Crime News

കൊല്ലത്ത് പിടിയിലായ തീവ്രവാദി കൊടും കുറ്റവാളി

Posted on: 25 Feb 2015


കൊല്ലം: അസം കൂട്ടക്കൊലക്കേസില്‍ കൊല്ലത്ത് പിടിയിലായ ബോഡോലാന്‍ഡ് തീവ്രവാദി റിജിന ബസുമിത്രി കൊടും കുറ്റവാളിയെന്ന് സ്ഥിരീകരിച്ചു. ഇയാളെ സംബന്ധിച്ച വിശദാംശങ്ങള്‍ അസം പോലീസ് കൊല്ലം സിറ്റി പോലീസിന് കൈമാറി. റിജിനയെ തീവ്രവാദി സംഘാംഗങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന രഹസ്യ കോഡും തിരിച്ചറിഞ്ഞു.

രണ്ടുദിവസത്തിനകം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അസം പോലീസ് എത്തും. അതുവരെ സിറ്റി പോലീസ് കമ്മീഷണറുടെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. റിജിനയ്‌ക്കൊപ്പം പിടിയിലായ സ്വരണിനെ ജോലി ചെയ്തിരുന്ന ഡീസന്റ് മുക്കിലെ കശുവണ്ടി ഫാക്ടറിയിലേക്ക് തിരിച്ചയച്ചു. ഇയാള്‍ക്ക് തീവ്രവാദബന്ധമില്ലെങ്കിലും പോലീസ് നിരീക്ഷണത്തിലായിരിക്കും. വ്യാഴാഴ്ചയും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ റിജിനയെ ചോദ്യം ചെയ്തു. പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റഡി വിവരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും അറിയച്ചിട്ടുണ്ട്.

രണ്ട് സംഭവങ്ങളിലായി 140-ഓളം പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ പ്രതിയാണ് റിജിനയെന്നാണ് സിറ്റി പോലീസിന് അസം പോലീസ് കൈമാറിയ ആദ്യ വിവരം. അസമില്‍ പിടിയിലായ മറ്റ് തീവ്രവാദികളില്‍നിന്നാണ് റിജിനയുടെ രഹസ്യ കോഡ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് കിട്ടിയത്. അസം പോലീസ് ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചതായി കമ്മീഷണര്‍ വി.സുരേഷ് കുമാര്‍ പറഞ്ഞു.
നിരോധിത തീവ്രവാദി സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് അംഗമായ റിജിനയെയും ഒപ്പമുണ്ടായിരുന്ന സ്വരണിനെയും മിലിട്ടറി ഇന്റലിജന്‍സും സിറ്റി പോലീസും ചേര്‍ന്നാണ് കശുവണ്ടി ഫാക്ടറിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കൂട്ടക്കൊലയ്ക്കുശേഷം കേരളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍ത്തശേഷമാണ് കൊല്ലത്ത് ജോലിതേടി എത്തിയത്.

 

 




MathrubhumiMatrimonial