ലോകം വോട്ടുചെയ്തു; നഗരങ്ങള്‍ ഇരുളിലാണ്ടു

Posted on: 29 Mar 2009


More Photos
ഭൂമിക്കായി നടന്ന ഏറ്റവും വലിയ വോട്ടെടുപ്പായിരുന്നു ശനിയാഴ്ചത്തേത്. ലോക നഗരങ്ങള്‍ ഒരു മണിക്കൂര്‍ ഇരുളിലാണ്ടു. ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പ്രതീകാത്മക ശ്രമം. എല്ലായിടത്തും പ്രാദേശിക സമയം വൈകുന്നേരം 8.30 മുതല്‍ ഒരു മണിക്കൂര്‍ ആയിരുന്നു വിളക്കുകള്‍ കണ്ണടച്ചത്. 'ഭൗമ മണിക്കൂര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ക്യാമ്പയിനില്‍ 88 രാജ്യങ്ങളിലായി 3,400 നഗരങ്ങളും പട്ടണങ്ങളുമാണ് കൈകോര്‍ത്തത്. ന്യൂ ഡല്‍ഹി ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളും വിളക്കുകള്‍ അണച്ച് ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു. മെഴുകുതിരി വെട്ടത്തില്‍ ആയിരങ്ങള്‍ അത്താഴമുണ്ടു.

'ഭൂമിക്കുവേണ്ടിയുള്ള വോട്ടെടുപ്പ്' എന്നാണ് ഈ ക്യാമ്പയിനെ സംഘാടകരായ വേല്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യു. ഡബ്ല്യു.ഡബ്ല്യു) വിശേഷിപ്പിക്കുന്നത്. വിളക്കുകള്‍ അണച്ച് ഊര്‍ജോപയോഗം കുറയ്ക്കുക വഴി വോട്ട് രേഖപ്പെടുത്തുകയാണ് ലോകനഗരങ്ങള്‍ ചെയ്തത്. ശാന്തസമുദ്രത്തിലെ വിദൂര ചാഥാം ദ്വീപുകളാണ് വിളക്കണച്ച് ആദ്യം വോട്ടുചെയ്തത്, തുടര്‍ന്ന് ന്യൂസിലന്‍ഡും ഫിജിയും. അതിന് ശേഷം ഓസ്‌ട്രേലിയ, തുടര്‍ന്ന് ഏഷ്യന്‍ നഗരങ്ങളിലെ വിളക്കുകള്‍ അണഞ്ഞു. ചൈനയില്‍ 20 നഗരങ്ങള്‍ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നു.

സിഡ്‌നിയിലെ ഓപ്പറ ഹൗസ്, ബെയ്ജിങിലെ പക്ഷിക്കൂട്, കോലാലംപൂരിലെ പെട്രോണാസ് ഇരട്ട ടവര്‍, സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോ കാസില്‍, റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, പാരീസില്‍ ഈഫല്‍ ഗോപുരം, ഈജിപ്തിലെ പിരമിഡുകള്‍, ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ഒക്കെ ഒരു മണിക്കൂര്‍ ഇരുട്ടിലായി. 2007-ല്‍ ആരംഭിച്ച 'ഭൗമ മണിക്കൂര്‍' ക്യാമ്പയിന്റെ മൂന്നാംവാര്‍ഷികമായിരുന്നു ശനിയാഴ്ചത്തേത്. കുറഞ്ഞത് 500 ലക്ഷം പേര്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തുവെന്നാണ് സംഘാടകരുടെ കണക്ക്. ചൈനയെപ്പോലെ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തവണ ഈ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നു.

ആഗോളതാപനം ചെറുക്കാനുള്ള തന്ത്രം ആവിഷ്‌ക്കരിക്കാന്‍ 2009 അവസാനം കോപ്പന്‍ഹേഗനില്‍ ഒത്തുചേരുന്ന ലോകനേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തവണത്തെ ഭൗമ മണിക്കൂര്‍ ക്യാമ്പയിന്‍. ആഗോളതാപനത്തിനിടയാക്കുന്ന വാതകവ്യാപനത്തിനെതിരായി ലോകം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ലോകനേതാക്കളെ ബോധ്യപ്പെടുത്താന്‍ ഇത് ഉപകരിക്കും. 'ഒരു മണിക്കൂറെങ്കില്‍ ്അത്രയും, വിളക്കുകള്‍ അണയ്ക്കുന്ന സമയത്ത് കാര്‍ബണ്‍ വ്യാപനത്തെക്കുറിച്ച് ആളുകള്‍ ചിന്തിച്ചിരിക്കുമല്ലോ'-ഭൗമ മണിക്കൂര്‍ ക്യാമ്പയിന്റെ മേധാവി ആന്‍ഡി റിഡ്‌ലി അഭിപ്രായപ്പെട്ടു.









MathrubhumiMatrimonial