Crime News

സ്വര്‍ണപ്പണയം എടുക്കാനെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 03 Mar 2015





63


ചങ്ങനാശേരി: 'സ്വര്‍ണപ്പണയം എടുത്തുകൊടുക്കും'എന്ന് പരസ്യം ചെയ്തയാളില്‍ നിന്ന് പണയം എടുക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.എറണാകുളം ആമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടക്കയം വേങ്ങപ്പാറ വീട്ടില്‍ സോമന്‍(53),ഇടുക്കി അടിമാലി കല്ലാര്‍കുട്ടി ചിലമ്പികുന്നേല്‍ എബ്രഹാം(62) എന്നിവരെയാണ് ചങ്ങനാശേരി സി.ഐ.വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് ചങ്ങനാശേരി എസ്.ബി.ഐയിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പരസ്യം നല്‍കിയയാളെ ഫോണില്‍ വിളിച്ചുവരുത്തിയായിരുന്നു തട്ടിപ്പ്.
ആലപ്പുഴ സ്വദേശിയായ ആസിഫ് മന്‍സിലില്‍ റഫീഖാണ് തട്ടിപ്പിനിരയായത്.ബാങ്കുകളില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണ്ണം ലേലത്തില്‍ പോകാതെ പണം നല്‍കി ഉടമസ്ഥരെ സഹായിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജോലി. റഫീഖ് നല്‍കിയ പരസ്യം കണ്ട് തട്ടിപ്പുകാരന്‍ ഫോണില്‍ വിളിച്ച് ചങ്ങനാശേരി എസ്.ബി.ഐയില്‍ മൂന്നര ലക്ഷം രൂപയുടെ പണയം വച്ചിട്ടുണ്ടെന്നും അതെടുത്ത് മറിച്ചു വില്‍ക്കാന്‍ സഹായിക്കണമെന്നും പറഞ്ഞു.ഇതനുസരിച്ചാണ് ആവശ്യപ്പെട്ട മൂന്നരലക്ഷം രൂപയുമായി റഫീഖ് ബാങ്കില്‍ എത്തിയത്.റഫീഖിന്റെ കൈയില്‍നിന്ന് പണം വാങ്ങി തട്ടിപ്പുകാരന്‍ കാഷ് കൗണ്ടറിന് മുന്നിലുള്ള ക്യൂവില്‍നിന്നു. റഫീഖ് ബാങ്കിനുള്ളിലെ ഉപഭോക്താക്കള്‍ക്കുള്ള കസേരയില്‍ ഇരുന്നു. ഇതിനിടയില്‍ റഫീഖിന് ഫോണ്‍ വന്നു.ഫോണില്‍ സംസാരിച്ചതിനുശേഷം പണം വാങ്ങി ക്യൂവില്‍ നിന്ന ആളെ പരതിയപ്പോളാണ് ഇയാള്‍ മുങ്ങിയതായി മനസ്സിലായത്. പരിഭ്രാന്തനായ റഫീഖ് മാനേജരോട് കാര്യം പറഞ്ഞു. അപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു പണയം ബാങ്കില്‍ ഇല്ല എന്ന് അറിയുന്നത്. ഉടന്‍തന്നെ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാങ്കില്‍നിന്ന് പണവുമായി പുറത്തുചാടിയ പ്രതികള്‍ ഓട്ടോയില്‍ കയറി കുറിച്ചിയില്‍ എത്തി.അവിടെനിന്ന് ബസ്സില്‍ കയറി കോട്ടയത്ത് കഴിഞ്ഞ രണ്ടു ദിവസമായി താമസിച്ചിരുന്ന ലോഡ്ജില്‍ എത്തി പണം വീതം വച്ചു.തുടര്‍ന്ന് എബ്രഹാം അടിമാലിയിലേയ്ക്കും, സോമന്‍ എറണാകുളത്തേയ്ക്കും പോയി.ബസ് കയറും മുമ്പ് റഫീഖിനെ വിളിക്കാന്‍ ഉപയോഗിച്ച ഫോണും സിംകാര്‍ഡും കളയണമെന്ന് സോമന്‍ പറഞ്ഞു.എബ്രഹാമിന്റെ ആവശ്യത്തിനായി പുതിയ ഫോണ്‍ എടുത്തു കൊടുക്കുകയും ചെയ്തു. ഷാഡോ പോലീസ് എബ്രഹാമിന്റെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍നിന്ന് ഇയാള്‍ അടിമാലിക്കാരനാണെന്ന് മനസ്സിലായി. എബ്രഹാം അടിമാലിയിലെ വീട്ടിലെത്തുന്നതിന് മുമ്പുതന്നെ ഷാഡോ പോലീസ് സംഘാംഗങ്ങളായ കെ.കെ. റജി, പ്രദീപ്ലാല്‍,പി. ഡി. സജി, കെ. വി. പ്രകാശ് എന്നിവര്‍ അടിമാലിയിലെത്തി. ഇവര്‍ എബ്രഹാമിന്റെ വീട് നിരീക്ഷണത്തിലുമാക്കി. രാത്രി എബ്രഹാം വീട്ടിലെത്തിയ ഉടന്‍ ഷാഡോപോലീസ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കൂടെയുണ്ടായിരുന്ന ആളിന്റെ പേര് ഗോപാലകൃഷ്ണന്‍ ആണെന്നു പറഞ്ഞു.ഇയാളുടെ ഫോണ്‍ ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ആമ്പല്ലൂര്‍ സ്വദേശിയാണെന്നു മനസ്സിലായി. ആമ്പല്ലൂരില്‍ എത്തിയ പോലീസ് സംഘം ഇയാളുടെ വീട്ടില്‍നിന്ന് പണവും കണ്ടെടുത്തു. ഇയാളുടെ പേര് ഭീകരന്‍ സോമന്‍ എന്നറിയപ്പെടുന്ന സോമന്‍ ആണെന്നും വ്യക്തമായി. സോമന്റെ പേരില്‍ പൊന്‍കുന്നം,കാഞ്ഞിരപ്പള്ളി, കോട്ടയം, എറണാകുളം, മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി 20 ലധികം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ ബാങ്കിലും ചങ്ങനാശേരി നഗരത്തിലും എത്തിച്ച് തെളിവെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മുമ്പ് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടികൂടിയ സോമന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയുമനുഭവിച്ചിട്ടുണ്ട്. ഡിവൈ.എസ്. പി. കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ സി.ഐ.വി. എ. നിഷാദ്‌മോന്‍, എസ്.ഐ ജെര്‍ളിന്‍ സ്‌കറിയ, ഷാഡോ പോലീസ് സംഘാംഗമായ സിബിച്ചന്‍ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial