Crime News

കഞ്ചാവ് വില്പന; പ്ലസ്ടു വിദ്യാര്‍ഥിയും യുവാവും പിടിയില്‍

Posted on: 02 Mar 2015


കൊണ്ടോട്ടി: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന റാക്കറ്റിലെ പ്ലസ്ടു വിദ്യാര്‍ഥിയെയും യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. പറപ്പൂര്‍ സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ഥിയെയും കോട്ടയ്ക്കല്‍ മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളി വേങ്ങര ചേറൂര്‍ അടിവാരം ചാക്കീരിക്കുണ്ട് കീരിവീട്ടില്‍ മുഹമ്മദ് ജാസിറി(21)നെയുമാണ് പിടികൂടിയത്. ഇരുവരും ചേര്‍ന്ന് നൂറോളം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതായി വ്യക്തമായിട്ടുണ്ട്.
പറപ്പൂര്‍, കൊണ്ടോട്ടി, തിരൂര്‍, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ കഞ്ചാവ് നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ചാമപ്പറമ്പ് പരിസരത്തുള്ളയാളില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങുന്നത്. കൂട്ടുകാര്‍ പിരിവിട്ട് 1000 രൂപയ്ക്ക് കഞ്ചാവ് വാങ്ങും. ഉപയോഗിച്ചശേഷം ബാക്കിയുള്ള കഞ്ചാവാണ് വില്പന നടത്തുന്നത്.
ചെരിപ്പടിമല, വേങ്ങരയിലെ ആളൊഴിഞ്ഞ പറമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. ഫോണ്‍ മുഖേന ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നു. പോലീസ് പിടികൂടുമ്പോള്‍ ഇരുവരുടെയും കൈവശം കഞ്ചാവ് ഉണ്ടായിരുന്നു. ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി.
കൊണ്ടോട്ടി സി.ഐ. ബി.സന്തോഷിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ എം.സത്യനാഥന്‍, ശശി കുണ്ടറക്കാട്, എസ്.ഐ.രവീന്ദ്രന്‍, സി.പി.ഒ.മാരായ റഷീദ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് ജാസിറിനെയും വിദ്യാര്‍ഥിയെയും പിടികൂടിയത്.

 

 




MathrubhumiMatrimonial