Crime News

മാേവാവാദിസംഘം കരുത്തരെന്ന് പോലീസ്‌

Posted on: 25 Feb 2015

സരോജം കെ. മല്ല്യ



ഭീഷണി നേരിടാന്‍ സംസ്ഥാനങ്ങളുടെ സംയുക്തപദ്ധതി
പാലക്കാട്: കേരളത്തിലെത്തിയ മാവോവാദികളുടെ പക്കല്‍ എ.കെ. 47 അടക്കമുള്ള തോക്കുകളും ഉഗ്രസ്‌ഫോടനശേഷിയുള്ള വസ്തുക്കളും വാര്‍ത്താവിനിമയ സംവിധാനങ്ങളുമുണ്ടെന്നതിന് പോലീസിന് സ്ഥിരീകരണം ലഭിച്ചു. ഇതേത്തുടര്‍ന്ന് മാവോവാദി ഭീഷണി നേരിടാന്‍ കേരളവും അയല്‍സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത കര്‍മപദ്ധതിയുണ്ടാക്കാന്‍ ധാരണയായി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നക്‌സല്‍വിരുദ്ധസേന സംയുക്തമായാകും ഓപ്പറേഷന്‍ നടത്തുക. മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി രേഖകള്‍ കൈമാറുകയുംചെയ്തു. കേരളത്തിലെ മാവോവാദികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ.) റിപ്പോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്ന് പിന്തുണയും പ്രത്യേകപരിശീലനവും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോവാദികള്‍ക്ക് ലഭിക്കുന്നതായി രഹസ്യപോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.മലബാര്‍ വനമേഖലയില്‍ സജീവമായ മാവോവാദികള്‍ കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഏറെയുമെന്ന് പോലീസ് പറയുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മാവോവാദി സാന്നിധ്യം ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. നാല് സ്ത്രീകളടക്കം 11 മാവോവാദികള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ വിവിധ മാവോവാദികേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ആദിവാസികളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമായതിനാല്‍ പോലീസ്സേനയും ജാഗ്രതയിലാണ്.
Tags:   Mavoist

 

 




MathrubhumiMatrimonial