മനുഷ്യനെ പേടിയില്ലാത്ത ഭീമന്‍ എലി

Posted on: 08 Sep 2009


പപ്പുവ ന്യു ഗിനിയിലെ മനുഷ്യസ്​പര്‍ശമേല്‍ക്കാത്ത കൊടുംകാട്ടില്‍ നിന്ന് പുതിയൊരിനം ഭീമന്‍ എലിയെ ഗവേഷകര്‍ കണ്ടെത്തി. മനുഷ്യരെ ഭയമില്ലാത്ത ആ ഭീമന്‍ എലിയുടെ നീളം 82 സെന്റീമീറ്റര്‍ വരും. അറിയപ്പെടുന്നതില്‍ ഏറ്റവും വലിയ എലികളുടെ കൂട്ടത്തില്‍ പെടുന്നതാണ് പുതിയതായി കണ്ടെത്തിയ ഇനമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

'ലോസ്റ്റ് ലാന്‍ഡ് ഓഫ് ദി വൊള്‍ക്കാനോ' എന്ന ബി.ബി.സി.പ്രോഗ്രാമിന്റെ നിര്‍മാണത്തിന് പോയ പപ്പുവ ന്യു ഗിനിയിലെ ഒരു ദ്വീപിലെത്തിയ പര്യവേക്ഷണസംഘമാണ് പുതിയ എലിയെ കണ്ടെത്തിയത്. സംഘം കണ്ടെത്തിയ ഒട്ടേറെ പുതിയ ജീവിയിനങ്ങളില്‍ പെട്ടതാണ് ഭീമന്‍ എലി. പുതിയ എലിവര്‍ഗത്തിന്റെ വിശദാംശങ്ങള്‍ ശാസ്ത്രലോകം ഇതുവരെ വിശദീകരിച്ചിട്ടില്ല.

കെട്ടടങ്ങിയ അഗ്നിപര്‍വതമുഖമായ മൗണ്ട് ബൊസാവി മലയിടുക്ക് സ്ഥിതിചെയ്യുന്നത് പപ്പുവ ന്യൂ ഗിനിയുടെ തെക്കന്‍ പ്രദേശത്തെ വിദൂര ദ്വീപുകളിലൊന്നിലാണ്. നാല് കിലോമീറ്റര്‍ വിസ്തൃതിയും ഒരു കിലോമീറ്റര്‍ പൊക്കവുമുണ്ട് ആ അഗ്നിപര്‍വതമുഖത്തിന്. അവിടെ അപൂര്‍വമായി മാത്രം മനുഷ്യന്‍ കടന്നു ചെന്നിട്ടുള്ള കന്യാവനങ്ങളില്‍ നിന്നാണ് ഭീമന്‍ എലിയെ പര്യവേക്ഷകര്‍ കണ്ടെത്തിയത്. ഇവിടെ മാത്രമേ അത്തരം ജീവി ഉള്ളു എന്ന നിഗമനത്തിലാണ് പര്യവേക്ഷകര്‍.

'ലോകത്തെ ഏറ്റവും വലിയ എലികലില്‍ ഒന്നാണിത്. നഗരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലും മറ്റും കാണപ്പെടുന്ന വലിയ എലികളുടെ അതേ തരക്കാര്‍'-പര്യവേക്ഷണസംഘത്തെ അനുഗമിച്ച സ്മിത്ത്‌സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ ഡോ. ക്രിസ്‌റ്റൊഫര്‍ ഹെല്‍ഗന്‍ പറയുന്നു.

അഗ്നിപര്‍വതച്ചെരുവില്‍ ബി.ബി.സി. വൈല്‍ഡ്‌ലൈഫ് ക്യാമറാമാന്‍ ഗോര്‍ഡന്‍ ബച്ചനാന്‍ ഒരുക്കിയ ഇന്‍ഫ്രാറെഡ് ക്യാമറ കെണിയിലാണ് ഭീമന്‍ എലി ആദ്യം പെട്ടത്. ക്യാമറയില്‍ കണ്ട എലിയുടെ വലിപ്പം പര്യവേക്ഷകരെ അമ്പരപ്പിച്ചു. മുമ്പൊരിക്കലും ശാസ്ത്രം രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ഇനമാണ് തങ്ങളുടെ ക്യാമറയില്‍ പെട്ടതെന്ന് അവര്‍ക്ക് സംശയമുദിച്ചു.

പക്ഷേ, സംശയം സ്ഥിരീകരിക്കാന്‍ ജീവനുള്ള എലിയെത്തന്നെ കിട്ടണം എന്നവര്‍ തീരുമാനിച്ചു. സംഘത്തെ അനുഗമിച്ച നാട്ടുകാരായ സംഘം കെണിവെച്ച് ഒരു ഭീമന്‍ എലിയെ പിടിക്കുന്നതില്‍ വിജയിച്ചു. പൂച്ചയുടെ വലിപ്പമുള്ളതാണ് തങ്ങള്‍ കണ്ടെത്തിയ എലിയെന്ന് ബച്ചനാന്‍ പറയുന്നു. കെണിയില്‍ പെട്ട എലിക്ക് 82 സെന്റീമീറ്റര്‍ നീളവും ഒന്നര കിലോഗ്രാം ഭാരവുമുണ്ടായിരുന്നു.

വെള്ളി കലര്‍ന്ന തവിട്ടുനിറമുള്ള രോമക്കുപ്പായമാണ് അതിനുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ആയിരം മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള അഗ്നിപര്‍വതഗര്‍ത്തത്തിലെ വനത്തിലാണ് ഭീമന്‍ എലി കാണപ്പെടുന്നത്. വലിപ്പം കൂടിയ എലികള്‍ ഉള്‍പ്പെടുന്ന 'മല്ലോമിസ്' (Mallomys) ജനുസിലാണ് പുതിയ ജീവിയും പെടുന്നത്. ഇത്തരം ഒട്ടേറെ എലികളുടെയും മറ്റ് ജീവികളുടെയും വൈവിധ്യം ഏറെ ഉള്ളതാണ് പപ്പുവ ന്യു ഗിനിയിലെ ചില ദ്വീപുകളെന്ന് പര്യവേക്ഷകസംഘം കണ്ടെത്തി.

'ബൊസാവി വൂളി എലി' എന്നാണ് താത്ക്കാലത്തേക്ക് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. ശാസ്ത്രീയനാമം ഇതുവരെ ആയിട്ടില്ല.

ഈ ഇനത്തിന്റെയത്രയും വലിപ്പത്തില്‍ വളരുന്ന വേറെയും ചില എലികളുണ്ട്. തുരപ്പന്‍ വര്‍ഗത്തില്‍ ഏറ്റവും വലുത് തെക്കെ അമേരിക്കയിലെ നദികള്‍ക്കും തോടുകള്‍ക്കും സമീപം കാണപ്പെടുന്ന 'കാപ്പിബാര' (capybara)യാണ്. അവയ്ക്ക് 130 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. ഭാരം 65 കിലോഗ്രാം വരെയുണ്ടാകും. രണ്ട് കിലോഗ്രാം വരെ ഭാരമുള്ള ഒരിനം എലി ഫിലിപ്പീന്‍സിലുണ്ട്. (കടപ്പാട്: ബി.ബി.സി).



MathrubhumiMatrimonial