Crime News

മുല്ലശ്ശേരി പഞ്ചായത്തില്‍ രാഷ്ട്രീയ വൈരാഗ്യ കൊലപാതക പരമ്പര

Posted on: 03 Mar 2015


പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യ കൊലപാതക പരമ്പര ഏറുന്നു. വര്‍ഷങ്ങള്‍ ഇടവിട്ടാണ് കൊലപാതകം. സി.പി.എം.-ബി.ജെ.പി., ആര്‍.എസ്.എസ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ പോലീസിനോ, രാഷ്ട്രീയ നേതാക്കള്‍ക്കോ സാധിച്ചിട്ടില്ല. 2006 ജനവരി ഇരുപതിനാണ് സി.പി.എം. അംഗമായിരുന്ന മുജീബ് റഹ്മാനെ കുത്തിക്കൊലപ്പെടുത്തുന്നത്. സംഭവത്തിനു തലേദിവസം ആര്‍.എസ്.എസ്.-സി.പി.എം. സംഘര്‍ഷം നടന്നിരുന്നു. എലവത്തൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘമാണ് മുജീബിനെ കൊലപ്പെടുത്തിയത്.
അതിനുശേഷം 2008 നവംബര്‍ 18ന് ആര്‍.എസ്.എസ്. കാര്യവാഹായിരുന്ന പെരിങ്ങാട് സ്വദേശി അറയ്ക്കല്‍ വിനോദിനെ കൊലപ്പെടുത്തുകയും ചെയ്തു. വിനോദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട ഷിഹാബ്. കൊല്ലപ്പെട്ട മുജീബ് റഹ്മാന്റെ സഹോദരനാണ് ഷിഹാബ്.
മുജീബ് റഹ്മാന്റെ രക്തസാക്ഷിത്വദിനാചരണത്തോടനുബന്ധിച്ച് 2012 ജനവരി 19ന് രാത്രി ബ്ലോക്ക് സെന്ററില്‍വെച്ച് ആര്‍.എസ്.എസ്.- സി.പി.എം. സംഘട്ടനമുണ്ടായി. സംഘട്ടനത്തില്‍ ആര്‍.എസ്.എസ്. കാര്യവാഹായിരുന്ന ഷാരോണത്തിന് കുത്തേറ്റു. ജനവരി 20ന് ഷാരോണ്‍ മരിച്ചു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് സി.പി.എം. അംഗമായിരുന്ന സി.എ. ബാബുവിനു നേരെയും വധശ്രമമുണ്ടായി. കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. കാറിന്റെ സെന്‍ട്രല്‍ ലോക്കാണ് ബാബുവിന് തുണയായത്.
ഒരുവര്‍ഷം കഴിഞ്ഞ് പാലുവായില്‍ സി.പി.എം. അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ ഫാസിലിനെ വധിച്ചു. ഇതിനു പുറമെ കഴിഞ്ഞ വര്‍ഷവും ആക്രമണങ്ങളും അതില്‍ പരിക്കേറ്റവരും ഒട്ടേറെയുണ്ടായി. രണ്ടുവര്‍ഷത്തിനുശേഷം മേഖലയില്‍ സമാധാന അന്തരീക്ഷം ഉടലെടുക്കുന്നതിനിടെയാണ് തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഷിഹാബിനെ കൊലപ്പെടുത്തിയത്. തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മക്കളാണ് കൊല്ലപ്പെട്ട മുജീബും ഷിഹാബും.

 

 




MathrubhumiMatrimonial