Crime News

റോക്കറ്റുവേഗത്തില്‍ നിഷാമിന്റെ വളര്‍ച്ച; ഹെലികോപ്റ്റര്‍ സ്വപ്‌നം

Posted on: 25 Feb 2015


തൃശ്ശൂര്‍: വിവാദവ്യവസായി നിഷാമിന് കോടികള്‍ വിലയുള്ള എത്ര ആഡംബരക്കാറുകള്‍ സ്വന്തമായുണ്ടെന്ന് ഇപ്പോഴുമറിയില്ല. വാഹനങ്ങളും ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള പണം ഇയാള്‍ എങ്ങനെയുണ്ടാക്കിയെന്ന കാര്യത്തിലും പോലീസിന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ചന്ദ്രബോസ് വധക്കേസില്‍ അകത്തായില്ലെങ്കില്‍ നിഷാം ഇതിനകം ഒരു ഹെലികോപ്റ്ററും സ്വന്തമാക്കിയിട്ടുണ്ടാകുമായിരുന്നു.
റോക്കറ്റിന്റെ വേഗത്തില്‍ സമ്പത്ത് കുന്നുകൂട്ടിയ നിഷാമിന്റെ സ്വപ്‌നമായിരുന്നു, സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ വാങ്ങുകയെന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഹെലികോപ്റ്റര്‍ സ്വന്തമാക്കാനുള്ള ശ്രമം ഇയാള്‍ തുടങ്ങിയിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിനുള്ള പണം സമാഹരിക്കാനായി കുറച്ചു ഭൂമി വില്‍ക്കാനും ശ്രമിച്ചിരുന്നു. ഇതിനായി പലരെയും സമീപിക്കുകയും ചെയ്തു. 16 കോടി രൂപ കണ്ടെത്താനായിരുന്നു ഇയാളുടെ ശ്രമം.

തന്റെ വളര്‍ച്ച റോക്കറ്റുവേഗത്തിലായിരുന്നെന്ന് നിഷാം തന്നെ പറയാറുണ്ട്. 2006നു ശേഷമാണ് ഈ വളര്‍ച്ചയുണ്ടായതെന്നും അയാള്‍ സമ്മതിക്കുന്നു. മുമ്പ് എസ്.ഐ.യെ പൂട്ടിയിട്ട സംഭവത്തിനുശേഷം സെന്‍ട്രല്‍ എക്‌സൈസ് നടത്തിയ നാമമാത്ര അന്വേഷണമല്ലാതെ ഇയാളുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.

സിറ്റി സെന്ററില്‍ നിഷാം ഒരു കട സ്വന്തമാക്കുന്നത് 1998ല്‍ ആണ്. കിങ്‌സ് കാഷ്വല്‍സ് എന്നായിരുന്നു ഇതിന്റെ പേര്. അതുവരെ ഇയാള്‍ക്ക് കിങ്‌സ് ബീഡി പാര്‍ട്ണര്‍ എന്ന മേല്‍വിലാസം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് 2001ല്‍ ഫെയിസ് ഓഫ് എന്ന മറ്റൊരു കടകൂടി സ്വന്തമാക്കി. പൂര്‍ണ്ണസമയം ഈ കടകളുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്ന ഇയാള്‍ 2006 ലാണ് മറ്റു ബിസിനസ്സുകളിലേക്ക് തിരിയുന്നത്.
ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ നിഷാമിന്റെ ഉടമസ്ഥതയിലുണ്ട്. എം.ജി. റോഡില്‍ നിഷാമിന്റെ ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പുറമേയാണിവ.

ഇതിനുപുറമെ കോടികള്‍ വിലമതിക്കുന്ന പതിനഞ്ചോ അതിലേറെയോ ആഡംബര വാഹനങ്ങള്‍ ഇയാളുടെ കൈവശമുണ്ട്. ആറിടത്ത് വില്ല-ഫ്ലൂറ്റ് നിര്‍മ്മാണങ്ങളും പുരോഗമിക്കുകയാണ്. ബെംഗളൂരുവിലും ചെന്നൈയിലും ഓഫീസുകളും മറ്റും വേറെയും. ഇവിടങ്ങളിലെല്ലാം മറ്റു സ്വത്തുക്കള്‍ ഇയാള്‍ക്കുണ്ടോ എന്നതു പരിശോധിച്ചാല്‍ മാത്രമെ അറിയാന്‍ സാധിക്കു. ഇത്ര ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം സ്വത്ത് എങ്ങനെ കൈവശം വന്നുചേര്‍ന്നു എന്നറിയണമെങ്കില്‍ വിശദമായ അന്വേഷണം വേണ്ടിവരും.
Tags:   Nisham Case

 

 




MathrubhumiMatrimonial