Crime News

ബസ്സില്‍ കടത്തുകയായിരുന്ന 1.29 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 27 Feb 2015


കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കടത്തുകയായിരുന്ന 1.29 കിലോ സ്വര്‍ണവുമായി രണ്ട് പേരെ കാസര്‍കോട് പോലീസ് മേധാവി ഡോ. പി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോളിയടുക്കത്തെ അബ്ദുള്ളക്കുഞ്ഞി(22), മേല്‍പ്പറമ്പിലെ മുഹമ്മദ് റഷീദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വര്‍ണത്തിന് 35 ലക്ഷം രൂപ വിലവരും.

പോലീസ് പറയുന്നതിങ്ങനെ: ഷാര്‍ജയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ഇരുവരും അവിടെനിന്ന് ബസ് മാര്‍ഗം സുള്ള്യയിലെത്തി. അവിടെനിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രതിരിക്കുകയുമായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുള്ള്യയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ആദൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞ് യാത്രക്കാരെ പരിശോധിച്ചു. അപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണം പിടികൂടിയത്. ചെറുതും വലുതുമായ നാല് ട്രോളി ബാഗുകളിലായി അകത്തെ തുണി കീറിമാറ്റി അതിനകത്ത് തകിട് രൂപത്തിലാക്കി സ്വര്‍ണം ഒട്ടിച്ചുവെക്കുകയായിരുന്നു. ആകെ 1290 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബാഗുകളില്‍ സൗന്ദര്യവര്‍ധകവസ്തുക്കളാണ് ഉണ്ടായിരുന്നത്.

മറ്റൊരാളേയും പോലീസ് പിടികൂടിയിരുന്നുവെങ്കിലും ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നുകണ്ട് വിട്ടയച്ചു. പിടികൂടിയവര്‍ ഷാര്‍ജയില്‍ നിന്നാണ് മടങ്ങിയത്. എക്‌സ് റേ സെന്‍സറിന് പിടിക്കാത്ത രീതിയിലാണ് ബാഗിനൂള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസ് വകുപ്പുമായി ബന്ധപ്പെട്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്വര്‍ണം ഷാര്‍ജയില്‍ നിന്ന് കൊണ്ടുവന്നതിന്റെ ഉറവിടം, ആര്‍ക്കാണ് കൊണ്ടുപോകുന്നത് എന്നിവയെക്കുറിച്ചൊക്കെ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പോലീസ് പട്രോളിങ് ജില്ലയില്‍ ശക്തിപ്പെടുത്തിയിരുന്നു.
ഡിവൈ.എസ്.പി. ടി.പി രഞ്ജിത്ത്, ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ. സതീഷ് കുമാര്‍, എസ്.പിയുടേയും ഡിവൈ.എസ്.പിയുടേയും സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial