Crime News

വിമാനത്തിലൂടെ സ്വര്‍ണം കടത്ത്: പുതിയ തന്ത്രവുമായി കള്ളക്കടത്തുകാര്‍

Posted on: 25 Feb 2015

വി. കൃഷ്ണാനന്ദ്‌



കരിപ്പൂര്‍: ഇന്ത്യന്‍ വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കടത്താന്‍ കള്ളക്കടത്ത് മാഫിയയുടെ പുതിയ തന്ത്രം. ദുബായിയില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള വിമാനസര്‍വീസുകളെയും രാജ്യത്തിനകത്തെ വിമാനത്താവളങ്ങളെയും ഉള്‍പ്പെടുത്തി കള്ളക്കടത്ത് വിപുലപ്പെടുത്താനായിരുന്നു നീക്കം. കഴിഞ്ഞദിവസം കരിപ്പൂരില്‍ പിടിയിലായ രണ്ടു തമിഴ്‌നാട്‌സ്വദേശികളെ ചോദ്യംചെയ്തതില്‍നിന്നാണ് കസ്റ്റംസ് വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

തമിഴ്‌നാട്ടിലെ രാംനാട് പ്രദേശത്തുള്ളവരെ ഉപയോഗിച്ചാണ് ചെേൈന്നലാബി സ്വര്‍ണക്കടത്ത് നടത്തുന്നതെന്നുവ്യക്തമായിട്ടുണ്ട്. ദുബായിയിലെ ദേരാമാര്‍ക്കറ്റിലെ ചെന്നൈ ഹോട്ടലില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നവരാണ് ഇവരുടെ ഇരകള്‍. ആറുകിലോ സ്വര്‍ണം ഒന്നിച്ച് വിമാനത്താവളത്തിനകത്ത് കടത്തുന്നു. ഇവിടെവെച്ച് ഇവ ഓരോകിലോവീതം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കയയ്ക്കും. തുടര്‍ന്ന് ഇവയെല്ലാം മുംബൈയിലെത്തിച്ച് ചെന്നൈയ്ക്ക് കടത്തുകയാണ് പുതിയരീതി.

ദുബായ് വിമാനത്താവളത്തിനുപുറത്ത് കാരിയറാവാന്‍ നിശ്ചയിച്ചയാള്‍ക്ക് സ്വര്‍ണക്കടത്ത് ഏജന്റ് ആറുകിലോ സ്വര്‍ണം കൈമാറും. വിമാനത്താവള സുരക്ഷാപരിശോധനയില്‍ ഇയാള്‍ തന്റെകൈവശം ആറുകിലോ സ്വര്‍ണമുള്ളതായി ഡിക്ലൂറേഷന്‍ നല്‍കുകയുംചെയ്യും. ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയയാള്‍ വിമാനത്താവളത്തിനകത്ത് പിറകെയെത്തി സ്വര്‍ണം തിരിച്ചു വാങ്ങി പ്രതിഫലമായി 200 ദിര്‍ഹം നല്‍കും.
തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് ഇന്ത്യയിലെ ആറ് വ്യത്യസ്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുപറക്കുന്ന വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് കരിയര്‍മാര്‍ക്ക് ഒരുകിലോവീതം സ്വര്‍ണം വീതിച്ചുനല്‍കും. ദുബായിയില്‍നിന്നുള്ള അന്താരാഷ്ട്ര സര്‍വീസിനുശേഷം മുംബൈയിലേക്ക് ആഭ്യന്തരസര്‍വീസായി എത്തുന്ന വിമാനങ്ങളാണ് ഇതിനു തിരഞ്ഞെടുക്കുന്നത്. ഇതാണ് കോഴിക്കോട്ടേയ്ക്കുള്ള ഇന്‍ഡിഗോവിമാനം കഴിഞ്ഞദിവസം തിരഞ്ഞെടുക്കാന്‍ കാരണമായത്. ഈ വിമാനം ദുബായിയില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസായി കോഴിക്കോട്ടെത്തിയ ശേഷം മുംബൈ വഴി ഡല്‍ഹിക്ക് ആഭ്യന്തരസര്‍വീസായി പോകുന്നതാണ്. സ്വര്‍ണം കൈവശമുള്ള യാത്രക്കാരനോട് ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ പ്രത്യേക സ്ഥാനത്ത് സ്വര്‍ണം ഒളിപ്പിച്ചുവെക്കാനാണ് ആവശ്യപ്പെടുക.

ദുബായിയില്‍നിന്ന് സ്വര്‍ണം കടത്തുന്നയാള്‍ക്ക് 10,000 രൂപയാണ് പ്രതിഫലം. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങുന്ന കാരിയര്‍ സുഖമായി പരിശോധന കഴിഞ്ഞ് പുറത്തിറങ്ങും. വിമാനത്തിന്റെ തുടര്‍ന്നുനടക്കേണ്ട ആഭ്യന്തര സര്‍വീസില്‍ സ്വര്‍ണക്കടത്ത് മാഫിയയുടെ ഒരാളുണ്ടായിരിക്കും. ഇയാള്‍ മുംബൈയില്‍ സ്വര്‍ണം പുറത്തുകടത്തും. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മുബൈയില്‍ എത്തുന്ന ആറുവിമാനങ്ങളിലെയും സ്വര്‍ണക്കട്ടികള്‍ പുറത്തെത്തിക്കാന്‍ ഇത്തരം ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ടാവും.

വിമാനത്താവളത്തിനുപുറത്തെ രഹസ്യകേന്ദ്രത്തില്‍ കള്ളക്കടത്തുമാഫിയയുടെ പ്രധാനി സ്വര്‍ണം ഏറ്റുവാങ്ങുകയും ചെന്നൈയിലേക്ക് കടത്തുകയും ചെയ്യും. വിമാനടിക്കറ്റും 10,000 രൂപയുമാണ് ഇത്തരം ഏജന്‍റുമാര്‍ക്ക് ലഭിക്കുക. അവര്‍ അടുത്ത വിമാനത്തില്‍തന്നെ നാട്ടിലേക്കു തിരിച്ചുപോരുകയുംചെയ്യും. ദുബായ് വിമാനത്താവളത്തില്‍ ആറുകിലോ സ്വര്‍ണമായി പോകുന്നുവെന്ന് ഡിക്ലൂറേഷന്‍ നല്‍കുന്നയാളുടെ നേരെയാവും ഡി.ആര്‍.ഐയുടെയും കസ്റ്റംസിന്റെയും ശ്രദ്ധ. ഇയാളെ പരിശോധിച്ചാല്‍ ഒന്നും കിട്ടില്ല. കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിലും സംഭവിച്ചതിതാണ്.

സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് തടഞ്ഞുവെച്ച് ചോദ്യംചെയ്ത യാത്രക്കാരന്‍ ഇത്തരത്തില്‍ ഡിക്ലൂറേഷന്‍ നല്‍കാന്‍ മാത്രം നിയോഗിക്കപ്പെട്ടവനായിരുന്നു. ആഭ്യന്തരസര്‍വീസില്‍ സ്വര്‍ണക്കടത്ത് ഏജന്റായി പോകാനിരുന്ന തമിഴ്‌നാട് രാംനാട് സ്വദേശി അബ്ദുള്‍ജലാലുദ്ദീന്‍ ഷെയ്ഖിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിനും ഡി.ആര്‍.ഐയ്ക്കും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തുമാഫിയയുടെ ഏജന്റായി ഷെഫീഖ് എന്നയാള്‍ ഒപ്പംകയറിയതായി ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്.

അതിനിടെ, കഴിഞ്ഞദിവസം കോഴിക്കോടുവഴി കടത്തിയ ആറുകിലോ സ്വര്‍ണം മുബൈയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു. വിമാനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 




MathrubhumiMatrimonial