iOS 5 - ട്വിറ്റര്‍ അകത്ത്, ഫെയ്‌സ്ബുക്ക് പുറത്ത്‌

Posted on: 07 Jun 2011


-സ്വന്തം ലേഖകന്‍




ഫെയ്‌സ്ബുക്കുമായുള്ള അസ്വാരസ്യങ്ങള്‍ ഒടുവില്‍ ആപ്പിളിനെ ട്വിറ്ററിലെത്തിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആപ്പിളിന്റെ വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ iOS 5 അതാണ് വ്യക്തമാക്കുന്നത്. ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഐഫോണ്‍, ഐപോഡ് ടച്ച്, ഐപാഡ് തുടങ്ങിയവയില്‍ ഇനി ഡിഫോള്‍ട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ട്വിറ്ററായിരിക്കും.

തങ്ങളുടെ ഉപഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ക്ക് ട്വിറ്റര്‍ ഇഷ്ടമാണെന്ന അഭിപ്രായമാണ്, എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ട്വിറ്റര്‍ ഐഒഎസ് 5 ന്റെ ഭാഗമാക്കാന്‍ കാരണമെന്ന് ആപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്‌കോട്ട് ഫോര്‍സ്റ്റാള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ അറിയിച്ചു.

യൂസര്‍മാര്‍ക്ക് ഒറ്റ തവണ ട്വിറ്റര്‍ അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്താല്‍, പിന്നീട് ആപ്പിളിന്റെ ആപ്ലിക്കേഷനുകളില്‍ (ക്യാമറ, ഫോട്ടോസ്, സഫാരി, കോണ്ടാക്ട്‌സ്, യുട്യൂബ്, മാപ്പ്‌സ് തുടങ്ങിയവയില്‍) ഒരു വിരലമര്‍ത്തല്‍ മതി ട്വീറ്റ് ചെയ്യാന്‍. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലും ഈ ട്വിറ്റര്‍ ഫീച്ചറിന് പിന്തുണ ലഭിക്കും.

കഴിഞ്ഞ സപ്തംബറില്‍ ആപ്പിള്‍ 'പിങ്' (Ping) എന്നൊരു മ്യൂസിക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഐട്യൂണ്‍സില്‍ ആരംഭിച്ചിരുന്നു. തുടക്കത്തില്‍ പിങിന് ഫെയ്‌സ്ബുക്ക് ഇന്റഗ്രേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം പിന്നീട് ആ ഇന്റഗ്രേഷന്‍ ആപ്പിള്‍ ഒഴിവാക്കി. പിങ് കാര്യമായി വിജയിക്കാത്തതിന് പിന്നില്‍ ഇതും കാരണമായി.

ഫെയ്‌സ്ബുക്കുമായുള്ള കുഴഞ്ഞ ബന്ധമാണ് ഒടുവില്‍ ട്വിറ്ററിനെ പുല്‍കാന്‍ ആപ്പിള്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. ഐഒഎസ് 5 ല്‍ ഒരു തരത്തിലും ഫെയ്‌സ്ബുക്ക് ഇന്റഗ്രേറ്റ് ചെയ്തിട്ടില്ല. ഫെയ്‌സ്ബുക്കിന്റെ പരിചിതമായ ആ നീല ലോഗോ ആപ്പിളിന്റെ അവതരണത്തിലൊന്നും കാണാനുമില്ല. അതേസമയം, ട്വിറ്റര്‍ ലോഗോ വളരെ ശ്രദ്ധേയമായ വിധത്തില്‍ എല്ലായിടത്തുമുണ്ട് താനും.


നിങ്ങളുടെ ലോകത്ത് നടക്കുന്നതെല്ലാം ട്വിറ്ററില്‍ പങ്കിടുക ഇനി അനായാസമാകുമെന്ന് ആപ്പിള്‍ അധികൃതര്‍ പറയുന്നു. ഒരു ഫോട്ടോയെടുക്കുക, 'ട്വീറ്റ്' എന്ന ഐക്കണില്‍ ഒന്ന് ടാപ് ചെയ്യുക, കഴിഞ്ഞു. 'ട്വിറ്റിങ് ഒരിക്കലും ഇത്ര ലളിതമായിട്ടില്ല'.

ആപ്പിളിന്റെ ഈ നീക്കം ട്വിറ്ററിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് കരുതുന്നവര്‍ കുറവല്ല. നിലവില്‍ ഫെയ്ബുക്കായിരിക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്തെ അധിപന്‍. എന്നാല്‍, ആപ്പിളിന്റെ പിന്തുണ ട്വിറ്ററിന്റെ കരുത്ത് ഏറെ വര്‍ധിപ്പിക്കുമെന്നുറപ്പ്.

iOS 5 ക്ലൗഡിന്റെ ശക്തി

ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ സംഗതികളിലൊന്ന് ഐക്ലൗഡി (iCloud) ന്റെ അവതരണമാണ്. ഏറെ നാളായി പറഞ്ഞു കേട്ട സംഗതിയാണ് ആപ്പിളിന്റെ ക്ലൗഡ് വരുന്നുവെന്നത്. മെഡിക്കല്‍ ലീവിലായിരുന്ന ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സാണ് ഐക്ലൗഡ് അവതരിപ്പിക്കാന്‍ രംഗത്തെത്തിച്ചത്.

ഐഒഎസ് 5 എന്ന മൊബൈല്‍ ഒഎസുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന സംഗതി ഐക്ലൗഡ് എങ്ങനെ നിങ്ങളുടെ മൊബൈല്‍ ഉപകരണത്തെ ബാധിക്കാന്‍ പോകുന്നു എന്നതാണ്. അതൊരു പുതിയ തുടക്കമാകാം.

പുതിയ 'നോട്ടിഫിക്കേഷന്‍ സെന്റര്‍' (Notification Center) ആണ് മറ്റൊരു ഐഒഎസ് 5 ഫീച്ചര്‍. അലര്‍ട്ടുകള്‍ മുഴുവന്‍ -പുതിയ ഇമെയിലുകള്‍, ടെക്സ്റ്റുകള്‍, ഫ്രണ്ട് അഭ്യര്‍ഥനകള്‍ മുതലായവയെല്ലാം ഒറ്റ സ്ഥലത്ത് തന്നെ കാണാം. ഐമെസേജ് (iMessage) ആണ് മറ്റൊരു ഫീച്ചര്‍. അതിനായി ഒരു മെസ്സേജ് ആപ്ലിക്കേഷന്‍ പുതിയ ഒഎസിലുണ്ട്.

മാഗസിന്‍, ന്യൂസ്‌പേപ്പര്‍ ആപ്ലിക്കേഷന്‍ മുഴുവന്‍ ഒറ്റ സ്ഥലത്ത് തന്നെ എത്തിക്കുന്ന ന്യൂസ് സ്റ്റാന്‍ഡ് (Newsstand) ആണ് ഐഒഎസ് 5 ലെ മറ്റൊരു സൗകര്യം. റിമൈന്‍ഡറുകള്‍ ലൊക്കേഷന്‍ അടിസ്ഥാനത്തിലാകും എന്നത് വേറൊരു പ്രത്യേകത. സൂപ്പര്‍മാര്‍ക്കറ്റിലെത്തുമ്പോള്‍, വീട്ടില്‍ പാല് തീര്‍ന്ന കാര്യം ഓര്‍മിപ്പിക്കാന്‍ ഐഫോണിന് കഴിയും.

മികവാര്‍ന്ന ക്യാമറ ഫീച്ചറും ഐഒഎസ് 5 ലുണ്ട്. ലോക്ക് സ്‌ക്രീനില്‍ നിന്ന് തന്നെ ക്യാമറ ആപ്ലിക്കേഷന്‍ തുറക്കാന്‍ കഴിയുന്ന ഫീച്ചറാണ് പുതിയത്. മാത്രമല്ല, ക്യാമറ സൂം ചെയ്യാനും, എടുത്ത ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും കൂടുതല്‍ ഫലപ്രദമായി കഴിയും.

സിങ്ക്രണൈസേഷനായി ഇനി പേഴ്‌സ്ണല്‍ കമ്പ്യൂട്ടറിന്റെ ആവശ്യമില്ല. ഐഒഎസ് ഉപകരണം വയര്‍ലെസ്സായി തന്നെ സിങ്ക്രണൈസ് ചെയ്യാം. ഇതുകൊണ്ടും തീരുന്നില്ല ഐഒഎസ് 5 ന്റെ സവിശേഷതകല്‍.

ഐഫോണ്‍ 3GS, ഐഫോണ്‍ 4, ഐപാഡ് 1, ഐപാഡ് 2, മൂന്നും നാലും തലമുറയില്‍ പെട്ട ഐപോഡ് ടച്ച്
എന്നിവ താമസിയാതെ ഐഒഎസ് 5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റും.


TAGS:
apple  |  ios 5  |  icloud  |  iphone  |  ipad  |  mobile os  |  wwdc 2011  |  twitter  |  social media 


Stories in this Section