Crime News

ഭയം ജനിപ്പിച്ച് നിഷാം; കൂട്ടിന് ഗുണ്ടാസംഘങ്ങളും

Posted on: 25 Feb 2015


തൃശ്ശൂര്‍: ഇടപെടുന്നവരില്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു എല്ലായ്‌പോഴും വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ പെരുമാറ്റം. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ ഇയാള്‍ പല ഘട്ടങ്ങളിലും ഉപയോഗിക്കുകയും ചെയ്തു. ഇയാളുടെ പേരിലുണ്ടായിരുന്ന അടിപിടിക്കേസുകളെല്ലാം നിസ്സാര പ്രശ്‌നങ്ങളെ ചൊല്ലിയായിരുന്നു. തൃശ്ശൂരിലെ പല ഗുണ്ടാനേതാക്കളെയും ഇയാള്‍ ഇതിന് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഇയാള്‍ താമസിച്ചിരുന്ന ശോഭാസിറ്റിക്കുള്ളില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം എന്നു നിയമമുണ്ട്. നിഷാം മാത്രമാണ് ഇവിടെ ഈ നിയമം ലംഘിക്കാറ്. ഇക്കാര്യം ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. എം.ജി റോഡിലെ ഓഫീസിനു മുന്നിലെ പെട്ടിക്കടക്കാരനും ഇയാളുടെ ഭീഷണിക്കിരയായിരുന്നു. ചന്ദ്രബോസിനെ ആക്രമിക്കുന്നതിനു തൊട്ടുമുമ്പാണ് ഇയാളെ നിഷാം ഭീഷണിപ്പെടുത്തിയത്. അടുത്തദിവസം വരുമ്പോള്‍ കട ഇവിടെ കാണരുതെന്നായിരുന്നു അന്ത്യശാസനം.

ഈ ഓഫീസിനടുത്തുള്ള സ്ഥലമുടമയും നിഷാമിന്റെ നിരന്തരഭീഷണിക്ക് ഇരയായിരുന്നു. ഭീഷണിപ്പെടുത്തിയും കേസുനല്‍കിയും മറ്റും ഇയാള്‍ പലയിടത്തും ഭൂമി തട്ടിയെടുത്തതായും ആരോപണമുണ്ട്. ഇരകളെ ഭയപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത് ഗുണ്ടാസംഘങ്ങളെയായിരുന്നു.

കാര്‍ പാര്‍ക്കിങ് സ്ഥലത്തെ ചൊല്ലിയായിരുന്നു ചിലയിടത്ത് നിഷാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. താന്‍ വാഹനം പാര്‍ക്ക് ചെയ്യാറുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതില്‍ രോഷംപൂണ്ടാണ് ഒരാളുടെ വീട്ടിലേക്ക് ഇയാള്‍ ക്വട്ടേഷന്‍സംഘത്തെ അയച്ചത്. ആഡംബരക്കാറില്‍ പോകുമ്പോള്‍ പോലീസ് കൈകാണിച്ചതും ഒരിക്കല്‍ ഇയാളെ ക്ഷുഭിതനാക്കി. പോലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു.

മദ്യമിച്ച് വാഹനമോടിച്ചതിന് പോലീസ് നിഷാമിനെ തടയുകയും വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഈ വണ്ടി ഇടാന്‍ പറ്റിയ ഏതു പോലീസ്സ്‌റ്റേഷന്‍ ആണ് കേരളത്തിലുള്ളത് എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍, അന്ന് തൃശ്ശൂര്‍ പോലീസ് ഈ കാറ് ദിവസങ്ങളോളം പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടു.

 

 




MathrubhumiMatrimonial