Crime News

യുവതിയെ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചനിലയില്‍

Posted on: 25 Feb 2015


പഴയങ്ങാടി: പഴയങ്ങാടിക്ക് സമീപം താരാപുരത്ത് യുവതിയെ കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനുസമീപത്തെ പാതിരാപറമ്പില്‍ വിജി (35)യെ വീടുനിര്‍മാണവേളയില്‍ പണിത ഷെഡ്ഡിലെ കട്ടിലില്‍ കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവ് വാടിക്കല്‍കടവ് കെ.പി. ഹൗസില്‍ ചെമ്മലപ്പാട്ടില്‍ മിനീഷിനെ (42) മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. അടിയേറ്റും കഴുത്തുെഞരിച്ചുമാണ് വിജി കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

മരിച്ച മിനീഷ് തളിപ്പറമ്പിലെ വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കും വിജി പഴയങ്ങാടി സപ്ലൈകോയിലെ താത്കാലിക ജീവനക്കാരിയുമാണ്.
പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തെ ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. മക്കള്‍ തൊട്ടടുത്തുള്ള വിജിയുടെ അമ്മവീട്ടിലാണ്. ശിവരാത്രിദിനമായ ചൊവ്വാഴ്ച വിജിയും ബന്ധുക്കളും ശിവക്ഷേത്രത്തില്‍ പോയിരുന്നു. രാത്രി ഈ വീട്ടില്‍നിന്ന് ബഹളം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഷെഡ്ഡിന്റെ വാതില്‍ തുറക്കാത്തതിനാല്‍ സമീപവാസികള്‍ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. മിനീഷ് ഭാര്യയെ സംശയിച്ചിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. മക്കള്‍: ആകാശ്, അമീഷ (പ്ലസ് വണ്‍ വിദ്യര്‍ഥിനി). പഴയങ്ങാടി താരാപുരത്തെ പി.പി. ഷണ്‍മുഖന്റെയും ചന്ദ്രികയുടെയും മകളാണ് വിജി. സഹോദരങ്ങള്‍: വിപിന്‍ദാസ്, വിനീഷ് (ദുബായ്). കെ.പി.രാഘവന്റെയും പ്രഭാവതിയുടെയും മകനാണ് മിനീഷ്. സഹോദരങ്ങള്‍: മിറാജ്, മീരാഭായ്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വാടിക്കല്‍കടവ് സമുദായശ്മശാനത്തില്‍. പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ള, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി. സുരേന്ദ്രന്‍, സി.ഐ. കെ.വിനോദ്കുമാര്‍, പഴയങ്ങടി എസ്.ഐ. പി.ശശികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

 

 




MathrubhumiMatrimonial