Crime News

നിഷാമിനെതിരായ കേസുകള്‍ ഒത്തുതീര്‍ന്നത് വിജിലന്‍സ് അന്വേഷിക്കും

Posted on: 25 Feb 2015


തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ പഴയ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചന്ദ്രബോസിന്റെ കാരമുക്കിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനാറു കേസുകള്‍ നിഷാമിന്റെ പേരില്‍ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇതില്‍ പലതും ഒത്തുതീര്‍ത്തതാണ് എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേസില്‍ അന്വേഷണസംഘത്തെ മാറ്റില്ല. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘംതന്നെ ഇത് അന്വേഷിക്കും.എ.ഡി.ജി.പി. ശങ്കര്‍റെഡ്ഡി കേസ്സന്വേഷണം വിലയിരുത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ബന്ധുക്കള്‍ ആവശ്യപ്പെടുന്ന വക്കീലിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയാണ് ചെയ്യുക. നിഷാമിനെതിരെ കാപ്പചുമത്താന്‍ തന്നെയാണ് തീരുമാനം. ഇത് എപ്പോള്‍ വേണമെന്ന് കളക്ടര്‍ തീരുമാനിക്കും. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനായിരിക്കും സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ്സന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകളൊന്നും അനുവദിക്കില്ല. നിഷാമിന് ഒരു പ്രത്യേക പരിഗണനയും ലഭിക്കില്ല. ഓരോ ദിവസവും ഈ കേസിന്റെ പുരോഗതി സംബന്ധിച്ച് താന്‍ നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അഞ്ചരയോടെ കാരമുക്കിലെ വീട്ടിലെത്തിയ ചെന്നിത്തല ചന്ദ്രബോസിന്റെ അമ്മയെയും ഭാര്യയെയും മക്കളെയും കണ്ടു. പ്രതിയെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇവര്‍ അദ്ദേഹത്തോട് പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ചന്ദ്രബോസിന്റെ അമ്മ അംബുജം പലപ്പോഴും പൊട്ടിക്കരഞ്ഞു. അന്വേഷണച്ചുമതലയില്‍നിന്ന് കമ്മീഷണര്‍ നിശാന്തിനിയെ മാറ്റരുതെന്ന നിര്‍ദ്ദേശവും ബന്ധുക്കളില്‍ ചിലര്‍ മുന്നില്‍വെച്ചു.

ചന്ദ്രബോസിനെ കണ്ടു മടങ്ങവേ ഹൃദയാഘാതം വന്നുമരിച്ച ഉറ്റസുഹൃത്ത് ഗോപിയുടെ ലക്ഷംവീടുകോളനിയിലെ വീട്ടില്‍ക്കൂടി കയറിയശേഷമാണ് ആഭ്യന്തരമന്ത്രി മടങ്ങിയത്. ചന്ദ്രബോസിന്റെ അമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. എം.എല്‍.എ.മാരായ പി.എ. മാധവന്‍, വി.എസ്. സുനില്‍കുമാര്‍, ഐജി ടി.ജെ. ജോസ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

 

 




MathrubhumiMatrimonial