githadharsanam

ഗീതാദര്‍ശനം - 165

Posted on: 05 Mar 2009


ജ്ഞാനകര്‍മ സംന്യാസയോഗം


ശക്‌നോതീഹൈവ യഃ സോഢും
പ്രാക്ശരീരവിമോക്ഷണാത്
കാമക്രോധോദ്ഭവം വേഗം
സ യുക്തഃ സ സുഖീ നരഃ

മനസ്സില്‍ ആര്‍ത്തി, ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന ക്ഷോഭത്തെ ദേഹം ഉപേക്ഷിക്കുന്നതിനുമുമ്പ് അപ്പപ്പോള്‍ (കാമക്രോധങ്ങളുടെ ഉത്ഭവസമയത്തുതന്നെ) സഹിക്കാന്‍ (പ്രതിരോധിക്കാന്‍) മനുഷ്യരില്‍ ആര്‍ ശക്തനാകുന്നോ അവനാണ് യോഗയുക്തന്‍ (സമാഹിതന്‍). അവനാണ് സുഖി.
എന്തിനായി ഈ ശരീരം ഉണ്ടായി? ജീവനു ബ്രഹ്മസാരൂപ്യം ലഭിക്കാനുള്ള ഉപാധികളാണ് ശരീരമനോബുദ്ധികള്‍. അതിനാല്‍, ഇവയ്ക്ക് നാശം വരും മുമ്പേ ആ കാര്യം സാധിക്കണം. ഇതിനു തടസ്സങ്ങളാകുന്നത് ആര്‍ത്തി, വിദ്വേഷം എന്നിവയാണ്. ഇവയെ അറിവിന്റെ വാളുകൊണ്ട് വെട്ടിവീഴ്ത്തണം. അതു ചെയ്യാന്‍ കഴിയുന്ന ആളാണ് ജന്മസാക്ഷാത്കാരം നേടിയ സുഖി.ഈ ലൗകിക ജീവിതത്തില്‍, ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് ആ പരമാനന്ദം സാധിക്കുമെന്ന ഉറപ്പാണ് ഈ ശ്ലോകത്തില്‍നിന്ന് കിട്ടുന്നത്. (ഫ്രൂയിറ്റിന്റെയും മറ്റും സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍, ഇത് അധികപ്രതീക്ഷയായേ തോന്നൂ. പക്ഷേ, യുങ്ങിന്റെ സമാഹിതാവബോധം എന്ന നിദര്‍ശനം ഏതാണ്ട് ഇതേ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്).ആത്മാവിനെ സംശുദ്ധമാക്കുന്നതിനും അതിലെ അനര്‍ഘമൂല്യങ്ങള്‍ ഫലിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് മനുഷ്യജീവിതമെന്ന് ജര്‍മന്‍ ദാര്‍ശനികനായ കാന്‍റ് സിദ്ധാന്തിക്കുന്നു.
(തുടരും)



MathrubhumiMatrimonial