Crime News

അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കടത്തുന്നു; പിടിയിലാകുന്നത് ചെറുകണ്ണികള്‍

Posted on: 04 Mar 2015


ആലപ്പുഴ: വിനോദസഞ്ചാരകേന്ദ്രമായ ആലപ്പുഴയെ ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വന്‍തോതില്‍ തീവണ്ടിമാര്‍ഗ്ഗം എത്തുന്നുണ്ടെന്നാണ് പോലീസിനും എക്‌സൈസിനും കിട്ടിയ വിവരം. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തുന്നത്. തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലും എത്തുന്നത്.
ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാലുതവണ തീവണ്ടിയില്‍ കടത്തിയ കഞ്ചാവ് പിടികൂടിയിരുന്നു. ആലപ്പുഴയില്‍ ഓട്ടം അവസാനിപ്പിച്ച തീവണ്ടിയില്‍നിന്നാണ് ഇവ വീണ്ടെടുത്തത്. പാഴ്‌സലുകളുടെ കൂട്ടത്തില്‍ അയച്ച കഞ്ചാവ് സ്റ്റേഷനില്‍ ഇറക്കിവച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇത് ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ ഒരു കേസിലും കഴിഞ്ഞിട്ടില്ല. ഈ കടത്ത് ഇപ്പോഴും തുടരുന്നതായിട്ടാണ് വിവരം. കേരളത്തില്‍ കഞ്ചാവുകൃഷി ഏതാണ്ട് ഇല്ലാതായതോടെയാണ് ലഹരിമാഫിയ അന്യസംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിക്കാന്‍ തുടങ്ങിയതെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പറയുന്നു.
കഞ്ചാവ് കൂടാതെ വേദനസംഹാരികളുടെ ഗണത്തില്‍പ്പെടുന്ന മയക്കുമരുന്നുകളും ആലപ്പുഴയില്‍ എത്തുന്നുണ്ട്. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്നതാണ് ഇവ. ഇവിടെ അഞ്ചരിട്ടി വിലയ്ക്ക് ഒരു ആംപ്യൂള്‍ വില്‍ക്കുന്നതായിട്ടാണ് സൂചന. ഇത്തരം മരുന്നുകള്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ തീവണ്ടിമാര്‍ഗ്ഗമാണ് വരുന്നത്.
അതേസമയം എക്‌സൈസിന്റെയും പോലീസിന്റെയും വലയില്‍ വീഴുന്നവരില്‍ അധികവും വിതരണക്കാരാണ്. വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന കണ്ണികള്‍ നഗരത്തിലുണ്ട്. ഈ കണ്ണിയില്‍പ്പെട്ട യുവാവിനെയാണ് ഒരുകിലോ കഞ്ചാവുമായി മണ്ണഞ്ചേരിയില്‍നിന്ന് നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗിക്കാന്‍ വരുന്നവരെ വിതരണക്കാരാക്കി മാറ്റുന്ന രീതിയാണ് ലഹരിമാഫിയ സ്വീകരിച്ചിരിക്കുന്നത്. ആദ്യമൊക്കെ സൗജന്യമായി കൊടുക്കും. പിന്നീട് അവരുടെ വഴിക്ക് വരുമെന്ന് ബോധ്യംവരുന്നതോടെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം സംഘങ്ങളില്‍ വിദ്യാര്‍ഥികളും വീണിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. മയക്കുമരുന്ന് വാങ്ങാന്‍ എന്ത് കൃത്യം ചെയ്യാനും മടികാണിക്കാത്തവരാണ് ഇത്തരം സംഘങ്ങള്‍. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവരെ ആയുധം ഉപയോഗിച്ച് നേരിടുകയാണ് ഇവരുടെ രീതി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു നഗരത്തില്‍ മൂന്ന് വീടുകള്‍ ആക്രമിച്ച് അഞ്ചുപേരെ പരിക്കേല്പിച്ച സംഭവം.

 

 




MathrubhumiMatrimonial