സൈലന്റ് വാലിക്ക് വേണ്ടി ശബ്ദിച്ച നാവുകള്‍

Posted on: 12 Nov 2009



സൈലന്റ് വാലി ഒരു ദൃഷ്ടാന്തമാണ്, മനുഷ്യരുടെ നാവിലൂടെ ഒരു കാടിന് ശബ്ദിക്കാന്‍ കഴിയും എന്നതിന്റ ദൃഷ്ടാന്തം. സൈലന്റ് വാലിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ എല്ലാ തുറയിലുമുണ്ട്, സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാര്‍ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും സാധാരണക്കാരും ശാസ്ത്രജ്ഞരും എഴുത്തുകാരും എല്ലാം. ആ കാട് നശിപ്പിക്കരുതെന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അമൂല്യവും പകരം വെയ്ക്കാനാകാത്തതുമായ ഉഷ്ണമേഖലാകാടിന്റെ ഒരു തുരുത്താണ് സൈലന്റ് വാലി എന്നും അവിടെ വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ അപൂര്‍വ സസ്യജാതികളും ജീവികളും ഉണ്ടെന്നും ലോകമറിഞ്ഞു. സൈലന്റ് വാലി അങ്ങനെ കേരളീയരുടെ പ്രകൃതി സംരക്ഷണ ചരിത്രത്തിലെ മിന്നുന്ന ഏടായി.



സൈലന്റ് വാലിയിലെ കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 1973ല്‍ പ്ലാനിങ് കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് ആ വനമേഖല ഭീഷണിയുടെ നിഴലിലായത്. വിവിധഭാഗത്തു നിന്നുണ്ടായ ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1984 നവംബര്‍ 15ന് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍ ഹരിതാഭയുടെ പുതിയൊരു അധ്യായം കേരളത്തില്‍ ആരംഭിക്കുകയായിരുന്നു. കാടിനെ നശിപ്പിച്ചുകൊണ്ട് വന്‍കിട ജലവൈദ്യുത പദ്ധതികളൊന്നും പിന്നീട് കേരളത്തില്‍ ഉണ്ടായില്ല. കാടും പരിസ്ഥിതിയും നശിപ്പിക്കാനുള്ളതല്ല, സംരക്ഷിക്കാനുള്ളതാണെന്ന് പുതിയൊരു അവബോധം വളര്‍ന്നു. സൈലന്റ് വാലി നാഷണല്‍പാര്‍ക്കിന് ഇപ്പോള്‍ കാല്‍നൂറ്റാണ്ട് തികയുന്നു.


സൈലന്റ് വാലിക്കു വേണ്ടി നടന്ന ചെറുത്തുനില്‍പ്പിന് പിന്നില്‍ ഒട്ടേറെ സുമനസുകളുടെ അക്ഷീണപ്രയത്‌നമുണ്ട്, ത്യാഗമുണ്ട്. പരിഹാസങ്ങളും ഭീഷണികളും അവഗണിച്ച് മുന്നോട്ടുപോകാന്‍ അവര്‍ കാണിച്ച തന്റേടമാണ് സൈലന്റ് വാലിയെ രക്ഷിച്ചത്. അതിന് വേണ്ടി ആദ്യാവസാനം നിലകൊണ്ട, ഒരര്‍ഥത്തില്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് തുടക്കമിട്ടവരില്‍ തന്നെ പ്രധാനിയാണ് പ്രൊഫ. എം.കെ.പ്രസാദ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റായ അദ്ദേഹം യുണൈറ്റഡ് നേഷന്‍സ് പരിസ്ഥിതി പ്രോഗ്രാ (യു.എന്‍.ഇ.പി) മിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസെസ്സ്‌മെന്റ് ബോര്‍ഡംഗമായിരുന്നു. ഐ.യു.സി.എന്‍, ഡബ്ല്യു.ഡബ്ല്യു.എഫ് ഇന്ത്യ, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്), ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിരോണ്‍മെന്റ് (സി.എസ്.ഇ), അഹമ്മദാബാദിലെ വാട്ടര്‍ കോണ്‍ഫ്‌ലക്ട് ഫോറം തുടങ്ങി ഒട്ടേറെ സംഘടനകളിലും ഫോറങ്ങളിലും അംഗമായി ഇന്നും പ്രവര്‍ത്തിക്കുന്നു. സൈലന്റ് വാലി പ്രശ്‌നം എങ്ങനെ ഒരു ജനതയുടെ മനസാക്ഷിയുടെ പ്രതിഫലനമായി മാറിയെന്നും, ഇന്ത്യയിലെ തന്നെ ആദ്യ ബഹുജന പരിസ്ഥിതിവിദ്യാഭ്യാസ പ്രസ്ഥാനമായി സൈലന്റ് വാലി എങ്ങനെ രൂപപ്പെട്ടെന്നും അദ്ദേഹം വിവരിക്കുന്നു. പ്രൊഫ. എം.കെ. പ്രസാദുമായി ജോസഫ് ആന്റണി നടത്തിയ അഭിമുഖം.

സൈലന്റ് വാലി ഭീഷണിയുടെ നിഴലില്‍ നിന്ന് ഒഴിഞ്ഞത് അതൊരു നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ്. ആ പ്രഖ്യാപനത്തിന് 2009 നവംബര്‍ 15ന് കാല്‍നൂറ്റാണ്ട് തികയുന്നു. സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ ആ സമരത്തെ ഇന്ന് എങ്ങനെ കാണുന്നു ?


സമരം എന്ന് പറയുന്നത് ശരിയല്ല. സൈലന്റ് വാലി സംരക്ഷിക്കുന്നതിനായി പദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ആസൂത്രിതമായ സമരമോ പ്രക്ഷോഭമോ ഒന്നും നടന്നിട്ടില്ല, ചെറുത്തുനില്‍പ്പ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ഇടുക്കി പൂര്‍ത്തിയാകുന്ന സമയത്താണ് സൈലന്റ്‌വാലി പദ്ധതി അംഗീകരിക്കപ്പെടുന്നത്. ഇടുക്കിയിലേത് ഉള്‍പ്പടെ കേരളത്തില്‍ അന്നുവരെ ഒരു ജലവൈദ്യുത പദ്ധതിക്കും ഉണ്ടാകാത്തത്ര തോതിലുള്ള എതിര്‍പ്പ് സൈലന്റ്‌വാലി പദ്ധതിയുടെ കാര്യത്തിലുണ്ടായി. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു, അതിന്റെ പശ്ചാത്തലം എന്തായിരുന്നു?


സൈലന്റ് വാലി പദ്ധതിക്ക് 1973ല്‍ പ്ലാനിങ് കമ്മിഷന്റെ അനുമതി കിട്ടിയതാണ്. അന്ന് പക്ഷേ, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പക്കല്‍ പണമില്ലാതിരുന്നതിനാലോ എന്തോ അവര്‍ പദ്ധതിയുടെ നിര്‍മാണത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തതിന് ശേഷം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സമ്മര്‍ദഫലമായാണ് സൈലന്റ് വാലി പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡ് ഏറ്റെടുക്കുന്നത്. യഥാര്‍ഥത്തില്‍, സൈലന്റ് വാലി പദ്ധതി അംഗീകരിക്കപ്പെട്ട് വര്‍ഷങ്ങളോളം അതിനെതിരെ ആരും പ്രതികരിച്ചില്ല എന്നതാണ് വാസ്തവം. സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്നു പോലും കേരളത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകള്‍ മനസിലാക്കി തുടങ്ങുന്നത്, വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫര്‍ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തില്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ അത് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം 'നാഷണല്‍ കമ്മറ്റി ഫോര്‍ എന്‍വിരോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് കണ്‍സര്‍വെഷന്‍'(എന്‍.സി.പി.സി.ഇ) ആവശ്യപ്പെടുന്നതോടെയാണ്; 1976ലായിരുന്നു അത്.

ഫത്തേഹല്ലിയും സംഘവും കര്‍ണാടകത്തില്‍ നിന്നാണ് തുടങ്ങിയത്. ആദ്യം കുദ്രമുഖില്‍ പോയി. നല്ല മഴക്കാടുകളുണ്ടായിരുന്ന അവിടം ഖനനം മൂലം നശിച്ചു കഴിഞ്ഞതായി മനസിലാക്കി. അങ്ങനെ അവര്‍ തെക്കോട്ടു വന്നു, സൈലന്റ് വാലി കണ്ടു. സംരക്ഷിക്കപ്പെടേണ്ട കുറ്റമറ്റ പ്രദേശമാണ് അതെന്ന് ഫത്തേഹല്ലിയും സംഘവും മനസിലാക്കി. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട, ഒരു സ്ഥലത്തുകൂടി മാത്രം മനുഷ്യന് എത്തിപ്പെടാന്‍ കഴിയുന്ന വനപ്രദേശമാണ് സൈലന്റ് വാലി. മാത്രമല്ല, അവിടുള്ളത് കന്യാവനമാണ്, യഥാര്‍ഥ ഉഷ്ണമേഖലാ മഴക്കാട്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും അവിടെ ഒരു ജലവൈദ്യുത പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആ പദ്ധതി വന്നാല്‍, സൈലന്റ് വാലിയിലെ വനം സംരക്ഷിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും, മുന്‍കരുതലുകള്‍ എന്തൊക്കെ വേണം എന്നു കാണിച്ച് ഫത്തേഹല്ലിയും സംഘവും റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു.

അന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടി (ഡബ്ല്യു.ഡബ്ല്യു.എഫ്) ന്റെ സതേണ്‍ കമ്മറ്റിയില്‍ അംഗമായിരുന്ന എന്റെ പക്കല്‍, ഫത്തേഹല്ലിയുടെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി വന്നുപെട്ടു. ആ റിപ്പോര്‍ട്ടില്‍ നിന്നാണ് സൈലന്റ് വാലിയെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്. ഇത്ര വിലപ്പെട്ട വനപ്രദേശമാണ് സൈലന്റ് വാലിയെങ്കില്‍ അതൊന്ന് കാണണമല്ലോ എന്ന് കരുതി. അന്ന് ഞാന്‍ കാലിക്കറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി അധ്യാപകനാണ്. അവിടുത്തെ സുവോളജി വകുപ്പിലെ രാമകൃഷ്ണന്‍ പാലാട്ടുമായി ചേര്‍ന്ന് സൈലന്റ് വാലി സന്ദര്‍ശിക്കാന്‍ തിരിച്ചു. മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ കുടുംബത്തില്‍പെട്ട ശ്രീകുമാര്‍ എന്ന ചെറുപ്പക്കാരന്‍ അന്ന് കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ട്, അദ്ദേഹവും സഹായിച്ചു. രാമകൃഷ്ണന്‍ പാലാട്ടിന്റെ ക്ലാസ്‌മേറ്റായിരുന്ന ശങ്കരന്‍ എന്നയാള്‍ അന്ന് വനംവകുപ്പിന്റെ മണ്ണാര്‍ക്കാട് ഓഫീസിലുണ്ട്. ഞങ്ങളെ സൈലന്റ് വാലിയില്‍ കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു. ശങ്കരന് രാവിലെ ഡ്യൂട്ടിയായിരുന്നതിനാല്‍, ഉച്ചകഴിഞ്ഞായിരുന്നു യാത്ര. വനംവകുപ്പിന്റെ ജീപ്പില്‍ മുക്കാലിയിലെത്തിയപ്പോള്‍ നല്ല മഴ. മഴ വകവെയ്ക്കാതെ യാത്ര തുടര്‍ന്നു, സൈലന്റ് വാലിയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും ഇരുട്ടായി. ശങ്കരന്റെ പരിചയക്കാരന് അടുത്തൊരു എസ്‌റ്റേറ്റുണ്ട്, അവിടുത്തെ ബംഗ്ലാവില്‍ അന്ന് രാത്രി കഴിഞ്ഞു. പിറ്റേന്ന് പകല്‍ ഒന്നുകൂടി സൈലന്റ് വാലിയിലെത്തി അവിടം വിശദമായി കണ്ട് മടങ്ങി.

സൈലന്റ് വാലി ചര്‍ച്ചയാകുന്നു


തിരിച്ചെത്തിയ ശേഷം ആ പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി കിട്ടാവുന്ന വിവരങ്ങള്‍ സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ 'ശാസ്ത്രഗതി' മാസികയില്‍ ഒരു ലേഖനമെഴുതി'സൈലന്റ് വാലിഒരു ഇക്കോളജിയ സമീപനം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. സൈലന്റ് വാലിയില്‍ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തില്‍ മറുപടിയെഴുതി, അതിനൊരു മറുപടി അതിനടുത്ത ലക്കത്തില്‍...അങ്ങനെ ചെറിയ തോതിലാണെങ്കിലും ആ പ്രശ്‌നം ചര്‍ച്ചയായി മാറി. പക്ഷേ, അക്കാലത്ത് പരിഷത്തിനുള്ളില്‍ സൈലന്റ് വാലിയെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും ഉണ്ടായില്ല......



MathrubhumiMatrimonial