ടാബ്‌ലറ്റ് യുദ്ധത്തില്‍ ആപ്പിളും ഗൂഗിളും നേര്‍ക്കുനേര്‍

Posted on: 06 Feb 2011


-സ്വന്തം ലേഖകന്‍




കമ്പ്യൂട്ടിങിന്റെ ചരിത്രത്തില്‍ 2010 ശരിക്കുമൊരു നാഴികക്കല്ലായിരുന്നു. ടാബ്‌ലറ്റ് യുഗത്തിലേക്ക് കമ്പ്യൂട്ടര്‍ലോകം ചുവടുവെച്ചു. കീബോര്‍ഡും മൗസും ഇല്ലാത്ത ലോകം. ടച്ച്‌സ്‌ക്രീനും വയര്‍ലെസ്സ് കണക്ടിവിറ്റിയുമാണ് മുഖമുദ്ര. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ശരിക്കുമൊരു വിപ്ലവത്തിന്റെ ആരംഭം. അതിന് തിരികൊളുത്തിയതോ ഗാഡ്ജറ്റ് നിര്‍മാണരംഗത്ത് മുടിചൂടാമന്നരായ ആപ്പിളും. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ആപ്പിള്‍ അവതരിപ്പിച്ച ഐപാഡ് ആണ് ടാബ്‌ലറ്റിന്റെ ശക്തിയും സാധ്യതയും ലോകത്തിന് ശരിക്കും ബോധ്യമാക്കിക്കൊടുത്തത്.

ഇതിനകം 150 ലക്ഷം ഐപാഡുകള്‍ വിറ്റഴിച്ചുകൊണ്ട് ആപ്പിള്‍ ജൈത്രയാത്ര തുടരുകയാണ്. ടാബ്‌ലറ്റുകളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഒട്ടേറെ കമ്പനികള്‍ ഈ രംഗത്തേക്ക് എത്തിയെങ്കിലും, ആപ്പിളിന് തന്നെയാണ് ഇപ്പോഴും മേല്‍കൈ. എന്നാല്‍ ഇനി കഥ മാറിയേക്കാം. ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിള്‍ ടാബ്‌ലറ്റ് യുദ്ധത്തില്‍ ആപ്പിളിന് വെല്ലുവിളി ഉയര്‍ത്താനെത്തുകയാണ്; പുതിയ ടാബ്‌ലറ്റ് ഓപ്പറേറ്റിങ് സിസ്റ്റവുമായി.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി രൂപംനല്‍കിയ ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് 3.0 കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്. മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള ആന്‍ഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഇതിന് 'ഹണികോമ്പ്' എന്നാണ് പേര്. ഹണികോമ്പ് ഉപയോഗിക്കുന്ന ടാബ്‌ലറ്റുകള്‍, ഒരിക്കലും വലിയൊരു ഫോണിന്റെ അനുഭവമാകില്ല നല്‍കുകയെന്ന് ഗൂഗിള്‍ അധികൃതര്‍ പറയുന്നു. ടാബ്‌ലറ്റുകളുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ നിജപ്പെടുത്തിയ ഒഎസാണിതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മോട്ടറോളയുടെ ക്‌സൂം ആണ് ഹണികോമ്പ് ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യ ടാബ്‌ലറ്റ്. ജനവരി ആദ്യം ലാസ് വേഗാസില്‍ നടന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2011' ല്‍ ക്‌സൂം അവതരിപ്പിച്ചിരുന്നു. ഈ മാസം അവസാനം വില്‍പ്പനയ്‌ക്കെത്തുന്ന ക്‌സൂമിന്റെ വിലയോ റിലീസിങ് തിയതിയോ വെളിപ്പെടുത്തിയിട്ടില്ല.

നിലവിലുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ നിന്ന് വലിയൊരു കുതിപ്പാണ് ഹണികോമ്പിലൂടെ സാധ്യമായിരിക്കുന്നതെന്ന്, ആ സോഫ്ട്‌വേര്‍ പരിശോധിക്കാന്‍ അവസരം ലഭിച്ച ടെക്‌നോളജി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. മള്‍ട്ടിടാസ്‌കിങ് അടക്കം ഒട്ടേറെ പുതിയ അനുഭവങ്ങളാണ് ഹണികോമ്പില്‍ സാധ്യമാകുന്നതെന്ന് അവര്‍ പറയുന്നു.

അടുത്ത തലമുറ പ്രോസസറുകളെക്കൂടി മുന്നില്‍ കണ്ടാണ് ഗൂഗിള്‍ അതിന്റെ ടാബ്‌ലറ്റ് ഒഎസിന് രൂപംനല്‍കിയിരിക്കുന്നത്. ഉപയോക്താവിന്റെ ടാബ്‌ലറ്റ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന രീതിയില്‍, ഹാര്‍ഡ്‌വേര്‍ ആക്‌സലറേറ്റഡ് ത്രിഡിക്ക് യോജിച്ച സാങ്കേതികത്തികവ് ഹണികോമ്പിലുണ്ട്. ആപ്പിളിന്റെ ഐഒഎസില്‍ ലഭിക്കുന്ന 'മൃദുലത' ഹണികോമ്പിലും സാധ്യമാകാന്‍ ഇത് സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇത്രകാലവും ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വഴി, ഗാഡ്ജറ്റുകള്‍ ഉപയോഗിച്ചേ ആപ്ലിക്കേഷനുകള്‍ വാങ്ങാനും ഡൗണ്‍ലോഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഹണികോമ്പിന്റെ കാര്യത്തില്‍ ഗൂഗിള്‍ പുതിയൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിന്റെ വെബ്ബ് അടിസ്ഥാനമാക്കിയ ഒരു വേര്‍ഷനാണിത്. വെബ്ബില്‍ നിന്നുതന്നെ ആപ്ലിക്കേഷനുകള്‍ ഇനി നേരിട്ട് വാങ്ങാം, ഉപയോഗിക്കാം. ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും വാങ്ങാനും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാകും. ഡെവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം ഈ 'വെബ്ബ്‌സ്റ്റോര്‍' ഡെവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റമാണെന്ന് ടെക്‌നോളജി ബ്ലോഗായ 'ടെക്ക്രഞ്ച്' വിലയിരുത്തുന്നു.

ആന്‍ഡ്രോയിഡിനായി ഇപ്പോള്‍ ഒരു ലക്ഷത്തോളം ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അതേസമയം ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തില്‍ ഇത് മൂന്നുലക്ഷത്തിലേറെയാണ്. ആപ്പിളിന്റെ കാര്യത്തില്‍ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്നതും കമ്പനി തന്നെയാണ്. എന്നാല്‍, ആന്‍ഡ്രോയിഡ് സോഫ്ട്‌വേര്‍ ഉപകരണ നിര്‍മാതാക്കള്‍ക്ക് സൗജന്യമായി നല്‍കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. 145 ഗാഡ്ജറ്റുകള്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വരും നാളുകളില്‍ ടാബ്‌ലറ്റുകളുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അവയെ അടിസ്ഥാനമാക്കിയുള്ള ബിസിനസ് മാതൃകകളും വര്‍ധിക്കും. മാധ്യമരാജാവായ റുപേര്‍ട്ട് മര്‍ഡോക് ലോകത്തെ ആദ്യത്തെ ടാബ്‌ലറ്റ് പത്രം പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. ടാബ്‌ലറ്റുകളില്‍ മാത്രം വായിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ പത്രമാണ് 'ദി ഡെയ്‌ലി'. അച്ചടി മാധ്യമങ്ങള്‍ക്ക് പുതുജന്‍മം നല്‍കാന്‍ ഐപാഡിന് കഴിയുമെന്ന് ഐപാഡ് രംഗത്തെത്തിയ സമയമായത്ത് പലരും അഭിപ്രായപ്പെട്ടിരുന്നു. മാധ്യമരംഗം മാത്രമല്ല, മറ്റ് പല മേഖലകളിലും ടാബ്‌ലറ്റുകള്‍ വരുംനാളുകളില്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്നാണ് അഭിപ്രായം.
TAGS:
apple  |  ipad  |  google  |  android  |  honeycomb  |  mobile os  |  tablet computers 


Stories in this Section