Crime News

ആസ്യ വധം: പ്രതി ഇബ്രാഹിമിന് ജീവപര്യന്തം തടവ്‌

Posted on: 25 Feb 2015


കല്പറ്റ: പടിഞ്ഞാറത്തറയിലെ പ്രമാദമായ ആസ്യ വധക്കേസില്‍ പ്രതി ചെന്നലോട് കുത്തിനിവീട്ടില്‍ ഇബ്രാഹിമിന് (30) ജീവപര്യന്തം തടവും പിഴയും. കല്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി സി. ബാലനാണ് ശിക്ഷവിധിച്ചത്.

പടിഞ്ഞാറത്തറ വീട്ടിക്കാമൂല ടീച്ചര്‍മുക്കില്‍ തിണ്ടന്‍ അഹമ്മദിന്റെ മകള്‍ ആസ്യ (36)യെ കൊലപ്പെടുത്തുകയും മകന്‍ മുഹമ്മദ് ഷാഫി (14)യെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. 2007 ജനവരി 31-ന് രാത്രിയിലാണ് കേസിന്നാസ്പദമായ സംഭവം. ഇബ്രാഹിമും രണ്ടാംപ്രതി ആക്കൂല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫയും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഉറങ്ങിക്കിടന്ന ആസ്യയെയും മകനെയും കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം.

മുഹമ്മദ് മുസ്തഫ വിചാരണവേളയില്‍ ഒളിവില്‍ പോയി. വിവിധവകുപ്പുകള്‍പ്രകാരം ജീവപര്യന്തത്തിന് പുറമെ പ്രതി അരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചാല്‍ മുഹമ്മദ് ഷാഫിയ്ക്ക് നല്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
ആസ്യയും മകനും താമസിച്ചിരുന്ന ഷെഡ്ഢില്‍ രാത്രി പ്രതികള്‍ അതിക്രമിച്ചു കടന്നു. പിക്കാസ് തായയും ഇരുമ്പുപാരയും ഉപയോഗിച്ച് ഇരുവരെയും തലയ്ക്കടിച്ചു. തുടര്‍ന്ന് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്നൂവെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തുന്നു.
മോഷ്ടിച്ച സ്വര്‍ണത്തില്‍ ഒരുപങ്ക് സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുകയും ബാക്കി സ്വര്‍ണം ഒന്നാം പ്രതിയുടെ വീട്ടില്‍ ഒളിച്ചുവെക്കുകയുമായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച പാര സമീപത്തെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണ്. കൊലയ്ക്കുശേഷം പാര കുളത്തില്‍ ഉപേക്ഷിച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴിപ്രകാരം കൃത്യത്തിനുപയോഗിച്ച പാര, പിക്കാസ് തായ, ഒളിപ്പിച്ചുെവച്ച സ്വര്‍ണാഭരണം എന്നിവ പോലീസ് കണ്ടെത്തി.

കോടതി 30 സാക്ഷികളും 30 തൊണ്ടി മുതലുകളും 45 രേഖകളും പരിശോധിച്ചു. വൈത്തിരി സി.ഐ. ആയിരുന്ന കോഴിക്കോട് അസി.കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജ്, എസ്.ഐ. മാരായിരുന്ന ഷാജി വര്‍ഗീസ്, ജി. സാബു എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

 

 




MathrubhumiMatrimonial