Crime News

ബോഡോ തീവ്രവാദിയടക്കം മൂന്നുപേരെ എന്‍.ഐ.എ. ചോദ്യംചെയ്തു

Posted on: 25 Feb 2015


കൊല്ലം: അസം കൂട്ടക്കൊല കേസില്‍ പിടിയിലായ ബോഡോ തീവ്രവാദി അസംകാരനായ റിജിന ബസുമിത്രിയെ എന്‍.ഐ.എ. സംഘവും ചോദ്യംചെയ്തു. ദേശീയസുരക്ഷാ സംബന്ധമായ കേസുകള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ.യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് കൊല്ലത്തെത്തി റിജിനയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. വള്ളികുന്നത്തെ കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കെത്തിയ ഇയാളുടെ സഹോദരനെയും റിജിനയ്‌ക്കൊപ്പം പിടിയിലായ സ്വരണിനെയും എന്‍.ഐ.എ. ചോദ്യംചെയ്തു.

നിരോധിത തീവ്രവാദസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ ബീറാ എന്ന ഗ്രൂപ്പിലെ അംഗമാണ് റിജിന. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ അസം പോലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കൊല്ലത്തെത്തുമെന്ന് അറിയിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ വി.സുരേഷ്‌കുമാര്‍ പറഞ്ഞു. മിലിറ്ററി ഇന്റലിജന്‍സും സിറ്റി പോലീസും പലവട്ടം ചോദ്യംചെയ്‌തെങ്കിലും റിജിന അധികം മനസ്സ് തുറക്കുന്നില്ല.

റിജിനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ കുടുക്കിയത്. കൂട്ടക്കൊലക്കേസില്‍ ആയുധംവച്ച് കീഴടങ്ങിയ തീവ്രവാദികള്‍ നല്‍കിയ സൂചനകള്‍ വച്ചാണ് റിജിനയുടെ മൊബൈല്‍ ഫോണിനെ ചുറ്റിപ്പറ്റി മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. ഇയാളുടെ ഫോണിലുള്ള പേരുകള്‍ അക്കങ്ങള്‍ ഉപയോഗിച്ചുള്ള രഹസ്യ കോഡുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. നിരവധി രഹസ്യങ്ങളുള്ള മൊബൈല്‍ ഫോണിലേക്ക് അന്വേഷണം വ്യാപിപ്പിച്ച മിലിറ്ററി ഏജന്‍റ്‌സ് ദിവസങ്ങളായി വിവരങ്ങള്‍ ശേഖരിച്ചുവരുകയായിരുന്നു. കൂട്ടക്കൊലയെപ്പറ്റി അസം പോലീസിന് പുറമെ പട്ടാളവും സമാന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മിലിറ്ററിയുടെ ഈ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാനായത്.

ബുധനാഴ്ചയാണ് തീവ്രവാദിയെയും ഒപ്പമുണ്ടായിരുന്ന അസംകാരനെയും ഡീസന്റ് മുക്കിലെ കശുവണ്ടി ഫാക്ടറിയില്‍നിന്ന് മിലിറ്ററി ഇന്‍റലിജന്‍സും സിറ്റി പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. റിജിനയ്ക്ക് ഒപ്പമുണ്ടായിരുന്ന സ്വരണിന് തീവ്രവാദബന്ധമില്ലെന്നുകണ്ട് കശുവണ്ടി ഫാക്ടറിയില്‍ ജോലി തുടരാന്‍ അനുമതി നല്‍കിയിരുന്നു. എങ്കിലും ഇയാള്‍ പോലീസ് നിരീക്ഷണത്തിലാകും. അതേസമയം തീവ്രവാദി പിടിയിലായെങ്കിലും കേരള പോലീസിന് തുടര്‍ നടപടികളൊന്നും പറ്റുന്നില്ല. വള്ളികുന്നത്തെ കശുവണ്ടി ഫാക്ടറിയില്‍നിന്നാണ് റിജിനയുടെ സഹോദരനെ പിടികിട്ടിയത്. എന്നാല്‍ ഇയാളുടെ തീവ്രവാദബന്ധം സ്ഥിരീകരിക്കാത്തതിനാല്‍ ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ അനുവദിക്കും. തത്കാലം പോലീസ് നിരീക്ഷണത്തിലാണ്. അസം പോലീസ് എത്തിയാല്‍ കോടതിയില്‍ ഹാജരാക്കി അവര്‍ക്ക് കൈമാറുന്ന ജോലിയേ പോലീസിനുള്ളൂ. ഒപ്പം ഇപ്പോള്‍ സംരക്ഷണം നല്‍കുക എന്ന ബാധ്യതയും. കമ്മീഷണറും സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി. റെക്‌സ് ബോബി അര്‍വിനുമാണ് അന്വേഷണത്തെ സഹായിക്കുന്നത്. ഒരു തീവ്രവാദി പിടിയിലായതോടെ ജില്ലയില്‍ കഴിയുന്ന ഒരുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തിലാണ്. ഇവരെ സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

 

 




MathrubhumiMatrimonial