githadharsanam

ഗീതാദര്‍ശനം - 293

Posted on: 28 Jul 2009

സി. രാധാകൃഷ്ണന്‍



രാജവിദ്യാരാജ
ഗുഹ്യയോഗം



അഹം ഹി സര്‍വയജ്ഞാനാം
ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി
തത്ത്വേനാതശ്ച്യവന്തിതേ
സകല യജ്ഞങ്ങളുടെയും (അതതു ദേവതാരൂപത്തിലുള്ള) ഭോക്താവും സ്വാമിയും (ഫലദാതാവും) ഞാന്‍തന്നെയാകുന്നു. അങ്ങനെയുള്ള എന്നെ തത്ത്വത്തില്‍ (എന്നില്‍നിന്ന് അന്യമായി വേറെ ഒന്നുമില്ല എന്നിങ്ങനെ) അവര്‍ അറിയുന്നില്ല. അതിനാല്‍ അവര്‍ (ശരിയായ) വഴിയില്‍നിന്നു വഴുതിപ്പോകുന്നു.
''പശുവിനെയെന്തിനു പോറ്റുന്നു, അതിന്റെ അകിടിനെ വളര്‍ത്തിയാല്‍ പോരേ?'' എന്നു തോന്നിയാല്‍ പാല്‍ കുടിക്കാനുള്ള വഴി മുടങ്ങിപ്പോകുന്നു. ആ അകിടിനെ പോറ്റാനുള്ള തൊഴുത്ത് വെണ്ണക്കല്ലില്‍ തീര്‍ക്കാം, പുല്‍ത്തൊട്ടിയില്‍ ധാരാളം പുല്ലിടാം, നന്നായി പോറ്റുന്നു എന്ന് അഭിമാനിക്കാം. പക്ഷേ, ഒക്കെ വെറുതെ. എന്നാലോ, ആ തൊഴുത്തില്‍ എലികളോ തവളകളൊ ഒക്കെ സുഖമായി പാര്‍ക്കുന്നുണ്ടാവും. കിട്ടുന്ന പുല്ലും വൈക്കോലും അവയുടേതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുമുണ്ടാവും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈശ്വരന്‍ ഈ 'പശുപാലനയജ്ഞ'ത്തെയും അനുഭവിക്കുകയും അതിന്റെ ഫലം അനുഭവിപ്പിക്കയും ചെയ്യുന്നു. കൊക്കിനു വെച്ചത് കുളക്കോഴിക്കായിപ്പോകുന്നു എന്നു മാത്രം.
''ഏതു മതത്തിലുള്ളവരായാലും ലോകത്തില്‍ 99 ശതമാനം ആളുകളും അവരുടെ പ്രാര്‍ഥന കേള്‍ക്കുവാന്‍ വേണ്ടിമാത്രം വിധിപൂര്‍വകം സങ്കല്പിച്ചിട്ടുള്ള ഒരു ദൈവതത്തോടാണ് പ്രാര്‍ഥിക്കുന്നത്. ആ ദൈവതത്തെ അന്യദേവത എന്നോ, അന്ധവിശ്വാസത്താല്‍ മനുഷ്യമനസ്സുകൊണ്ട് സങ്കല്പിക്കപ്പെട്ടിട്ടുള്ള ദേവത എന്നോ കരുതാവുന്നതാണ്'' -ഗുരു നിത്യചൈതന്യയതി. തത്ത്വാധിഷ്ഠിതമായ ഉപാസനയില്‍നിന്ന് രണ്ടു വിധത്തില്‍ വ്യതിചലിക്കാമെന്നര്‍ഥം. അന്യദേവതകളെ ഉപാസിക്കുന്നത് ശിരോവേഷ്ടനപ്രാണായാമം. ആത്മസ്വരൂപത്തെത്തന്നെയാണ് ഉപാസിക്കുന്നതെങ്കിലും അതിനെ ശരിയായി അറിയാതെയും സാരൂപ്യത്തില്‍ കുറഞ്ഞ ലക്ഷ്യത്തോടെയുമാണ് ഉപാസന എങ്കില്‍ അതും അപചയംതന്നെ. ലക്ഷ്യമാണ് നിര്‍ണായകം. അതാണ് കര്‍മത്തിന് യജ്ഞഭാവന നല്‍കുന്നത്. കൊലയാളിയും സര്‍ജനും ശരീരം മുറിക്കുന്നു. ഒരാള്‍ കൊല്ലാനും മറ്റെയാള്‍ ജീവിപ്പിക്കാനും. സര്‍ജറി ചെയ്യുന്നത് പണമോ പ്രശസ്തിയോ കിട്ടാന്‍ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ അതും പിഴവുതന്നെ.
(തുടരും)



MathrubhumiMatrimonial