Crime News

ആസ്പത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; വയനാട്‌സ്വദേശി പിടിയില്‍

Posted on: 25 Feb 2015


പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ വിവിധ ആസ്പത്രികള്‍കേന്ദ്രീകരിച്ച് മൊബൈല്‍ഫോണും പണവും മോഷ്ടിക്കുന്ന വയനാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരി കുപ്പാടി പഴേരി നായ്ക്കന്മാര്‍കുന്നത്ത് ബഷീര്‍ !(ഐ.സി.യു. ബഷീര്‍-40) ആണ് പിടിയിലായത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യആസ്പത്രി ഫിനാന്‍സ് മാനേജറുടെ മൊബൈലും പണവും നഷ്ടപ്പെട്ടതായ പരാതിയില്‍നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ചൊവ്വാഴ്ചരാത്രി എട്ടോടെ പെരിന്തല്‍മണ്ണ മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍കടയ്ക്കുമുന്നില്‍ നിന്നാണ് പ്രതിയെ എസ്.ഐ.സി.കെ.നാസറിന്റെയും പ്രത്യേക അന്വേഷണസംഘത്തിന്റെയും നേതൃത്വത്തില്‍ പിടികൂടിയത്.

വില്‍ക്കാനായികൊണ്ടുവന്ന രണ്ടുമൊബൈല്‍ഫോണുകളും ഈസമയത്ത് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആസ്പത്രികളിലെ പ്രധാനവാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളുടെ മുമ്പിലും ഉറങ്ങുന്നവരില്‍ നിന്നാണ് ഫോണും ബാഗും പണവും കവര്‍ന്നിരുന്നത്. ചാര്‍ജ്ജറില്‍ വെക്കുന്ന ഫോണുകളും കവര്‍ന്നിരുന്നു.

ചികിത്സയിലുള്ള രോഗിയുടെ അവസ്ഥയില്‍ വിഷമിക്കുന്ന പുറത്ത് നില്‍ക്കുന്നവരുടെ ശ്രദ്ധയില്ലായ്മ പ്രതി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ ആസ്പത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം.

മോഷ്ടിക്കുന്ന ഫോണുകള്‍ വിവിധസ്ഥലങ്ങളില്‍ വിറ്റതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചിലസ്ഥലങ്ങളില്‍നിന്ന് വിറ്റ ഫോണുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സി.ഐ. കെ.എം.ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ.യ്ക്ക് പുറമെ ജി.എസ്.ഐ. ഗോപാലകൃഷ്ണന്‍, പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥരായ സി.പി. മുരളി, പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ടി. ശ്രീകുമാര്‍, ഷെബീര്‍, കൃഷ്ണകുമാര്‍, അനില്‍ചാക്കോ, അഭിലാഷ് കൈപ്പിനി, അഷ്‌റഫ് കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെപിടികൂടിയത്.

 

 




MathrubhumiMatrimonial