പേറ്റന്റ് കേസ്: എച്ച്ടിസിക്കെതിരെ ആപ്പിളിന് പരിമിത ജയം

Posted on: 20 Dec 2011


-സ്വന്തം ലേഖകന്‍




തയ്‌വാന്‍ കമ്പനിയായ എച്ച്ടിസിക്കെതിരെ അമേരിക്കയില്‍ നല്‍കിയിരുന്ന പേറ്റന്റ് കേസില്‍ ആപ്പിളിന് പരിമിത വിജയം. സ്മാര്‍ട്ട്‌ഫോണ്‍ സങ്കേതവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ ഒരു മാതൃകാവകാശം (പേറ്റന്റ്) എച്ച്ടിസി ലംഘിച്ചുവെന്ന് യു.എസ്.ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ കണ്ടെത്തി. തങ്ങളുടെ നാല് പേറ്റന്റുകള്‍ എച്ച്ടിസി കൈയേറിയെന്നായിരുന്നു ആപ്പിളിന്റെ വാദം.

എച്ച്ടിസിക്കെതിരായാണ് ആപ്പിളിന്റെ വിജയമെങ്കിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഒഎസും ആപ്പിളിന്റെ ഐഒഎസും തമ്മിലുള്ള പരോക്ഷയുദ്ധത്തിന്റെ പ്രതിഫലനമാണ് ഈ കേസെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ വിധിയുടെ വെളിച്ചത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കെതിരെ ആപ്പിള്‍ പേറ്റന്റ് ലംഘനം ആരോപിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിന് അനുകൂലമായി വിധിയുണ്ടായെങ്കിലും, വിധി അമേരിക്കയില്‍ എച്ച്ടിസിക്ക് ഉടനെ പ്രതികൂലമാകില്ല. വിധിയുടെ പരിധിയില്‍ വരുന്ന പേറ്റന്റ് ഉപയോഗിക്കുന്ന എച്ച്ടിസി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2012 ഏപ്രില്‍ 19 മുതല്‍ മാത്രമേ അമേരിക്കയില്‍ വില്‍പ്പന വിലക്ക് നിലവില്‍ വരൂ. ആരോപണവിധേയമായ സങ്കേതത്തിന് പകരം പുതിയത് അവതരിപ്പിക്കാന്‍ എച്ച്ടിസിക്ക് സമയമുണ്ടെന്ന് സാരം.

'ഡേറ്റ ടാപ്പിങ്' (data tapping) എന്ന് സാധാരണഗതിയില്‍ വിളിക്കപ്പെടുന്ന യൂസര്‍ ഇന്റര്‍ഫേസ് ഫീച്ചറുമായി ബന്ധപ്പെട്ട സങ്കേതത്തിന്റെ പേറ്റന്റ് എച്ച്ടിസി ലംഘിച്ചുവെന്നാണ് യു.എസ്.കമ്മീഷന്‍ വിധിച്ചിരിക്കുന്നത്. ഫോണ്‍ നമ്പര്‍ പോലെ എംബഡ് ചെയ്ത വിവരം ഫോണില്‍ നിന്ന് പകര്‍ത്താനും ഉപയോഗിക്കാനും യൂസര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്ന സങ്കേതമാണ് ഡേറ്റ ടാപ്പിങ്.

ആ ഫീച്ചര്‍ പൂര്‍ണമായും തങ്ങളുടെ ഫോണുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് എച്ച്ടിസി അറിയിച്ചു. അത് ഒഴിവാക്കുന്നതോടെ, അമേരിക്കയില്‍ എച്ച്ടിസി ഫോണുകള്‍ വില്‍ക്കാന്‍ തടസ്സമുണ്ടാകില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

യു.എസ്.കമ്മീഷന്റെ വിധി തങ്ങളുടെ 'വിജയ'മാണെന്ന് എച്ച്ടിസി വാര്‍ത്താഏജന്‍സികളോട് പറഞ്ഞു. തുടക്കത്തില്‍ ആപ്പിള്‍ ആരോപിച്ചത് തങ്ങളുടെ പത്ത് പേറ്റന്റുകള്‍ എച്ച്ടിസി ലംഘിച്ചുവെന്നാണ്. പക്ഷേ, വിധിയുണ്ടായിരിക്കുന്നത് ഒരു പേറ്റന്റിന്റെ കാര്യത്തില്‍ മാത്രമാണ്.

വിവിധ രാജ്യങ്ങളില്‍ ആപ്പിളും മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും തമ്മില്‍ ശക്തമായ നിയമയുദ്ധം തുടരുകയാണ്. തങ്ങളുടെ പേറ്റന്റ് ആപ്പിള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എച്ച്ടിസിയും നിയമപോരാട്ടത്തിന്റെ പാതയിലാണ്. ജര്‍മനിയില്‍ എച്ച്ടിസി നല്‍കിയ കേസ് ആപ്പിളിനെതിരെ നിലനില്‍ക്കുന്നു. മറ്റൊരു വശത്ത് ഇതേ കാരണത്താല്‍ മോട്ടറോളയും മൈക്രോസോഫ്ടും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കുന്നു.

എന്നാല്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കെതിരെയാണ് ആപ്പിള്‍ ഏറ്റവും ശക്തമായ നിയമയുദ്ധം നടത്തുന്നത്. പത്ത് രാജ്യങ്ങളിലായി ഏതാണ്ട് 30 കേസുകള്‍ ആപ്പിള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും അമേരിക്കയില്‍ വില്‍ക്കുന്നത് തടയാന്‍ അടുത്തയിടെ കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ ജില്ലാജഡ്ജി വിസമ്മതിച്ചിരുന്നു (ഫോട്ടോ കടപ്പാട് : റോയിട്ടേഴ്‌സ്).
TAGS:
apple  |  htc  |  patent issue  |  smartphone 


Stories in this Section