
ഗീതാദര്‍ശനം - 412
Posted on: 15 Jan 2010
സി. രാധാകൃഷ്ണന്‍
ഭക്തിയോഗം
പ്രപഞ്ചജീവനിലേക്കുതന്നെയാണ് മനസ്സിനെ പ്രവേശിപ്പിക്കേണ്ടത്. ഉപാസന ഏതു രീതിയിലുമാകാം, അതല്ല കാര്യം, എന്നു ധ്വനി. അവനവന്റെ സൗകര്യത്തിനും വഴിയുടെ സ്വഭാവത്തിനുമനുസരിച്ച് വാഹനം തിരഞ്ഞെടുത്തോളുക. പക്ഷേ, അങ്ങെത്താന്‍ ആവശ്യമായ പ്രധാനകാര്യങ്ങള്‍ വേറെയാണ്. അവയെപ്പറ്റി പറയുന്നു:
ഒന്ന്, മനസ്സ് ധ്യാനവിഷയത്തില്‍ ഉറപ്പിക്കണം. അന്യൂനമായ ലക്ഷ്യബോധമാണ് വിവക്ഷ. എന്തെങ്കിലുമൊന്ന് എവിടെയെങ്കിലും ഉറയ്ക്കണമെങ്കില്‍ അത് ആ ലക്ഷ്യത്തില്‍ 'തുളച്ചു കയറണം'. അരികിലെത്തിയാല്‍ പോരാ, തല്‍ക്കാലത്തേക്ക് ഒട്ടി നിന്നാലും പോരാ. പരമാത്മബോധത്തില്‍ ഉറച്ചു നില്ക്കുക എളുപ്പമല്ല. കാരണം, ഏറെ തപ്പിത്തിരഞ്ഞാലേ അതിന്റെ സ്പര്‍ശംപോലും സാധിക്കൂ. അവിടെ ഉറച്ചു കഴിഞ്ഞാലോ, 'ഞാന്‍' ഇല്ലാതെയാകും. പറയാന്‍ എളുപ്പമെന്നാലും പൊരുത്തപ്പെടാന്‍ വിഷമമുള്ള ഒര വസ്ഥയാണത്. ''ഞാന്‍ അനുഭവിക്കുന്നു, ആലോചിക്കുന്നു, തീരുമാനിക്കുന്നു, പറയുന്നു, ചെയ്യുന്നു'' എന്നിങ്ങനെയുള്ള നിലപാടുകളുടെ ലോകത്തുനിന്നു മാറി, പ്രപഞ്ചജീവന്‍ ഇതെല്ലാം ചെയ്യുന്നു എന്ന രീതിയിലേക്ക് കടക്കുകയാണ്. ആ ഇടവേള ഒരു വലിയ വെല്ലുവിളിതന്നെ. അതിനെ വിജയകരമായി നേരിടാന്‍ കൂടിയുള്ള ഉപാധിയായാണ് രണ്ടാമത്തെ കാര്യം വരുന്നത്.
ധ്യാനവിഷയവുമായുള്ള (സം)'യോഗം' നിത്യമായിരിക്കണം. വല്ലപ്പോഴും കയറിയിറങ്ങിയാല്‍ പോരാ, സ്ഥിരമായി അവിടെ ഇരിപ്പുറയ്ക്കണം. മനസ്സ് ചഞ്ചലവും അസ്ഥിരവുമാണ്. ('ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ്ദൃഢം' - 6, 34.) അതു ധ്യേയവസ്തുവില്‍നിന്ന് തെന്നിപ്പോകാന്‍ ഉഴറിക്കൊണ്ടേ ഇരിക്കും. എന്നാലോ, മനസ്സ് ബലവത്തും ദൃഢവുംകൂടി ആണ്. അതായത്, ഒരിടത്ത് ഉറച്ചു കിട്ടിയാല്‍ 'ആന പിടിച്ചാലും' ഇളകില്ല. സ്നേഹബന്ധങ്ങളുടെ കാര്യത്തിലും മറ്റും നമുക്കിത് പരിചയമുണ്ടല്ലോ. ഉഴറുന്ന പ്രകൃതം അതിന്റെ അന്വേഷണോന്മുഖതയുടെ ഫലമാണ്. അങ്ങനെ ഉഴറി അതു സത്യം കണ്ടെത്തുന്നതോടെ രണ്ടാമത്തെ കാര്യം പ്രസക്തമാവുന്നു.
(തുടരും)





