Crime News

യുവാവിന്റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 25 Feb 2015


കൊല്ലം: ബിയര്‍ പാര്‍ലറില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. കിളികൊല്ലൂര്‍ കന്നിമേല്‍ ശാന്തിനഗര്‍-37, തയ്യില്‍പറമ്പില്‍വീട്ടില്‍ രഞ്ജിത്ത് (25) കൊല്ലപ്പെട്ട കേസില്‍ കരിക്കോട് പുന്നയത്തുവയല്‍ നെല്ലിവിളവീട്ടില്‍ കൊലവെറി എന്ന് വിളിക്കുന്ന രഞ്ജു (23), കരിക്കോട് കൊച്ചുവിള കിഴക്കതില്‍ പുളുക്കാച്ചി എന്ന് വിളിക്കുന്ന ശ്രീസാജ് (23) എന്നിവരാണ് അറസ്റ്റിലായത്.

വാഹനാപകടത്തില്‍ മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ബിയര്‍ പാര്‍ലറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കിളികൊല്ലൂരിലെ ബിയര്‍ പാര്‍ലറില്‍ പേരൂര്‍ സ്വദേശികളായ സന്തോഷും ശ്യാമും മറ്റ് സുഹൃത്തുക്കളും ബിയര്‍ കഴിക്കുന്നതിനിടെ കൊല്ലപ്പെട്ട രഞ്ജിത്തുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സുഹൃത്തായ ശ്രീസാജിനെ സംഘം ഫോണില്‍ വിളിച്ചുവരുത്തി. ബാറിന് മുന്നില്‍വച്ച് രഞ്ജിത്തിനെ കുത്തുകയായിരുന്നു. അബോധാവസ്ഥയിലായ രഞ്ജിത്തിനെ തെളിവ് നശിപ്പിക്കുന്നതിനായി ശ്രീസാജും മറ്റും ചേര്‍ന്ന് കോയിക്കല്‍ ജങ്ഷന് സമീപത്ത് ബൈക്കില്‍ കൊണ്ടുവന്ന് ഇരുട്ടുള്ള ഭാഗത്ത് തള്ളിയശേഷം കടക്കുകയായിരുന്നു. അതുവഴി വന്ന യാത്രക്കാരനാണ് റോഡരികില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. പോലീസെത്തി വഴിയരികില്‍ കിടന്ന രഞ്ജിത്തിനെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ബിയര്‍ പാര്‍ലറിലെ സി.സി.ടി.വി. ക്യാമറ പോലീസ് പരിശോധിച്ചപ്പോള്‍ ബാറിലുണ്ടായ വാക്കുതര്‍ക്കവും കത്തിക്കുത്തും മുന്‍ നിശ്ചയിച്ച പ്രകാരമാണെന്ന് വെളിവായി. ഇതുമായി ബന്ധപ്പെട്ട എല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം സി.ഐ. വി.എസ്.പ്രദീപ്കുമാര്‍, കിളികൊല്ലൂര്‍ എസ്.ഐ. അജിത്കുമാര്‍, എ.എസ്.ഐ. അഷ്‌റഫ്, ശ്രീകുമാര്‍, എസ്.സി.പി.ഒ. അനില്‍, ഷാഡോ ടീം അംഗങ്ങളായ ഐ.ഷിഹാബുദ്ദീന്‍, മണികണ്ഠന്‍, മനു, സീനു, കബീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial