Crime News

ബംഗ്ലാദേശില്‍ മതേതരത്വവാദി എഴുത്തുകാരനെ വെട്ടിക്കൊന്നു

Posted on: 28 Feb 2015


ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘങ്ങളെന്ന് സംശയം

ധാക്ക: മതേതരത്വവാദിയായ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ ധാക്കയില്‍ അജ്ഞാതര്‍ വെട്ടിക്കൊന്നു. ധാക്കയില്‍ നടക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ബംഗ്ലാദേശ് വംശജനും അമേരിക്ക പൗരനുമായ അവിജിത്തിനെയും ഭാര്യയെയും രണ്ട് ആയുധധാരികള്‍ ആക്രമിച്ചത്.

യുക്തിവാദിയായ അവിജിത് റോയുടെ പുസ്തകങ്ങളും ബ്ലോഗ് പോസ്റ്റുകളും ബംഗ്ലാദേശിലെ മതമൗലികവാദികളെ പ്രകോപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മതനിന്ദ ആരോപിച്ച് അവിജിതിന് നിരവധി തവണ വധഭീഷണികള്‍ ലഭിച്ചിരുന്നു. ആക്രമണത്തില്‍ ബ്ലോഗറും 44-കാരിയുമായ ഭാര്യയ്ക്കും ഗുരുതര പരിക്കുണ്ട്. അമേരിക്കയില്‍ താമസിക്കുന്ന അവിജിത് തന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനത്തിനും അമ്മയെ കാണാനുമാണ് ഫിബ്രവരി 16-ന് ബംഗ്ലാദേശിലെത്തിയത്.

പുസ്തകപ്രദര്‍ശന സ്ഥലത്ത് നിന്ന് റോഡുവക്കിലുള്ള ചായക്കടയിലേക്ക് പോകവേയാണ് അക്രമികള്‍ വടിവാളുകൊണ്ട് അദ്ദേഹത്തെ വെട്ടിയത്. തുടര്‍ന്ന് അക്രമികള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്ന് പോലീസ് മേധാവി സിറാജുല്‍ ഇസ്ലാം പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അക്രമത്തിനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

അവിജിതിന് ആദരാഞ്ജലി അര്‍പ്പിച്ചും അക്രമികളെ പിടികൂടാനാവശ്യപ്പെട്ടും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ധാക്കയില്‍ പ്രകടനം നടത്തി. അക്രമികളെ പിടികൂടുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബംഗ്ലാദേശി ബ്ലോഗര്‍മാരുടെ കൂട്ടായ്മ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അന്‍സാര്‍ ബംഗ്ലൂ സെവന്‍ എന്ന പ്രദേശിക ഇസ്ലാമിക സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ലക്ഷ്യം സാധിച്ചതായി ഈ സംഘത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.

മുക്തോ മോന (സ്വതന്ത്രമനസ്സ്) എന്ന ബംഗ്ലാദേശി ഭാഷയിലുള്ള അവിജിതിന്റെ ബ്ലോഗില്‍ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകളാണ് പതിവായി പ്രത്യക്ഷപ്പെട്ടിരുന്നത്. 10 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അവിജിത്തിന്റെ ബിസ്വാഷേര്‍ വൈറസ്(വിശ്വാസ വൈറസ്) എന്ന പുസ്തകമാണ് അതില്‍ ഏറ്റവും പ്രശസ്തം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന യുക്തിവാദിയായ രണ്ടാമത്തെ ബ്ലോഗറാണ് അവിജിത്. 2013-ല്‍ അഹമ്മദ് റജീബ് ഹൈദര്‍ എന്ന ബ്ലോഗറും സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ഹൈദറിനെയും തീവ്ര ഇസ്ലാമികസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. മതനിന്ദ ആരോപിച്ച് ബ്ലോഗര്‍മാര്‍ക്കെതിരെ തീവ്ര ഇസ്ലാമിക സംഘടനങ്ങളും വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് ശൈഖ് ഹസീന സര്‍ക്കാര്‍ ചില യുക്തിവാദി ബ്ലോഗര്‍മാരെ അറസ്റ്റ് ചെയ്യുകയും ചില ബ്ലോഗുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

 

 




MathrubhumiMatrimonial