Crime News

മകള്‍ കൊല്ലപ്പെട്ടിട്ട് 13 വര്‍ഷം : മറിയം നീതിക്കായി അലയുന്നു

Posted on: 02 Mar 2015


കര: മകളുടെ ഘാതകനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കുറ്റിയാടി പാലേരിയിലെ കൊന്നോടി മറിയം യാത്ര തുടങ്ങിയിട്ട് 13 വര്‍ഷം കഴിഞ്ഞു. ഇന്നും നീതി ഈ ഉമ്മയുടെ പടിക്കു പുറത്താണ്. ഘാതകനാകട്ടെ നിയമത്തെ കബളിപ്പിച്ച് എവിടെയോ വിലസുന്നു.
2001 സപ്തംബര്‍ എട്ടിനാണ് മറിയത്തിന്റെ മകള്‍ ജമീല എടച്ചേരിയിലെ ഭര്‍തൃവീട്ടില്‍ മരണപ്പെട്ടത്. ആദ്യം അസ്വഭാവിക മരണത്തിനായിരുന്നു കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി. കഴുത്തില്‍ തുണിപോലുള്ള സാധനംകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നതാണെന്നും ബോധ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് കിഴക്കയില്‍ ഹമീദിനെതിരെ എടച്ചേരി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അതിനുശേഷം ഒളിവിലാണ് ഹമീദ്. കേസ് ഇപ്പോള്‍ വടകര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ലോങ് പെന്‍ഡിങ് ആയി കിടക്കുകയാണ്.
പ്രതിയെ പിടികൂടാന്‍ പോലീസ് തുടക്കം മുതല്‍ തന്നെ താത്പര്യം കാണിച്ചില്ലെന്നാണ് മറിയം ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ പരാതി. ഇയാള്‍ നാട്ടില്‍ പലപ്പോഴും വരാറുണ്ടെന്നും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നീതി നടപ്പാക്കിക്കിട്ടാന്‍ മറിയം കയറി ഇറങ്ങാത്ത ഓഫീസുകളില്ല. എം.എല്‍.എ. മുതല്‍ മുഖ്യമന്ത്രിവരെയും എടച്ചേരി പോലീസ് മുതല്‍ ഡി.ജി.പി. വരെയും പരാതികള്‍ നല്‍കി. ഏറ്റവുമൊടുവില്‍ ഒരു വര്‍ഷം മുമ്പ് പ്രതിയെ പിടികൂടാനുള്ള ദൗത്യം അന്ന് വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. ആയിരുന്ന പി.പി. സദാനന്ദന് കൈമാറി. പക്ഷേ, പ്രതിയെ ഇനിയും കിട്ടിയിട്ടില്ല. ഏറ്റവുമൊടുവില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് മറിയം. 78 വയസ്സായി മറിയത്തിന്. മരിക്കും മുമ്പെ നീതി ലഭിക്കണമെന്ന് മാത്രമാണ് ഇവരുടെ പ്രാര്‍ഥന.

 

 




MathrubhumiMatrimonial