ഗൂഗിളിന്റെ ലാഭം വര്‍ധിച്ചു

Posted on: 16 Apr 2010


-സ്വന്തം ലേഖകന്‍



ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ലാഭം ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസങ്ങളില്‍ പ്രതീക്ഷച്ചതിലും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഈ കാലയളവില്‍ ലാഭത്തില്‍ 37 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്, ആകെ ലാഭം 196 കോടി ഡോളര്‍ (ഏതാണ്ട് 9000 കോടി രൂപ).

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 142 കോടി ഡോളര്‍ (ഏതാണ്ട് 6500 കോടി രൂപ) ആയിരുന്നു. വരുമാനത്തിലും വര്‍ധനയുണ്ട്. വരുമാനം 23 ശതമാനം വര്‍ധിച്ച് 678 കോടി ഡോളര്‍ (ഏതാണ്ട് 31000 കോടി രൂപ) ആയി.

വിവിധ കമ്പനികള്‍ പരസ്യത്തിനായി ഓണ്‍ലൈനില്‍ ചെലവാക്കുന്ന സംഖ്യ വര്‍ധിച്ചതാണ് ഗൂഗിളിന്റെ വരുമാനവും ലാഭവും ഉയര്‍ത്തിയതിന് പിന്നിലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതുമയ്ക്കായി വന്‍തോതില്‍ നിക്ഷേപിക്കുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്, ഗൂഗിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പാട്രിക്ക് പിഷെറ്റെ പറഞ്ഞു.

ഈ വര്‍ഷം ആദ്യപാദത്തില്‍ 800 പേരെ കമ്പനി പുതിയതായി നിയമിച്ചെന്ന് ഗൂഗിള്‍ അറിയിച്ചു. 2008-ന് ശേഷം ഉദ്യോഗസ്ഥരില്‍ ഇത്രയും വലിയ വര്‍ധന ആദ്യമായാണ്. ആഗോളതലത്തില്‍ ഗൂഗിളില്‍ ഇപ്പോള്‍ 20,621 ഉദ്യോഗസ്ഥരുണ്ട്.

ലാഭവും വരുമാനവും പ്രതീക്ഷിച്ചതിലും വര്‍ധിച്ചെങ്കിലും, ഗൂഗിളിന്റെ ഓഹരിമൂല്യത്തില്‍ 4.6 ശതമാനം ഇടിവുണ്ടായി. 568 ഡോളര്‍ (ഏതാണ്ട് 26000 രൂപ) ആണ് ഇപ്പോള്‍ ഒരു ഗൂഗിള്‍ ഓഹരി (Google share)യുടെ മൂല്യം. ചൈനയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനമാണ് ഓഹരിമൂല്യം ഇടിച്ചതെന്ന് കരുതുന്നു.

ആഗോള സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ ഗൂഗിളിനാണ് ആധിപത്യം; അമേിരിക്കയില്‍ 65 ശതമാനവും യൂറോപ്പില്‍ 90 ശതമാനവും. ചൈനയില്‍ ഗൂഗിള്‍ രണ്ടാംസ്ഥാനത്തായിരുന്നു. ബെയ്ദു (Baidu)വിനാണ് ചൈനീസ് വിപണിയില്‍ ആധിപത്യം.


Related News:


Stories in this Section