നദികളെ ബന്ധിപ്പിക്കുന്നത് കരുതലോടെ മാത്രം-പ്രധാനമന്ത്രി

Posted on: 31 Oct 2009

സ്വന്തം ലേഖകന്‍



ന്യൂഡല്‍ഹി: രാജ്യത്തെ നദികള്‍ പരസ്​പരം ബന്ധിപ്പിക്കുന്നത് വളരെ സൂക്ഷിച്ചുമാത്രമേ ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ പാരിസ്ഥിതികവും ആവാസ വ്യവസ്ഥാനുബന്ധിയുമായ ആശങ്കകള്‍ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നദികള്‍ തമ്മില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ബന്ധിപ്പിച്ചാല്‍ ജലസേചന സൗകര്യം ലഭ്യമാകും. എന്നാല്‍ ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. 'ഹിന്ദുസ്ഥാന്‍ ടൈംസ്' പത്രം സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

നദികളെ ബന്ധിപ്പിക്കുന്നതു വഴി ജലക്ഷാമം പരിഹരിക്കാനാവുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. രണ്ടോ മൂന്നോ പദ്ധതികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കി വരുന്നു. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കെന്‍ബട്‌വാ പദ്ധതിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കുന്നത് പ്രധാനമന്ത്രി പറഞ്ഞു.

എന്‍.ഡി.എ. സര്‍ക്കാറിന്റെ കാലത്ത് നദികള്‍ ബന്ധിപ്പിക്കുന്ന പദ്ധതി സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇതിനെ അപകടകരമായ പദ്ധതിയെന്നാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിട്ടുള്ളത്.

അന്തരീക്ഷ താപനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് യഥാര്‍ഥ്യബോധത്തോടെയുള്ളതാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ജനങ്ങളുടെ പുരോഗതി കൂടി പരിഗണിച്ചാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

''അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയും സഹകരണത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ താത്പര്യം'' മന്‍മോഹന്‍സിങ് പറഞ്ഞു. താലിബാനുമായി യുദ്ധം ചെയ്യുന്ന പാകിസ്താന് മന്‍മോഹന്‍ സിങ് വിജയമാശംസിച്ചു.

സാമ്പത്തികരംഗത്ത് 910 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സാമ്പത്തികരംഗത്ത് കൂടുതല്‍ ഉദാരീകരണവും അടിസ്ഥാന സൗകര്യമേഖലയിലും കാര്‍ഷിക മേഖലയിലും കൂടുതല്‍ നിക്ഷേപവും ആവശ്യമാണ്പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പോലീസ് പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




MathrubhumiMatrimonial