Crime News

കണ്ണൂരില്‍ സംഘര്‍ഷം: സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു: ബി.ജെ.പി. ഓഫീസ് ആക്രമിച്ചു

Posted on: 27 Feb 2015


ചിറ്റാരിപ്പറമ്പ് (കണ്ണൂര്‍): ബുധനാഴ്ച രാത്രി കൂത്തുപറമ്പിനു സമീപം ചിറ്റാരിപ്പറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ചുണ്ടയിലെ വാഴയില്‍ വീട്ടില്‍ ഓണിയന്‍ പ്രേമന്‍ (45) ആണ് മരിച്ചത്. കള്ളുഷാപ്പ് തൊഴിലാളിയാണ്. രാത്രി ചിറ്റാരിപ്പറമ്പ് ടൗണില്‍ ഒരുസംഘം അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ പ്രേമനെ തലശ്ശേരി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്സുകാരാണെന്ന് സി.പി.എം. ആരോപിച്ചു. സി.പി.എം. ചുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പ്രേമന്‍.

രാത്രി ഒമ്പതരയോടെ വാഹനത്തിലെത്തിയ അക്രമിസംഘം പ്രേമനെ വെട്ടുകയും തുടര്‍ന്ന്് ബോംബെറിഞ്ഞ് ഭീതിപരത്തുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചത്. ചുണ്ട വാഴയില്‍ വീട്ടില്‍ പരേതനായ ഗോപാലന്റെയും ഓണിയന്‍ കുഞ്ഞിമ്മാതുവിന്റെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രവീന്ദ്രന്‍, പ്രേമലത, യശോദ. മൃതദേഹം വ്യാഴാഴ്ച സംസ്‌കരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ഉച്ചയ്ക്കുശേഷം സി.പി.എമ്മിന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ നടത്തി.
കൊലപാതക വാര്‍ത്ത അറിഞ്ഞയുടനെ ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊന്ന്യം നായനാര്‍ റോഡിലെ ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള മനോജ്കുമാര്‍ സേവാകേന്ദ്രം ഒരുസംഘം അടിച്ചുതകര്‍ത്തു.

ചൊവ്വാഴ്ച ചക്കരക്കല്ലില്‍ സി.പി.എം. അഞ്ചരക്കണ്ടി ഏരിയാക്കമ്മിറ്റി ഓഫീസ് ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്തിരുന്നു. ഓഫീസില്‍ പുലര്‍ച്ചെ ഉറങ്ങുകയായിരുന്ന രണ്ടുപേര്‍ക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് മുതുകുറ്റിയില്‍ ബി.ജെ.പി. നേതാവിനും വെട്ടേറ്റു. ജില്ലയില്‍ വിവിധസ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നുണ്ട്. സ്ഥലത്ത് പോലീസ് കാവലുണ്ട്്.

 

 




MathrubhumiMatrimonial