലെ അല്ലായിരുന്നെങ്കില്‍ വരാമായിരുന്നു'-അദ്ദേഹം പറഞ്ഞു.

യഥാര്‍ഥത്തില്‍ നാളികേര ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള നമ്പറില്‍ വിളിച്ചതാണെന്നും, പത്രത്തില്‍ നിന്നാണെന്നും പറഞ്ഞപ്പോള്‍ ജഗദീഷിന് സന്തോഷം. നാട്ടിന്‍പുറങ്ങളില്‍ തെങ്ങൊന്നിന് 15 രൂപയാണ് കൂലി വാങ്ങുന്നതെന്ന് ജഗദീഷ് പറഞ്ഞു, പട്ടണത്തില്‍ 25 രൂപ വരെ വാങ്ങും. സൈറ്റിലെ നമ്പര്‍ കണ്ട് പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'ഒരു ടൂവീലറുണ്ടായിരുന്നെങ്കില്‍ കുറച്ച് ദൂരെയൊക്കെ പോയി ജോലിയെടുക്കാമായിരുന്നു'-ജഗദീഷ് അറിയിച്ചു.

കോഴിക്കോട് നഗരത്തിലെത്തി തേങ്ങയിടാമോ എന്നു ചോദിച്ച് ഉള്ള്യേരിയിലെ ഒരാളുടെ നമ്പറില്‍ വിളിച്ചപ്പോള്‍, അദ്ദേഹം ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സിന് ചേര്‍ന്നതിനാല്‍ അകലെ പോയി തേങ്ങയിടാറില്ലെന്നും സ്വന്തം പുരയിടത്തിലെയും അയല്‍ക്കാരുടെയും പുരയിടങ്ങിലായി സേവനം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും അറിയിച്ചു. എന്നാല്‍, ഉള്ള്യേരിയില്‍ തന്നെ എട്ടുപേര്‍ വേറെയുണ്ട്, അവരെ പറഞ്ഞു വിടാമെന്ന് അദ്ദേഹം അറിയിച്ചു.

ചങ്ങാതിക്കൂട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പരേതനായ ചെമ്പേരി ജോസഫ് രൂപകല്‍പ്പന ചെയ്ത യന്ത്രമാണ് തെങ്ങുകയറാന്‍ സൗജന്യമായി നല്‍കുന്നത്. ഇത് തെങ്ങുകയറ്റം അനായാസമാക്കുന്നു.


Stories in this Section