Crime News

ബെന്നിക്ക് വെടിയേറ്റത് ആധുനിക തോക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം

Posted on: 25 Feb 2015


അഗളി: ഭവാനിപ്പുഴയില്‍ കുമ്പളക്കാട് ഭാഗത്ത് മീന്‍പിടിക്കാന്‍ പോയ ചോലക്കാട് സ്വദേശി ബെന്നി മരിച്ചത് ആധുനിക തോക്കില്‍നിന്നുള്ള വെടിയേറ്റെന്ന് പ്രാഥമിക നിഗമനം. നാടന്‍ തോക്കില്‍നിന്നുള്ള വെടിയല്ല ഇയാളുടെ കാലുകളില്‍ തറച്ചതെന്നാണ് ബാലിസ്റ്റിക് എക്‌സ്പര്‍ട്ടുകളും പോസ്റ്റ്‌മോര്‍ട്ടംചെയ്ത ഡോക്ടറും പറയുന്നതെന്ന് അഗളി സി.ഐ. കെ.എം ദേവസ്യ പറഞ്ഞു.

ആധുനിക ഉപകരണത്തില്‍നിന്ന് വെടിയുതിര്‍ത്തത് മാവോവാദികളാണെന്നുതന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ തിരച്ചിലിനിടെ മാവോവാദികളെന്ന് കരുതി തണ്ടര്‍ബോള്‍ട്ട് ബെന്നിക്കുനേരെ നിറയൊഴിക്കയായിരുന്നെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ബെന്നിയുടെയും ഷെല്ലിയുടെയും ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചുവരുന്നു. ഷെല്ലിയെയും വിദഗ്ധ പരിശോധനകള്‍ക്കായി തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. ബെന്നിയുടെ മൃതദേഹത്തില്‍നിന്നുള്ള സാമ്പിളുകള്‍ വിശദമായ കെമിക്കല്‍ പരിശോധനകള്‍ക്കായി എടുത്തിട്ടുണ്ട്.

ചിണ്ടക്കിയില്‍നിന്ന് നാല് കിലോമീറ്റര്‍ വനത്തിനകത്താണ് വ്യാഴാഴ്ച രാത്രി സംഭവംനടന്നത്. പത്തരയോടുകൂടി കുമ്പളമലയിലെത്തിയ ബെന്നിയും ഷെല്ലിയും ഭവാനിപ്പുഴയിലെ വെള്ളംകെട്ടിനില്‍ക്കുന്ന ഭാഗത്ത് വലവിരിച്ചു. ഇതിനിടെ ബെന്നിക്ക് ഫോണ്‍വന്നു. റെയ്ഞ്ച് കുറവായതിനാല്‍ നൂറുമീറ്ററോളം താഴേക്കുനീങ്ങിയ ബെന്നിക്കുനേരെ പഞ്ചക്കാട് ഭാഗത്തുനിന്ന് ആരോ ടോര്‍ച്ചടിച്ചു. വെളിച്ചംകണ്ട ഭാഗത്തേക്ക് ബെന്നിയും തിരിച്ച് ടോര്‍ച്ചടിക്കയും ആരാണെന്നറിയാന്‍ ബെന്നി അങ്ങോട്ട് നടന്നുചെല്ലുകയും ചെയ്തു. പുഴയോരത്തെ പാറക്കെട്ടില്‍നിന്ന് പഞ്ചക്കാട്ടിലേക്ക് കടന്ന സ്ഥലത്തുവെച്ച് ബെന്നിയുടെ വലത്തെ തുടയില്‍ വെടിയേല്‍ക്കയായിരുന്നു. വെടിയൊച്ചകേട്ട ഷെല്ലി വലയിടല്‍ നിര്‍ത്തി ബെന്നിക്കരികിലെത്തി. ചോരവാര്‍ന്നുകിടക്കുന്ന ബെന്നിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനാല്‍ തോര്‍ത്തുപയോഗിച്ച് വെടികൊണ്ടഭാഗം കെട്ടി ആളുകളെ അറിയിക്കാന്‍ ചിണ്ടക്കിയിലേക്ക് പോയതായാണ് ഷെല്ലി പോലീസിന് നല്‍കിയ മൊഴി. മാവോവാദികളും തണ്ടര്‍ബോള്‍ട്ടുമല്ലെങ്കില്‍ ആര്? എന്തിന്? ഷെല്ലിയെ വധിച്ചെന്ന ചോദ്യങ്ങള്‍ ദുരൂഹമായി തുടരുന്നു.

 

 




MathrubhumiMatrimonial